ADVERTISEMENT

ജൈവശാസ്ത്രപരമായി ഏറ്റവും സങ്കീര്‍ണ നിര്‍മിതികളിലൊന്നാണ് മനുഷ്യ മസ്തിഷ്‌കം. ഇന്നും മുഴുവനായി പിടികിട്ടിയിട്ടില്ലാത്ത തലച്ചോറില്‍ വലിയ ഇടപെടല്‍ നടത്താനാകുമോ എന്ന പരീക്ഷണങ്ങളിലാണ് ന്യൂറോസയന്‍സ്. പ്രായമായവരിലും മറ്റും കണ്ടുവരുന്ന ടിനിറ്റസ് എന്ന തുടര്‍ച്ചയായി ചെവിയില്‍ മൂളല്‍ കേള്‍ക്കുന്ന രോഗാവസ്ഥ ന്യൂറലിങ്ക് വഴി ഭേദമാക്കാനാകുമെന്ന് അവകാശപ്പെട്ടിരിക്കുകയാണ് ഇലോണ്‍ മസ്‌ക്.

 

മസ്തിഷ്‌കത്തില്‍ ആകെ 85 ബില്യണ്‍ ന്യൂറോണുകളും അവക്കിടയില്‍ 100 ട്രില്യണ്‍ ബന്ധങ്ങളുമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് പ്രപഞ്ചത്തോട് ഉപമിക്കുകയാണെങ്കില്‍ ക്ഷീരപഥത്തിലെ 400 ബില്യണ്‍ നക്ഷത്രങ്ങള്‍ക്ക് തുല്യമാണ് എണ്ണത്തിലെന്ന് പറയേണ്ടി വരും. 

 

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ന്യൂറലിങ്ക് കംപ്യൂട്ടറിനും തലച്ചോറിനും ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ന്യൂറോപ്രോസ്‌തെറ്റിക് ഉപകരണം കണ്ടെത്തിയിട്ടുണ്ട്. ഈ ചിപ് അഞ്ചുവര്‍ഷത്തിനകം ടിനിറ്റസ് ഭേദമാക്കാന്‍ സഹായിക്കുമെന്നാണ് മസ്‌ക് ട്വീറ്റു ചെയ്തിരിക്കുന്നത്. 

 

∙ എന്താണ് ന്യൂറലിങ്ക്?

 

ഒരു നാണയത്തിന്റെ വലുപ്പമുള്ള ചിപ് തലയോട്ടിക്കും തലച്ചോറിനും ഇടയില്‍ ശസ്ത്രക്രിയയിലൂടെ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. തലച്ചോറിലെ ന്യൂറോണുകളുമായി ഇതിന്റെ ആയിരക്കണക്കിന് നാരുകള്‍ നേരിട്ട് ബന്ധിപ്പിച്ചിരിക്കും. തലമുടിയുടെ നാലിലൊന്ന് കനം മാത്രമാണ് ഓരോ നാരിനും ഉള്ളത്.

 

തലച്ചോറില്‍ ഘടിപ്പിച്ച ഈ ഉപകരണം പുറത്തുള്ള കംപ്യൂട്ടറുമായി ബ്ലൂടൂത്ത് സാങ്കേതികവിദ്യയിലൂടെ ബന്ധിപ്പിക്കും. നാഡികളുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ പരിഹരിക്കാന്‍ ന്യൂറലിങ്ക് ഉപകരണങ്ങള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. മറവിരോഗം, നട്ടെല്ലിനുണ്ടാകുന്ന ആഘാതത്തെ തുടര്‍ന്ന് അരക്കു താഴെ തളരുന്ന അവസ്ഥ, കൈകാലുകള്‍ തളര്‍ന്ന അവസ്ഥ, അപസ്മാരം എന്നിവയ്ക്ക് ഇതുവഴി പരിഹാരമാകുമെന്നും ഇലോണ്‍ മസ്‌ക് അവകാശപ്പെട്ടിരുന്നു. 

 

∙ മസ്‌കിന്റെ അവകാശവാദം

 

2016ല്‍ ന്യൂറലിങ്ക് ആരംഭിച്ചപ്പോള്‍ മുതല്‍ ന്യൂറോസയന്‍സില്‍ അതിവിദഗ്ധരായവരുടെ സേവനം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ കമ്പനി നടത്തിയിരുന്നു. ടിനിറ്റസ് 2027 ആകുമ്പോഴേക്കും പരിഹരിക്കാനുള്ള മാര്‍ഗം കണ്ടെത്തുമെന്നാണ് മസ്‌കിന്റെ അവകാശവാദം. ചെവിയില്‍ തുടര്‍ച്ചയായി മുഴക്കം കേള്‍ക്കുന്ന രോഗാവസ്ഥയാണിത്. 

 

പ്രായമായവരില്‍ സാധാരണയായി കാണപ്പെടുന്ന ആരോഗ്യപ്രശ്‌നമാണിത്. ഉള്‍ചെവിയിലെ തലച്ചോറുമായി ബന്ധിപ്പിക്കുന്ന വെസ്റ്റിബുലോകോക്ലിയര്‍ നെര്‍വ് എന്ന ഞരമ്പിന് തകരാറ് സംഭവിക്കുന്നതാണ് ഇതിന് കാരണമാവുന്നത്. ഉറക്കെയുള്ള ശബ്ദം, പരുക്കുകള്‍, രക്തയോട്ടത്തിലുണ്ടാവുന്ന തകരാറുകള്‍ എന്നിവയെല്ലാം ടിനിറ്റസിന് കാരണമാകാറുണ്ട്. നിലവില്‍ ഈ അസുഖത്തിന് ഫലപ്രദമായ ചികിത്സയില്ല. 

