ADVERTISEMENT

യുഎസിലെ കലിഫോർണിയയിൽ ഒരു വീട് പൊടുന്നനെ കത്തിയെരിഞ്ഞു. ആകാശത്തു നിന്ന് പെട്ടെന്നൊരു തീഗോളം പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നാണു വീട് കത്തിയെരിഞ്ഞതെന്ന് ദൃക്‌സാക്ഷികൾ പറ​ഞ്ഞു. ഒരു ഉൽക്കാപതനമാണോ അവിടെ സംഭവിച്ചതെന്ന സംശയം നിലനിൽക്കുകയാണ്.

 

കലിഫോർണിയയിലെ നെവാഡയിലുള്ള ഡസ്റ്റിൻ പ്രോസിറ്റയുടെ വീട്ടിലാണു സംഭവം നടന്നത്. സന്ധ്യയ്ക്ക് ഏഴരയോടെയാണ് എന്തോ വീട്ടിലിടിച്ച് തീ കത്താൻ തുടങ്ങിയതെന്ന് ഡസ്റ്റിൻ പറയുന്നു. അദ്ദേഹം അന്നേരം വീട്ടിലുണ്ടായിരുന്നു. താമസിതായെ വീടിനെ അഗ്‌നിനാളങ്ങൾ വിഴുങ്ങി. തന്റെ വളർത്തുനായയുമായി ഡസ്റ്റിൻ ഉടനടി രക്ഷപ്പെട്ടു. എന്നാൽ വീട്ടിലെ തീയണയ്ക്കാൻ ഡസ്റ്റിനു സാധിച്ചില്ല. അധികം താമസിയാതെ വീട് പൂർണമായി കത്തി നശിച്ചു.

 

അഗ്നിശമനസേനയും മറ്റ് ഉദ്യോഗസ്ഥരും താമസിയാതെ വന്നു. എന്താണ് ഈ തീപിടിത്തത്തിനു തുടക്കമിട്ടതെന്ന കാര്യത്തിൽ ഇവർക്കു തിട്ടമില്ല. അയൽക്കാരോടും മറ്റും ചോദിച്ചപ്പോൾ, ഒരു തീഗോളം ആകാശത്തു പ്രത്യക്ഷപ്പെട്ടെന്നും അതു ഡസ്റ്റിന്റെ വീടിനെ ലക്ഷ്യമാക്കി നീങ്ങിയെന്നും പറഞ്ഞിരുന്നു. ഒട്ടേറെപ്പേർ ഇതിനു ദൃക്സാക്ഷികളാണ്. ഡസ്റ്റിന്റെ വീടിരുന്ന മേഖലയ്ക്ക് സമീപം ടോറിഡ് എന്നു പേരുള്ള ഉൽക്കമഴ ഈ സീസണിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിൽപ്പെട്ട ഉൽക്കയാണോ ഇതെന്നും സംശയമുണ്ട്. 

 

ഉൽക്കകളും ഛിന്നഗ്രഹങ്ങളും മറ്റും ഭൂമിയിൽ പതിച്ചുണ്ടായ അപകടങ്ങൾ വളരെ കുറവാണ്. എന്നാൽ ഇവ ഉണ്ടായിട്ടുണ്ട്.

1908ൽ റഷ്യയിലെ ടുംഗുംസ്കയിൽ ഒരു വൻ സ്ഫോടനം നടന്നിരുന്നു. അതിന്റെ ആഘാതം രണ്ടായിരത്തിലധികം ചതുരശ്രകിലോമീറ്റർ വിസ്തീർണത്തിൽ പരന്നു. പൊടുന്നനെ ഉയർന്ന താപനിലയിൽ എട്ടുകോടിയോളം മരങ്ങൾ തോലുരിഞ്ഞ്, ഇലകൊഴിഞ്ഞ്, ടെലിഫോൺ പോസ്റ്റുകൾ പോലെ നിന്നു. ഇത്തരം മരങ്ങളുടെ ഒരു കാട് തന്നെ അവിടെ സൃഷ്ടിക്കപ്പെട്ടു. പിന്നീട് ഇത്തരമൊരു കാഴ്ച ലോകം കാണുന്നത് 37 വർഷം കഴിഞ്ഞാണ്. യുഎസ് ഹിരോഷിമ, നാഗസാക്കി നഗരങ്ങളിൽ ആക്രമണം നടത്തിയപ്പോൾ.

