ADVERTISEMENT

മരണശേഷം എന്തു സംഭവിക്കുന്നു? ചിന്തിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ മനുഷ്യന്‍ തേടുന്നതും ഇന്നും വ്യക്തമായ ഉത്തരം ലഭിക്കാത്തതുമായ ചോദ്യമാണിത്. മരണം എന്നൊരു സംഗതിയേ ഇല്ലെന്നും നമ്മുടെ സ്വബോധത്തിന്റെ കളിയാണിതെന്നുമാണ് അമേരിക്കന്‍ ഗവേഷകനും ശാസ്ത്രജ്ഞനുമായ റോബര്‍ട്ട് ലാന്‍സ അഭിപ്രായപ്പെടുന്നത്. എണ്ണിയാലൊതുങ്ങാത്ത മറ്റു പ്രപഞ്ചങ്ങളിലേക്കുള്ള വാതിലാണ് മരണമെന്നു കൂടി അദ്ദേഹം ബയോസെന്‍ട്രിസം എന്ന തന്റെ പുസ്തകത്തില്‍ പറഞ്ഞുവെക്കുന്നു.

 

ഭൗതികശാസ്ത്ര സാധ്യതകളെ ഉള്‍ക്കൊള്ളുന്നതാണ് ബയോസെന്‍ട്രിസം എന്ന ആശയമെന്നും ലാന്‍സ പുസ്തകത്തില്‍ അഭിപ്രായപ്പെടുന്നു. പ്രപഞ്ചമല്ല മനുഷ്യനെ സൃഷ്ടിച്ചതെന്നും മനുഷ്യന്റെ അറിവും ധാരണകളും ഉപയോഗിച്ച് നമ്മള്‍ തന്നെ സൃഷ്ടിച്ചെടുത്ത ഒരു പ്രപഞ്ചത്തിലാണ് മനുഷ്യനുള്ളതെന്നും ബയോസെന്‍ട്രിസം പറയുന്നു. സ്വബോധത്തില്‍ ഭാഷ ഉപയോഗിക്കുന്നതുപോലെ സ്ഥലകാല ബോധമെന്നത് വിവരശേഖരണത്തിനുള്ള ഉപാധിയാണെന്നാണ് ഹഫിങ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ലാന്‍സ പറഞ്ഞത്.

 

ഒന്നിലേറെ ലോകങ്ങളുണ്ടെന്ന ആശയത്തിനുവേണ്ടി വാദിക്കുന്നയാളാണ് ലാന്‍സ. മരണം എന്നൊന്നില്ലെന്നും നമ്മുടെ തലച്ചോറിലെ ഊര്‍ജ പ്രവാഹം മാത്രമാണ് ജീവനോടെയുണ്ട് എന്നതിന്റെ കാരണമെന്നും അദ്ദേഹം പറയുന്നു. മരണത്തെ ഒരു ടിവി സീരീസ് അവസാനിക്കുന്നതിനോടാണ് ലാന്‍സ ഉപമിക്കുന്നത്. കഥകളും സാഹചര്യങ്ങളും പലതാണെങ്കിലും സീരീസ് തുടരുമെന്നാണ് അദ്ദേഹം പറയുന്നത്. മരണമെന്നത് പുതിയ ലോകത്തേക്കുള്ള വാതിലാണെന്നാണ് ലാന്‍സ വിശദീകരിക്കുന്നത്.

 

ഭൗതികശാസ്ത്ര നിയമപ്രകാരം തന്നെ ഊര്‍ജം സൃഷ്ടിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല. മറിച്ച് രൂപമാറ്റം വരുത്തുക മാത്രമേ സാധ്യമാകൂ. അതുതന്നെയാണ് ഇവിടെ സംഭവിക്കുന്നതെന്നും ഒരു രൂപത്തില്‍ നിന്നും മറ്റൊരു രൂപത്തിലേക്ക് ജീവന്‍ മാറുന്നുവെന്ന് മാത്രമേ മരണം എന്നതുകൊണ്ട് അര്‍ഥമാക്കുന്നതെന്നും ലാന്‍സയുടെ പുസ്തകം പറയുന്നു. സ്ഥലകാല ബോധത്തില്‍ മരണത്തോടെ ഒരു തടസം നേരിടും. നമ്മുടെ സ്ഥലകാല ബോധമെന്ന ആശയത്തിന് പ്രകൃതിയുമായി നേരിട്ട് ബന്ധമൊന്നുമില്ലെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നുണ്ട്.

 

അസ്‌റ്റെല്ലാസ് ഗ്ലോബല്‍ റീജെനറേറ്റീവ് മെഡിസിനിലെ തലവനാണ് റോബര്‍ട്ട് ലാന്‍സ. മൂലകോശങ്ങളാണ് അദ്ദേഹത്തിന്റെ ഗവേഷണ വിഷയങ്ങളിലൊന്ന്. അസ്‌ട്രോഫിസിക്‌സിലും ക്വാണ്ടം മെക്കാനിക്‌സിലും ആഴത്തിലുള്ള അറിവും ലാന്‍സക്കുണ്ട്. ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ 2014ലെ ടൈം മാഗസിന്‍ പട്ടികയിലും ലോകത്തെ 50 പ്രധാന ചിന്തകരുടെ 2015ലെ പ്രോസ്‌പെറ്റ് മാഗസിന്‍ പട്ടികയിലും റോബര്‍ട്ട് ലാന്‍സ ഇടം നേടിയിട്ടുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ 2010ലെ അവാര്‍ഡും റോബര്‍ട്ട് ലാന്‍സ അടങ്ങിയ ശാസ്ത്രജ്ഞരുടെ സംഘത്തിനായിരുന്നു. 

 

മരണവുമായി ബന്ധപ്പെട്ട നിരവധി കാഴ്ചപ്പാടുകളിലൊന്നാണ് റോബര്‍ട്ട് ലാന്‍സ അവതരിപ്പിച്ചിരിക്കുന്നത്. ഇതു മാത്രമാണ് വസ്തുതയെന്ന് ഉറപ്പിക്കാന്‍ വേണ്ട തെളിവുകള്‍ മുന്നോട്ടുവെക്കാന്‍ റോബര്‍ട്ട് ലാന്‍സക്ക് സാധിച്ചിട്ടുമില്ല. പരമമായ സത്യം മരണത്തോടെ തിരിച്ചറിയുകയെന്നത് മാത്രമാണ് ഇപ്പോഴും നമ്മുടെ മുന്നിലുള്ള വഴി. ഇനിയിപ്പോള്‍ ലാന്‍സ പറയുന്നതുപോലെ മരണശേഷം നമ്മള്‍ മറ്റൊരു പ്രപഞ്ചത്തില്‍ ജീവിതം തുടര്‍ന്നാലും ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചുള്ള ഓര്‍മകളെക്കുറിച്ചുള്ള സാധ്യത ഭൂമിയിലെ അനുഭവം അനുസരിച്ച് നോക്കിയാല്‍ ഇല്ലെന്ന് പറയേണ്ടി വരും.

 

English Summary: Scientist Thinks Death Doesn’t Exist, It’s An Illusion Of Our Consciousness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com