 

∙ മസ്‌കിന്റെ അവകാശവാദം വിശ്വസിക്കാമോ?

 

ഒറ്റ നോട്ടത്തില്‍ വീമ്പു പറച്ചിലായും നടക്കാത്ത കാര്യമായുമൊക്കെ തോന്നുമെങ്കിലും ഇതിന് പിന്നിലെ ശാസ്ത്ര സാധ്യത തളളിക്കളയാനാവുന്നതല്ല. 1960കള്‍ മുതല്‍ തന്നെ ന്യൂറല്‍ ഇംപ്ലാന്റ് ഉപകരണങ്ങള്‍ മനുഷ്യര്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. കേള്‍വി തകരാര്‍ പരിഹരിക്കുന്നതിനായുള്ള കോക്ലിയര്‍ ഇംപ്ലാന്റുകളായിരുന്നു ഇതില്‍ തുടക്കത്തിലേത്. വര്‍ഷം 60 പിന്നിട്ടതോടെ വലിയ മാറ്റങ്ങള്‍ ഇത്തരം ഇംപ്ലാന്റുകളില്‍ ഉണ്ടായിട്ടുമുണ്ട്. 

 

ടിനിറ്റസിന് ചികിത്സിക്കാന്‍ വേണ്ട സാധ്യത ഈ ചികിത്സാ മേഖലയിലുണ്ടെന്ന് തന്നെയാണ് വലിയ ശതമാനം ന്യൂറോസയന്റിസ്റ്റുകളും കരുതുന്നത്. ഒസിഡി അഥവാ ഒബ്‌സെസീവ് കംപള്‍സീവ് ഡിസോഡറും തലച്ചോറിലെ തകരാറുകളും ഓട്ടിസവുമെല്ലാം പരിഹരിക്കാന്‍ ന്യൂറോലിങ്കിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂറോസയന്റിസ്റ്റുകളുടെ ശാസ്ത്ര ഭാവിയിലുള്ള ശുഭപ്രതീക്ഷയായും മസ്‌കിന്റെ അവകാശവാദത്തെ കരുതാം. 

 

∙ മുന്‍കരുതല്‍ വേണം

 

ന്യൂറലിങ്കിനെ ക്ലാസ് III മെഡിക്കല്‍ ഉപകരണമായാണ് എഫ്ഡിഎ കരുതുന്നത്. വൈദ്യശാസ്ത്ര ഉപകരണമെന്ന നിലയില്‍ ഏറ്റവും അപകടസാധ്യതയുള്ള വിഭാഗമാണിത്. എഫ്ഡിഎയുടെ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പാലിച്ചാല്‍ മാത്രമേ ന്യൂറലിങ്കിന് മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുമതി ലഭിക്കുകയുള്ളൂ. 

 

മറ്റു ജീവജാലങ്ങളിലുള്ള വിശദമായ പരീക്ഷണങ്ങളിലൂടെ അപകടരഹിതമാണെന്ന് ഉറപ്പിച്ചാല്‍ മാത്രമേ മനുഷ്യരില്‍ ന്യൂറലിങ്ക് ചിപ്പുകള്‍ പരീക്ഷിക്കാനാവൂ. ന്യൂറലിങ്ക് പരീക്ഷണങ്ങളെ തുടര്‍ന്ന് ചില കുരങ്ങുകള്‍ ചത്തുപോയതും വിവാദമായിരുന്നു. മൃഗ സംരക്ഷണ ഏജന്‍സികളും സംഘടനകളും ന്യൂറലിങ്ക് പരീക്ഷണങ്ങള്‍ക്കെതിരെ രംഗത്തുവന്നിരുന്നു. ഇതൊക്കെ വിരല്‍ ചൂണ്ടുന്നത് മനുഷ്യനില്‍ ന്യൂറലിങ്ക് പരീക്ഷണങ്ങള്‍ക്ക് കടമ്പകള്‍ ഏറെയുണ്ടെന്നാണ്. 

 

മതിഭ്രമം പോലുള്ള മാനസിക രോഗങ്ങള്‍ക്ക് ന്യൂറലിങ്ക് പരീക്ഷണങ്ങള്‍ വഴിവെച്ചേക്കുമോ എന്ന ആശങ്കയുമുണ്ട്. എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ ഈ ഉപകരണത്തില്‍ അറ്റകുറ്റ പണികള്‍ നടത്തേണ്ടത് എങ്ങനെയെന്ന ചോദ്യത്തിനും തലച്ചോറില്‍ പരുക്കിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. 

 

എഫ്ഡിഎ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കാനാവും. ആ ഘട്ടത്തില്‍ പോലും എപ്പോള്‍ വിപണിയിലേക്ക് ഈ ഉപകരണം എത്തുമെന്നോ, എത്രത്തോളം വില നല്‍കേണ്ടി വരുമെന്നോ ഉറപ്പിക്കാനാവില്ല. അസാധ്യമെന്ന് കരുതുന്ന പലതും സ്വപ്‌നം കാണുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തയാളാണ് എലോണ്‍ മസ്‌ക്. അതുകൊണ്ട് ന്യൂറലിങ്കിലൂടെ മസ്തിഷ്‌ക സംബന്ധമായ രോഗങ്ങള്‍ക്ക് ഒരു പരിഹാരമുണ്ടാകുമെന്നു തന്നെ കരുതാം.

 

English Summary: Elon Musk Claims Neuralink Could 'Cure' Tinnitus... Don't Get Too Excited

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com