ADVERTISEMENT

നേരത്തെ കരുതിയതിലും 38,000 വര്‍ഷങ്ങള്‍ക്ക് മുൻപേ ആഫ്രിക്കയില്‍ മനുഷ്യര്‍ ജീവിച്ചിരുന്നുവെന്ന് പഠനം. 1960ല്‍ ഇതോപ്യയിലെ ഒമോ നദിക്കരയില്‍ നിന്നും ലഭിച്ച ഒമോ 1 എന്ന പ്രാചീന മനുഷ്യന്റെ ഫോസിലില്‍ നടത്തിയ വിശദ പഠനങ്ങളാണ് പുതിയ വിവരം നല്‍കുന്നത്. നേച്ചുര്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

 

ഒമോ 1 ഫോസിലിന്റെ പ്രായം ഏതാണ്ട് 1,95,000 വര്‍ഷങ്ങളായാണ് നേരത്തെ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ 2,33,000 വര്‍ഷങ്ങള്‍ക്കു മുൻപ് സംഭവിച്ച അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ ശേഷിപ്പുകള്‍ തെളിവുകളായി ലഭിച്ചതോടെയാണ് കാലപ്പഴക്കം കണക്കുകൂട്ടിയതിലെ പിശക് കണ്ടെത്തിയത്. പുതിയ കണക്കുകള്‍ പ്രകാരം ഒമോ 1 ആഫ്രിക്കയിലെ ഏറ്റവും പഴക്കമേറിയ ഹോമോ സാപ്പിയന്‍ ഫോസിലിനോളം പഴക്കം അവകാശപ്പെടുന്നുണ്ട്. 

 

മോറോക്കോയിലെ ജെബേല്‍ ഇര്‍ഹൗദില്‍ നിന്നും 2017ല്‍ ലഭിച്ച അതിപ്രാചീന മനുഷ്യ അവശിഷ്ടമാണ് ആഫ്രിക്കയിലെ ഹോമോസാപിയന്റെ ഏറ്റവും പഴക്കമുള്ള ഫോസില്‍. അതേസമയം മോറോക്കോയില്‍ നിന്നും ലഭിച്ച ഫോസിലിന്റെ തലയോട്ടിക്ക് മനുഷ്യരുടെ തലയോട്ടിയുമായി വ്യത്യാസമുണ്ടെന്നും അതുകൊണ്ടുതന്നെ ആധുനിക മനുഷ്യരുടെ പൂര്‍വ്വികനായി ഇതിനെ കണക്കാക്കാനാകില്ലെന്നുമുള്ള തര്‍ക്കം സജീവമാണ്. അങ്ങനെ വന്നാല്‍ ആഫ്രിക്കയിലെ ഏറ്റവും പഴക്കമേറിയ ഹോമോസാപ്പിയന്‍ അവശിഷ്ടമെന്ന പെരുമ ഒമോ 1ന് കൈവരികയും ചെയ്യും.

 

ആധുനിക മനുഷ്യന്റെ സവിശേഷതകള്‍ ഒത്തിണങ്ങിയ ഫോസിലാണ് ഒമോ 1 എന്ന് പഠനത്തിന്റെ സഹ രചയിതാവും പാലിയോ ആന്ത്രോപോളജിസ്റ്റുമായ ഓറെലിയാന്‍ മോനീര്‍ പറയുന്നു. ആഫ്രിക്കയില്‍ നിന്നും ലഭിച്ച ഹോമോസാപ്പിയന്‍ ഫോസിലുകളില്‍ ഏറ്റവും പഴക്കമേറിയതാണ് ഒമോ 1 എന്ന് പുതിയ തെളിവുകള്‍ ഉറപ്പിക്കുന്നുവെന്നു കൂടി മോനീര്‍ കൂട്ടിച്ചേര്‍ക്കുന്നു.

 

ആഫ്രിക്കന്‍ ഭൗമ പാളി രണ്ട് പാളികളായി വേര്‍തിരിയുന്ന ഈസ്റ്റ് ആഫ്രിക്കന്‍ റിഫ്റ്റ് വാലിയില്‍ നിന്നാണ് ഈ ഫോസില്‍ അടക്കം പല നിര്‍ണായക ഫോസിലുകളും ലഭിച്ചിട്ടുള്ളത്. സൊമാലി പ്ലേറ്റ് ന്യൂബിയന്‍ പ്ലേറ്റ് എന്നിങ്ങനെയാണ് ആഫ്രിക്കന്‍ ഭൗമ പാളി ഇവിടെ വച്ച് വേര്‍പിരിയുന്നത്. ഈ ഭൗമ പ്രതിഭാസം മൂലം വലിയ തോതില്‍ മഴവെള്ളം ശേഖരിക്കപ്പെടുകും ഏതാണ്ട് 7,000 കിലോമീറ്റര്‍ നീളത്തില്‍ ഗ്രേറ്റ് റിഫ്റ്റ് വാലി രൂപപ്പെടുകയും ചെയ്തു. ഭക്ഷണവും വെള്ളവും സമൃദ്ധിയായ ഇവിടം പിന്നീട് മനുഷ്യരുടേയും മറ്റു മൃഗങ്ങളുടേയും ഇഷ്ട പ്രദേശമായി മാറുകയായിരുന്നു. വടക്ക് ലെബനനും തെക്ക് മൊസാംബിക്കും ലക്ഷ്യമാക്കി പോയ മനുഷ്യ പൂര്‍വികരും മൃഗങ്ങളും ഇവിടെ തമ്പടിക്കുകയും ചെയ്തു. ഇതാണ് ഈ മേഖലയെ ഫോസിലുകളുടെ കേന്ദ്രമാക്കി മാറ്റിയതും.

 

അരനൂറ്റാണ്ട് മുൻപ് കണ്ടെത്തിയെങ്കിലും ഒമോ 1ന്റെ പ്രായം കൃത്യമായി കണക്കാക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചിരുന്നില്ല. ഈ ഫോസിലില്‍ ഉണ്ടായിരുന്ന ചാരത്തിന്റെ അവശിഷ്ടമാണ് പിന്നീട് നിര്‍ണായകമായത്. ഒമോ 1 കണ്ടെത്തിയ പ്രദേശത്തു നിന്നും 400 കിലോമീറ്റര്‍ അകലെയുള്ള ഷാല അഗ്നിപര്‍വതത്തില്‍ നിന്നുള്ള അഗ്നിപര്‍വത ശിലയുടെ സാംപിളുകള്‍ ഗവേഷകര്‍ ശേഖരിച്ചു. 

 

അഗ്നിപര്‍വത ശിലയെ ഏതാണ്ട് ഒരു മില്ലീ മീറ്റര്‍ കനത്തിലേക്ക് ചെറുതാക്കിയെടുത്ത് പരിശോധിച്ചു. ഇതിന്റെ അടിസ്ഥാന ഘടകങ്ങളും ഒമോ 1ല്‍ നിന്നും ലഭിച്ച ചാരത്തിന്റെ ഘടകങ്ങളും സാമ്യത കാണിച്ചതോടെയാണ് നിര്‍ണായകമായ തെളിവായത്. 2.33 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപാണ് ഷാല അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത് എന്നതിനാല്‍ തന്നെ ഇതിനും മുൻപാണ് ഒമോ 1 ജീവിച്ചിരുന്നതെന്ന് തെളിയുകയും ചെയ്തു.

 

English Summary: Modern humans lived in eastern Africa 38,000 years earlier than thought

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com