ADVERTISEMENT

അഞ്ച് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപ് ആഫ്രിക്കയില്‍ ജീവിച്ചിരുന്ന പൗരാണിക മനുഷ്യ വര്‍ഗത്തെ കണ്ടെത്തി. വിന്നിപെഗ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഹോമോ ബോഡന്‍സിസ് എന്ന് പേരിട്ട മനുഷ്യ വര്‍ഗത്തെ കണ്ടെത്തിയിരിക്കുന്നത്. ഫോസില്‍ തെളിവുകളുടെ അഭാവം കൊണ്ട് അജ്ഞാതമായ ഒരു കാലഘട്ടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ഈ കണ്ടെത്തല്‍ സഹായിക്കുമെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഡോ. മിര്‍ജാന റോക്‌സാന്‍ഡിക് പ്രതീക്ഷ പ്രകടിപ്പിച്ചു. 

 

മധ്യ പ്ലൈസ്റ്റോസീന്‍ കാലഘട്ടത്തിലെ ആഫ്രിക്കയിലേയും യുറേഷ്യയിലേയും ലഭ്യമായ തലയോട്ടികളില്‍ പഠനം നടത്തുന്നതിനിടെയാണ് കൂട്ടത്തില്‍ പെടാത്ത ഒരു തലയോട്ടിയെ ഗവേഷകര്‍ തിരിച്ചറിഞ്ഞത്. സാധാരണ ഗതിയില്‍ ഈ കാലഘട്ടത്തിലെ തലയോട്ടികള്‍ ഹോമോ ഹൈഡെല്‍ബെര്‍ഗെന്‍സിസിന്റേയോ ഹോമോ റൊഡീസിയെന്‍സിസിന്റെയോ ആണ് ആകാറ്. അതേസമയം, ഇത്യോപ്യയില്‍ നിന്നും കണ്ടെത്തിയ തലയോട്ടി ഈ രണ്ട് വിഭാഗത്തില്‍ പെട്ട മനുഷ്യ പൂര്‍വിക വര്‍ഗങ്ങളുടേയും അല്ലായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഇത് പുതിയ മനുഷ്യ പൂര്‍വിക വര്‍ഗത്തിന്റെ തലയോട്ടിയാണെന്ന സുപ്രധാന വിവരം തിരിച്ചറിഞ്ഞത്. 

 

ഈ തലയോട്ടി കണ്ടെത്തിയ സ്ഥലത്തിന്റെ പേര് കൂടി കൂട്ടിച്ചേര്‍ത്താണ് ഹോമോ ബോഡന്‍സിസ് എന്ന് പേരിട്ടിരിക്കുന്നത്. വളരെ കുറച്ച് വിവരങ്ങള്‍ മാത്രമേ ഈ മനുഷ്യ പൂര്‍വികരെ കുറിച്ച് ഇതുവരെ ലഭ്യമായിട്ടുള്ളൂ. തണുത്ത കാലാവസ്ഥയുമായി യോജിച്ചു പോകുന്ന ഉയരം കുറഞ്ഞതും ബലിഷ്ടവുമായിരുന്ന ദേഹമായിരുന്നു ഇവയ്ക്കെന്നാണ് കരുതപ്പെടുന്നത്. 

പുരുഷന്മാര്‍ക്ക് അഞ്ച് അടി ഒൻപതിഞ്ച് ഉയരവും 63 കിലോഗ്രാം തൂക്കവുമാണ് ഉണ്ടായിരുന്നതെന്ന് കരുതുന്നു. സ്ത്രീകള്‍ക്കാകട്ടെ അഞ്ച് അടി രണ്ട് ഇഞ്ച് ഉയരവും 50 കിലോഗ്രാം ഭാരവുമാണുണ്ടായിരുന്നത് എന്ന് ഗവേഷകര്‍ പറയുന്നു. ഏതാണ്ട് രണ്ട് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപാണ് ഈ മനുഷ്യ പൂര്‍വികര്‍ക്ക് വംശനാശം സംഭവിച്ചത്. ആധുനിക മനുഷ്യര്‍ ആഫ്രിക്കയില്‍ നിന്നും പുറത്തേക്ക് വരുന്നതിന് ഏറെ മുൻപാണിത്. 

 

പല കാലങ്ങളിലേയും ലഭ്യമല്ലാത്ത ഫോസിലുകള്‍ വരുത്തുന്ന മനുഷ്യ പൂര്‍വിക ചരിത്രത്തിലെ വിടവുകള്‍ നികത്തുന്നതിന് ഈ കണ്ടെത്തല്‍ സഹായിക്കുമെന്ന് പഠനത്തിന്റെ രചയിതാക്കളില്‍ ഒരാളായ പ്രെഡ്രാഗ് റോഡോവിക് പറഞ്ഞു. മനുഷ്യ പൂര്‍വിക വംശത്തെ അംഗീകരിക്കുന്നതിന് ഇന്റര്‍നാഷണല്‍ കമ്മിഷന്‍ ഓണ്‍ സുവോളജിക്കല്‍ നാമെന്‍ക്ലാചുവിന് കര്‍ശനമായ നിയമാവലിയുണ്ട്. തങ്ങളുടെ കണ്ടെത്തല്‍ ഇനിയുള്ള കാലം മുഴുവന്‍ നിലനില്‍ക്കുമെന്നും ഡോ. റോക്‌സാന്‍ഡിക് കൂട്ടിച്ചേര്‍ത്തു.

 

English Summary: Meet Homo bodoensis: Newly-identified ancient human species lived in Africa 500,000 years ago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com