ADVERTISEMENT

ഭൂമിയിലെ ജീവന്റെ അത്യന്താപേക്ഷിത ചേരുവകളിലൊന്നാണ് ഓക്‌സിജന്‍. എന്നാല്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുൻപ് നമ്മുടെ ഭൂമി ഓക്‌സിജന്‍ സമ്പന്നമല്ലായിരുന്നു. ഏതാണ്ട് 250 - 280 കോടി വര്‍ഷങ്ങള്‍ക്ക് മുൻപ് തികച്ചും നാമമാത്രമായിരുന്നു ഓക്‌സിജനെങ്കില്‍ ഇന്ന് ഭൂമിയുടെ അന്തരീക്ഷത്തിലെ 21 ശതമാനം ഭാഗത്ത് ഓക്‌സിനുണ്ട്. എങ്ങനെയാണ് ഭൂമിയില്‍ ഓക്‌സിജന്‍ നിറഞ്ഞതെന്നാണ് നേച്ചുര്‍ ജിയോ സയന്‍സില്‍ പ്രസിദ്ധീകരിച്ച മിഷിഗണ്‍ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരുടെ പഠനത്തില്‍ വിശദീകരിക്കുന്നത്. 

 

നമ്മുടെ ഭൂമിയുടെ ആയുസിന്റെ മൂന്നിലൊന്നും ആര്‍കിയന്‍ കാലഘട്ടമാണ്. 250 കോടി വര്‍ഷങ്ങള്‍ മുതല്‍ 400 കോടി വര്‍ഷങ്ങള്‍ വരെയാണ് ആര്‍കിയന്‍ യുഗം. അന്നത്തെ ഭൂമി ഇന്നത്തെ ഭൂമിയുമായി താരതമ്യം ചെയ്താല്‍ തികച്ചും അന്യഗ്രഹമാണ്. മീഥെയിന്‍ വാതകത്തിന്റെ മൂടുപടമിട്ട മഹാസമുദ്രങ്ങള്‍ നിറഞ്ഞ ഗ്രഹമായിരുന്നു അന്ന് ഭൂമി. ബഹുകോശജീവികള്‍ പോലും അന്ന് ഭൂമിയിലുണ്ടായിരുന്നില്ല.

 

സമുദ്രങ്ങളുടെ അടിത്തട്ടില്‍ ഭൗമപാളികളുടെ ചലനം നടക്കുന്നുണ്ടെന്ന് ഇന്ന് നമുക്കറിയാം. ഭൂചലനങ്ങളും പര്‍വതങ്ങളുടെ രൂപപ്പെടലുമെല്ലാം പലപ്പോഴും ഇത്തരം ഭൗമഫലകങ്ങളുടെ സഞ്ചാരത്തിന്റെ അനന്തര ഫലങ്ങളാണ്. ആര്‍കിയന്‍ കാലഘട്ടത്തിലെ ഭൗമപാളികളുടെ ചലനത്തിന്റെ ഭാഗമായി ഭൂമിയുടെ അകക്കാമ്പിലെ മാഗ്മയില്‍ ഓക്‌സീകരണം സംഭവിച്ചെന്നാണ് ഗവേഷകര്‍ പറയുന്നത്. അങ്ങനെ മറ്റു മൂലകങ്ങള്‍ക്കൊപ്പം മാഗ്മയില്‍ കുടുങ്ങി കിടന്ന ഓക്‌സിജന്‍ പിന്നീട് പുറത്തേക്ക് വരികയായിരുന്നു. ഇത്തരത്തില്‍ ഓക്‌സീകരണം സംഭവിച്ച മാഗ്മയുടെ തെളിവുകള്‍ നിയോആര്‍കിയന്‍ കാലഘട്ടത്തില്‍ നിന്നും കണ്ടെടുത്ത മാഗ്മ കല്ലുകളില്‍ നിന്നു ശേഖരിക്കാനായിട്ടുണ്ട്. ഭൗമപാളികളുടെ ചലനത്തെ ഏകദേശം 270 കോടി വര്‍ഷങ്ങള്‍ക്ക് മുൻപ് പുറത്തെത്തിയ കല്ലുകളെയാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്.

