ADVERTISEMENT

ചന്ദ്രനെ വലംവയ്ക്കുന്ന ഓറിയോണ്‍ പേടകവുമായുള്ള വാര്‍ത്താവിനിമയ ബന്ധം 47 മിനിറ്റോളം നാസക്ക് നഷ്ടമായി. പിന്നീട് ബന്ധം പുനഃസ്ഥാപിച്ചപ്പോള്‍ നാസക്ക് ലഭിച്ചത് ചന്ദ്രന്റെ ഇതുവരെ ലഭിച്ചിട്ടില്ലാത്ത മനോഹര ചിത്രങ്ങള്‍. ബുധനാഴ്ച രാവിലെയാണ് ഓറിയോണ്‍ പേടകവുമായുള്ള ബന്ധം നാസയുടെ ഭൂമിയിലെ കേന്ദ്രങ്ങള്‍ക്ക് നഷ്ടമായത്. ഇതിന്റെ കാരണം എന്താണെന്ന് നാസ വ്യക്തമായിട്ടില്ല.

 

വീണ്ടും മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായാണ് ഓറിയോണ്‍ പേടകത്തെ നാസ വിക്ഷേപിച്ചത്. ഭൂമിയില്‍ നിന്നും 2.30 ലക്ഷം മൈല്‍ ദൂരത്തില്‍ മണിക്കൂറില്‍ 5102 മൈല്‍ വേഗത്തിലാണ് ഓറിയോണ്‍ ചന്ദ്രനെ വലം വയ്ക്കുന്നത്. ചന്ദ്രനില്‍ നിന്നും ഏതാണ്ട് 81 മൈല്‍ ഉയരത്തില്‍ വച്ച് ഓറിയോണ്‍ എടുത്ത ചന്ദ്ര ഉപരിതലത്തിലെ കിടങ്ങുകളുടെ ക്ലോസ് അപ്പ് ചിത്രങ്ങളാണ് ബന്ധം പുനഃസ്ഥാപിച്ചപ്പോള്‍ നാസക്ക് ലഭിച്ചിരിക്കുന്നത്. 

 

25 ദിവസം ചന്ദ്രനെ വലംവെച്ച ശേഷം ഭൂമിയിലേക്ക് സുരക്ഷിതമായി മടങ്ങിയെത്തുകയാണ് ഓറിയോണ്‍ ദൗത്യത്തിന്റെ ലക്ഷ്യം. മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ എത്തിക്കാനുള്ള നാസയുടെ ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ഭാഗമാണിത്. ഡിസംബര്‍ 11നാണ് ഓറിയോണ്‍ ഭൂമിയിലേക്ക് തിരിച്ചെത്തുക. പസിഫിക് സമുദ്രത്തിലെ സാന്തിയാഗോ തീരത്തായിരിക്കും ഓറിയോണ്‍ 25.5 ദിവസത്തെ ദൗത്യത്തിന് ശേഷം ലാൻഡ് ചെയ്യുക. 

 

ചന്ദ്രോപരിതലത്തിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് ഓറിയോണ്‍ പകര്‍ത്തിയത്. ഇതിനൊപ്പം പശ്ചാത്തലത്തില്‍ ഭൂമിയുള്ള ഓറിയോണിന്റെ സെല്‍ഫി ചിത്രവും സോളര്‍ പാനലിലെ ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയിട്ടുണ്ട്. ചന്ദ്രന്റെ മറുഭാഗത്തേക്ക് പോകുമ്പോള്‍ ഭൂമിയില്‍ നിന്നുള്ള വാര്‍ത്താവിനിമയ ബന്ധങ്ങള്‍ 34 മിനിറ്റോളം തടസപ്പെടുമെന്ന് നേരത്തെ ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടിയിരുന്നു. എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച രണ്ട് തവണയാണ് ഓറിയോണുമായുള്ള ബന്ധം നഷ്ടമായത്. പ്രശ്‌നം പരിഹരിച്ചെന്നും എന്താണ് സംഭവിച്ചതെന്ന് എൻജിനീയര്‍മാര്‍ പരിശോധിക്കുകയാണെന്നുമാണ് നാസ പുറത്തുവിട്ട വിശദീകരണ കുറിപ്പിൽ പറയുന്നത്. 

 

ഓറിയോണ്‍ വിജയകരായി ഭൂമിയിലെത്തിയാലാണ് ഇതിന്റെ തുടര്‍ച്ചയായി 2024ല്‍ മനുഷ്യരുമായി പേടകം ചന്ദ്രനെ വലംവയ്ക്കുക. ഇതിനു ശേഷമായിരിക്കും മനുഷ്യനെ നാസ ചന്ദ്രനിലേക്ക് അയക്കുക. എസ്എല്‍എസ് റോക്കറ്റിന്റെ നിര്‍മാണത്തില്‍ അടക്കം ആര്‍ട്ടിമിസ് ദൗത്യത്തിന്റെ പല ഘട്ടങ്ങളിലും നാസയ്ക്ക് പല തവണ പ്രതീക്ഷിച്ച സമയത്ത് പൂര്‍ത്തിയാക്കാനായിട്ടില്ല. ഇന്ധന ചോര്‍ച്ചയും എൻജിന്‍ പ്രശ്‌നങ്ങളും ചുഴലിക്കാറ്റുകളും വരെ വിക്ഷേപണത്തെ ബാധിച്ചിരുന്നു.

 

English Summary: NASA's Orion went DARK for 47 minutes - but not before the capsule shared fascinating new images of the moon's cratered surface

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com