 

∙ ലോകമെങ്ങും ചർച്ചകളുയർത്തി ടുംഗുസ്‌ക

 

പ്രദേശത്തു മനുഷ്യവാസം കുറവായതിനാൽ ആർക്കും മരണമുണ്ടാകുകയോ ചെയ്തില്ല. നാട്ടുകാർക്കും എന്താണ് സംഭവമെന്നു മനസ്സിലായില്ല. 1927ൽ ലിയോനിഡ് കുലിക് എന്ന സോവിയറ്റ് ശാസ്ത്രജ്ഞനാണ് ടുംഗുസ്‌കയിലേക്ക് ഈ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ആദ്യ പര്യടനം നടത്തിയത്. ഇദ്ദേഹം സ്‌ഫോടനമേഖലയിലെത്തി പരിശോധനകൾ നടത്തി. ഇതിനു സമീപം താമസിച്ചിരുന്ന നാട്ടുകാരോട് സംവദിക്കുകയും വീണ മരങ്ങളും മറ്റും പരിശോധിക്കുകയും ചെയ്തു. 

 

വാൽനക്ഷത്രം, ഉൽക്ക, ഛിന്നഗ്രഹം എന്നിങ്ങനെ ബഹിരാകാശ വസ്തുക്കളിൽ എന്തെങ്കിലും ഇവിടേക്കു വന്നു പതിച്ചതാകാമെന്നായിരുന്നു ശാസ്ത്രജ്ഞരുടെ ആദ്യ നിഗമനം. പിന്നീട് നടന്ന ഗവേഷണങ്ങളിൽ ഛിന്നഗ്രഹസ്‌ഫോടനം സംഭവിച്ചിരിക്കാനാണ് ഏറ്റവും സാധ്യതയെന്ന് വിലയിരുത്തപ്പെട്ടു. ആറുലക്ഷം ടൺ ഭാരമുള്ള ഒരു ഛിന്നഗ്രഹമായിരിക്കാം ടുംഗുസ്‌കയിൽ പതിച്ചതെന്ന് പല ശാസ്ത്രജ്ഞരും വിധിയെഴുതി.

2013 ഫെബ്രുവരി 15ന് റഷ്യയുടെ തെക്കൻ ഉറാൽസ് മേഖലയിലെ ചെല്യാബിൻസ്ക് നഗരത്തിന് 23 കിലോമീറ്റർ ഉയരത്തിൽ സൂപ്പർബൊളൈഡ് എന്ന ഗണത്തിൽ പെടുന്ന ഉൽക്ക പൊട്ടിത്തെറിച്ചു പതിച്ചത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചു പൊട്ടിത്തെറിച്ച ഏറ്റവും വലിയ ഉൽക്കയായിരുന്നു അത്. 20 മീറ്റർ വിസ്തീർണവും 12,000 ടണ്ണോളം ഭാരവും ഇതിനുണ്ടായിരുന്നു. 

റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് 1440 കിലോമീറ്റർ കിഴക്ക് സ്ഥിതി ചെയ്യുന്ന നഗരമാണ് ചെല്യാബിൻസ്ക്. റഷ്യ വിറച്ച സന്ദർഭമായിരുന്നു ഇത്. ആയിരത്തിലധികം പേർക്ക് പരുക്കേറ്റു. മൂവായിരത്തോളം കെട്ടിടങ്ങൾക്കു നാശനഷ്ടമുണ്ടായി. ഉൽക്ക, ഛിന്നഗ്രഹങ്ങൾ, ബഹിരാകാശ പാറകൾ തുടങ്ങിയവയിൽ നിന്നുള്ള ഭീഷണി ഗൗരവമായി പരിഗണിക്കണമെന്ന് ഇതെത്തുടർന്ന് പലശാസ്ത്രജ്ഞൻമാരും ആവശ്യമുന്നയിച്ചിരുന്നു.

 

English Summary: California Home Goes Up In Flames After Witnesses Saw Fireball Falling From Sky

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com