 

കാനഡയിലെ ക്യൂബെക്കിന്റെ കിഴക്കു മാറി രണ്ടായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരപ്രദേശത്തു നടത്തിയ തിരച്ചിലിലാണ് ഈ മാഗ്ന കല്ലുകളെ കണ്ടെത്താനായത്. 267 കോടി വര്‍ഷം മുതല്‍ 275 കോടി വര്‍ഷം വരെ പഴക്കമുള്ള കല്ലുകളെ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. നിയോ ആര്‍കിയന്‍ കാലഘട്ടത്തില്‍ നിന്നും ലഭിച്ച ഈ കല്ലുകളെ പഠിച്ചാണ് ഗവേഷകര്‍ മാഗ്മയില്‍ ഓക്‌സീകരണം സംഭവിച്ചെന്ന നിഗമനത്തിലേക്കെത്തിയത്.

 

ഇത്രയേറെ പഴക്കമുള്ള കല്ലുകളായതിനാല്‍ പിന്നീട് ഇവയ്ക്ക് മാറ്റങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയും പരിശോധിക്കപ്പെട്ടു. കൂട്ടത്തില്‍ ഉയര്‍ന്ന ഊഷ്മാവിനേയും മര്‍ദത്തേയും അതിജീവിക്കാന്‍ ശേഷിയുള്ള സിര്‍കോണ്‍ കല്ലുകള്‍ നിര്‍ണായകമായി. മനുഷ്യ കോശത്തോളം മാത്രം വലുപ്പമുള്ള 30 മൈക്രോണ്‍ വലുപ്പമുള്ള സിര്‍കോണ്‍ തരികളെയാണ് പരീക്ഷണ വിധേയമാക്കിയത്. അവയില്‍ സള്‍ഫറും മറ്റു ധാതു സങ്കരങ്ങളും കണ്ടെത്താനായി. ഇവ ഓക്‌സീകരണം സംഭവിച്ച മാഗ്മയിലാണ് ഉണ്ടായതും വികസിച്ചതുമെന്നു കൂടി കണ്ടെത്താനും ഗവേഷകര്‍ക്കായി.

 

ഭൂമിയുടെ ആദ്യകാലത്ത് മാഗ്മയില്‍ സള്‍ഫര്‍ ഇല്ലായിരുന്നെങ്കില്‍ പിന്നീട് 270 കോടി വര്‍ഷങ്ങളായപ്പോഴേക്കും മാഗ്മയില്‍ പത്ത് ലക്ഷത്തില്‍ 2000 എന്ന നിലയിലേക്ക് വളരുകയും ചെയ്തു. ജലത്തിന്റെ സാന്നിധ്യവും ഉയര്‍ന്ന താപനിലയും ഓക്‌സിജന്റെ നിര്‍മാണത്തിലേക്ക് നയിച്ചുവെന്നും കരുതപ്പെടുന്നു. ഇങ്ങനെ മാഗ്മയില്‍ എത്തിപ്പെട്ട ഓക്‌സിജന്‍ അഗ്നിപര്‍വത സ്‌ഫോടനങ്ങളിലൂടെയും മറ്റും അന്തരീക്ഷത്തിലേക്കെത്തുകയായിരുന്നു. 

 

270 കോടി വര്‍ഷങ്ങള്‍ക്ക് മുൻപാണ് ഭൂമിയിലെ ഓക്‌സിജന്റെ അളവില്‍ കാര്യമായ വര്‍ധനവുണ്ടായ ഗ്രേറ്റ് ഓക്‌സിഡേഷന്‍ ഇവന്റ് സംഭവിച്ചതെന്നതും ശ്രദ്ധേയമാണ്. ഭൗമപാളികളുടെ ചലനങ്ങള്‍ക്ക് സമാനമായ ചലനങ്ങളുള്ള ഗ്രഹങ്ങളില്‍ ഭാവിയില്‍ ഓക്‌സിജനും ജീവനും ഉണ്ടായേക്കാമെന്ന സാധ്യത കൂടിയാണ് മിഷിഗണ്‍ സര്‍വകലാശാലയിലെ ഈ ഗവേഷകര്‍ മുന്നോട്ടുവെക്കുന്നത്.

 

English Summary: Earth's Oxygen Came From an Unexpectedly Deep And Hot Source, Study Suggests 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com