ADVERTISEMENT

പ്രത്യേകയിനം വികിരണങ്ങളായ മില്ലിമീറ്റർ വികിരണങ്ങൾക്ക് കോവിഡിനു കാരണമായ കൊറോണ ഉൾപ്പെടെ വൈറസുകളെ പ്രതലങ്ങളിൽ നിന്നു രണ്ട് സെക്കൻഡിനുള്ളിൽ തുടച്ചുമാറ്റാൻ കഴിവുണ്ടെന്നു പഠനഫലം. ഇസ്രയേലിലെ ഏരിയൽ സർവകലാശാലയിലെ ഗവേഷകരാണു പഠനം നടത്തിയത്.കൊറോണ, പോളിയോ തുടങ്ങി വൈറസുകളിൽ 99 ശതമാനത്തെയും ഈ വികിരണങ്ങളുപയോഗിച്ച് തുടച്ചുനീക്കം. പൊതുവിടങ്ങളും മറ്റും വൈറസ് വിമുക്തമാക്കുന്നതിന് ഇപ്പോഴുപയോഗിക്കുന്ന സാനിറ്റെസിങ് സംവിധാനങ്ങൾക്കു ബദലായി ഈ തരംഗങ്ങൾ ഉപയോഗിക്കാനുള്ള സാധ്യത ഉയർന്നിരിക്കുകയാണ്.

 

ഏരിയൽ സർവകലാശാലയിലെ പ്രഫസറായ മോഷെ എയ്നാത്തിന്റെ നേതൃത്വത്തിലായിരുന്നു പഠന ഗവേഷണങ്ങൾ. വൈദ്യുത കാന്തിക തരംഗങ്ങളെക്കുറിച്ച് പഠിക്കുന്ന റിസർച് ഗ്രൂപ്പാണ് ഇവർ. വെറും 3 മില്ലിമീറ്ററാണ് ഈ വികിരണങ്ങളുടെ തരംഗദൈർഘ്യമെന്നും അതിനാലാണ് ഇവയെ മില്ലിമീറ്റർ തരംഗങ്ങൾ എന്നുവിളിക്കുന്നതെന്നും എയ്നാത്ത് പറയുന്നു. ഒരു സെൽഫോണിൽ നിന്നുള്ള വികിരണത്തിന് 30 സെന്റിമീറ്ററാകും തരംഗദൈർഘ്യം.മൈക്രോവേവ് തരംഗത്തിന് 12 സെന്റിമീറ്ററാകും തരംഗദൈർഘ്യം.‌

 

നിലവിൽ ഇവ മുഴകൾ നീക്കുന്നതിനും കാൻസർ കോശങ്ങളെ സുഖപ്പെടുത്തുന്നതിനുമൊക്കെ ചിലയിടങ്ങളിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. വയറുകൾ ഉപയോഗിക്കാതെ വൈദ്യുതി പ്രസരണം സാധ്യമാക്കുന്ന വയർലെസ് ഇലക്ട്രിസിറ്റിയിലും ഇവയുടെ ഉപയോഗമുണ്ട്. സിന്തറ്റിക് വജ്രത്തിന്റെ നിർമാണത്തിലും ഇവ ഉപയോഗിക്കാറുണ്ട്.

 

കോവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷം പൊതുവിടങ്ങളും മറ്റും ശുചിയാക്കാനായി ഫോഗിങ്ങും വലിയ രീതിയിലുള്ള സാനിറ്റൈസർ ഉപയോഗവുമൊക്കെ വേണ്ടി വന്നപ്പോഴാണ് എന്തുകൊണ്ട് ഈ വികിരണങ്ങളെ കൊറോണമുക്തിക്കു വേണ്ടിയുള്ള ശുചിയാക്കലിൽ ഉപയോഗിച്ചുകൂടാ എന്ന ആശയം എയ്നാത്തിനു തോന്നിയത്. തുടർന്ന് ഗാബി ഗെർലിറ്റ്സ് എന്ന മോളിക്യുലർ ബയോളജി ശാസ്ത്രജ്ഞനൊപ്പം എയ്നാത്ത് ചേരുകയായിരുന്നു. ഏതു  വിധേനയുള്ള പ്രതലത്തിലും, ചുമരുകളിലും തറകളിലുമൊക്കെ അവശേഷിക്കുന്ന വൈറസിനെ നിർവീര്യമാക്കാൻ ഇതുകൊണ്ട് നിഷ്പ്രയാസം സാധിക്കും. എന്നാൽ ശരീരത്തിനുള്ളിലുള്ള വൈറസിനെ ഇതുകൊണ്ട് ലക്ഷ്യമിടാൻ ആകില്ലെന്ന് എയ്നാത്ത് പറയുന്നു.നിലവിൽ ഇതിനായി ഉപയോഗിക്കുന്ന മറ്റ് മാർഗങ്ങൾക്ക് നല്ലതുപോലെ സമയം എടുക്കാറുണ്ട്.

 

വികിരണങ്ങൾ പ്രതലത്തിൽ വീണാലും അവ അതിന്റെ താപനില ഉയർത്താറില്ല. അതിനാൽ തന്നെ ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ ഉൾപ്പെടെ ഇതുപയോഗിക്കാമെന്നും എയ്നാത്ത് പറയുന്നു. ഭാവിയിൽ ജലശുചീകരണത്തിനും മില്ലിമീറ്റർ വേവ്സ് ഉപയോഗിക്കാമെന്ന പ്രതീക്ഷയിലാണു ഗവേഷകർ. ഇപ്രകാരം ശുദ്ധജല ദൗർലഭ്യം എന്ന പ്രശ്നത്തിൽ നിന്നു രക്ഷനേടാമെന്നും അവർ കണക്കുകൂട്ടുന്നു.

 

English Summary: Special radiation can kill COVID-19 and polio virus, Israeli study shows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com