ADVERTISEMENT

ബഹിരാകാശമേഖലയിലെ ഏറ്റവും ശ്രദ്ധേയമായ സംഭവങ്ങളിലൊന്ന് നാളെ വെളുപ്പിന് സംഭവിക്കും. നാസയുടെ ഏറ്റവും വലിയ ത്രില്ലർ ദൗത്യങ്ങളിലൊന്നായ ഡാർട്ട് അഥവാ ‘ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്‌ഷൻ ടെസ്റ്റ്’ അന്നേരമാണ് ലക്ഷ്യം നേടാനുള്ള ശ്രമം നടത്തുന്നത്. നാളെ വെളുപ്പിന് 4.44ന് ഒരു ചെറു ഛിന്നഗ്രഹത്തെ ഇടിച്ച് അതിന്റെ ഭ്രമണപാത തെറ്റിക്കാനുള്ള ശ്രമമാണ് ഡാർട്ട് നടത്തുന്നത്. ലക്ഷ്യം നേടിയാൽ ഭൗമപ്രതിരോധരംഗത്തെ ഏറ്റവും നിർണായകമായ കാൽവയ്പായിരിക്കും ഇത്.

 

dart-mission

ഭൂമിയിൽ നിന്ന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹമായ ഡിഡിമോസിനെ ചുറ്റിക്കറങ്ങുന്ന ഡൈഫോർമോസ് എന്ന മറ്റൊരു ചെറുഛിന്നഗ്രഹത്തെ ലക്ഷ്യമിട്ടാണ് ഡാർട്ടിന്റെ അറ്റാക്ക്.സെക്കൻഡിൽ 6.6 കിലോമീറ്റർ എന്ന വേഗത്തിൽ ഡാർട്ട് ഈ ചെറു ഛിന്നഗ്രഹത്തിനു നേരെ പാഞ്ഞടുക്കുംഅതിനു മുൻപായി ഡൈഫോർമോസിന്റെ  കുറച്ചു ചിത്രങ്ങൾ ഭൂമിയിലേക്ക് അയയ്ക്കുകയും ചെയ്യും.പിന്നീടാണ് ഇടി.

Nasa-Dart-mission-JPG

 

612 കിലോ ഭാരവും ഒന്നരമീറ്റർ നീളവുമുള്ള പേടകമാണ് ഡാർട്ട്. ഇടിക്കു ശേഷം എന്തു സംഭവിക്കുമെന്ന കാര്യത്തിൽ ഉറപ്പൊന്നും നാസ പറഞ്ഞിട്ടില്ല.ചിലപ്പോൾ ഡാർട്ട് നശിച്ചുപോകാം, എന്നാ‍ൽ ഛിന്നഗ്രഹത്തിന് ഒന്നും പറ്റില്ല. ചിലപ്പോൾ ഛിന്നഗ്രഹം ഇടിയുടെ ആഘാതത്തിൽ ഭൂമിക്ക് കൂടുതൽ അകലേക്ക് പോകും.അങ്ങനെ സംഭവിച്ചാൽ ഡാർട്ട് വിജയിച്ചതായി കണക്കാക്കാം.

 

ഭാവിയിൽ ഏതെങ്കിലും ഛിന്നഗ്രഹം ഭൂമി ലക്ഷ്യമിട്ടെത്തിയാൽ മറുമരുന്നെന്ന നിലയിൽ ഒരു സാങ്കേതികവിദ്യ വികസിപ്പിക്കുക എന്ന ഉദ്ദേശത്തിന്റെ ഫലമായാണു ഡാർട്ട് പിറവിയെടുക്കുന്നത്.ഒരു ഫ്രിജിന്റെ വലുപ്പമുള്ള ഇതിനെ മുന്നോട്ട് നയിക്കുന്നത് സീനോൺ ഊർജമാണ്. നവംബർ 24നാണ് നാസയുടെ സ്പേസ് എക്സ് റോക്കറ്റിലേറി ‍ഡാർട്ട് യാത്ര തുടങ്ങിയത്.  ഭൂമിയിൽ നിന്ന് 1.1 കോടി കിലോമീറ്റർ അകലെയാണ് ഡാർട്ടിന്റെ ലക്ഷ്യമായ ഛിന്നഗ്രഹം ഡൈഫോർമോസ് സ്ഥിതി ചെയ്യുന്നത്.

 

മനുഷ്യവംശം പല തരം പ്രകൃതിക്ഷോഭങ്ങൾക്ക് സാക്ഷിയായിട്ടുണ്ടെങ്കിലും ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ പതിച്ചുണ്ടാകുന്ന അപകടങ്ങൾ കണ്ടിട്ടുണ്ടാകില്ല.ആറരക്കോടി വർഷം മുൻപ് ഭൂമിയിൽ പതിച്ച ഒരു ഛിന്നഗ്രഹത്തിന്റെ ആഘാതത്തിലും തുടർപ്രതിഭാസങ്ങളിലുമാണ് ദിനോസറുകൾ ഈ ഭൂമിയിൽ നിന്നു പൂർണമായി അപ്രത്യക്ഷമായത്.ഭൂമിയിൽ പല തവണ പതിച്ചിട്ടുള്ള ഛിന്നഗ്രഹങ്ങളുടെ ആഘാതം പലയിടത്തുമുള്ള വൻകുഴികളുടെ ആഴത്തിൽ നിന്നു തന്നെ മനസ്സിലാക്കാം.

 

ഈ കാലഘട്ടത്തിൽ ഛിന്നഗ്രഹ പതനങ്ങൾ കുറവാണെന്നു കരുതി ഇതൊരിക്കലും സംഭവിക്കുകയില്ലെന്ന് പറയാൻ സാധിക്കില്ല.ഓരോ വർഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിനു സമീപത്തുകൂടി കടന്നു പോകാറുണ്ട്.ഭാവിയിൽ ഭൂമിയെ ഛിന്നഗ്രഹ ആക്രമണത്തിൽ നിന്നു രക്ഷിക്കാൻ ‘പ്ലാനറ്ററി ഡിഫൻസ്’ എന്ന മേഖല തന്നെ ഇപ്പോൾ പ്രചാരത്തിലായി വരുന്നുണ്ട്.ഈ മേഖലയുടെ ശ്രദ്ധേയമായ ആദ്യ കാൽവയ്പാണു ഡാർട്ട്.

 

English Summary: DART on track for asteroid collision

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com