ADVERTISEMENT

ഏതാണ്ട് 53 ലക്ഷം വര്‍ഷങ്ങള്‍ക്കു മുൻപാണ് മനുഷ്യ പൂര്‍വികര്‍ രണ്ടു കാലില്‍ നിവര്‍ന്നു നിന്നു തുടങ്ങിയതെന്നാണ് നരവംശ ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്. പുല്‍മേടുകള്‍ പോലുള്ള പ്രദേശങ്ങളില്‍ ദൂരക്കാഴ്ചകള്‍ ലഭിക്കാനും ശത്രുക്കളേയും ഇരകളേയും വേഗത്തില്‍ കാണാനുമായിട്ടായിരുന്നു മനുഷ്യന്‍ ഈ കഴിവ് വികസിപ്പിച്ചെടുത്തത് എന്നായിരുന്നു വാദം. എന്നാല്‍ പുതിയ പഠനം ഇതിനെയെല്ലാം തള്ളിക്കളയുകയും പുതിയൊരു സാധ്യതയെ മുന്നോട്ടുവെക്കുകയുമാണ്. മനുഷ്യപൂര്‍വികര്‍ മരത്തില്‍ കൂടുതല്‍ സമയം കഴിയുന്ന കാലത്തു തന്നെ രണ്ടുകാലില്‍ നിവര്‍ന്നു നിന്നിരുന്നുവെന്നാണ് പുതിയ വാദം.

 

ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലേയും കെന്റ് യൂനിവേഴ്‌സിറ്റിയിലേയും അമേരിക്കയിലെ ഡ്യൂക് സര്‍വകലാശാലയിലേയും ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ ഭാഗമായി 13 ചിമ്പാന്‍സികളെ വിശദമായ പഠനത്തിന് വിധേയമാക്കിയിരുന്നു. 15 മാസക്കാലം കൊണ്ട് മനുഷ്യരുടെ അടുത്ത ബന്ധുക്കളായ ചിമ്പാന്‍സികളുടെ പതിനായിരത്തോളം സ്വഭാവ സവിശേഷതകളാണ് പഠിച്ചത്. പിന്നീട‍ുള്ള പഠനം ഇവർ മരംകയറുന്നതും നടക്കുന്നതും തൂങ്ങി കിടക്കുന്നതുമായ ചലന പ്രവര്‍ത്തനങ്ങളിലേക്ക് ചുരുക്കി.

 

മരങ്ങളില്‍ നിന്നും താഴേക്കിറങ്ങിയാണ് മനുഷ്യ പൂര്‍വികര്‍ നടക്കാന്‍ തുടങ്ങിയതെന്ന ധാരണയാണ് പൊതുവേ ഉണ്ടായിരുന്നത്. പ്രത്യേകിച്ചും മരങ്ങള്‍ കുറവായ തുറന്ന പ്രദേശങ്ങളില്‍ ജീവിക്കേണ്ടി വന്നപ്പോള്‍ അങ്ങനെ സംഭവിച്ചുവെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ച വിവരങ്ങള്‍ പറയുന്നത് അങ്ങനെയല്ലെന്നും യൂണിവേഴ്‌സിറ്റി കോളജ് ലണ്ടനിലെ ഗവേഷകയും പഠനത്തിന്റെ സഹ രചയിതാവുമായ ഡോ. ഫിയോണ സ്റ്റുവാര്‍ഡ് പറയുന്നു. 

 

മരങ്ങള്‍ കുറഞ്ഞതോ തുറസായതോ ആയ പ്രദേശങ്ങളിൽ ജീവിക്കേണ്ടി വന്ന മനുഷ്യ പൂര്‍വികര്‍ മരങ്ങളില്‍ നിന്നും ഭക്ഷണം തേടി താഴേക്ക് ഇറങ്ങേണ്ടി വന്നുവെന്നും ഇതിന്റെ തുടര്‍ച്ചയാണ് രണ്ടു കാലില്‍ നടന്നു തുടങ്ങിയതെന്നുമാണ് കരുതിയിരുന്നത്. തുറസായ പുല്‍മേടുകള്‍ പോലുള്ള സ്ഥലങ്ങളിലൂടെ പോകുമ്പോള്‍ മനുഷ്യ പൂര്‍വിക ജീവികളെ എളുപ്പം വേട്ടയാടി പിടിക്കാന്‍ സാധിച്ചിരുന്നു. ശത്രുക്കളെ ദൂരെ നിന്നും തിരിച്ചറിയാനുള്ള മാര്‍ഗമായും രണ്ടു കാലില്‍ നിവര്‍ന്നു നിന്നു തുടങ്ങിയെന്നും കരുതിയിരുന്നു. എന്നാല്‍ കിഴക്കന്‍ ടാന്‍സാനിയയിലെ തുറസായ കാടുകളില്‍ ചിമ്പാന്‍സികളെ നിരീക്ഷിച്ചതില്‍ നിന്ന് ഒരുകാര്യം വ്യക്തമായി. മഴക്കാടുകളില്‍ താമസിക്കുന്ന ചിമ്പാന്‍സികള്‍ കഴിയുന്ന അത്രയും സമയം ടാന്‍സാനിയയിലെ ചിമ്പാന്‍സികളും മരങ്ങള്‍ക്ക് മുകളില്‍ കഴിയുന്നു. കരയില്‍ നടക്കുന്നതിനേക്കാള്‍ കൂടുതല്‍ മരത്തിലാണ് ഈ ചിമ്പാന്‍സികള്‍ നടക്കുന്നതും. അതുകൊണ്ടുതന്നെ മനുഷ്യ പൂര്‍വിക ജീവികളും മരത്തില്‍ നിന്നേ നടക്കാന്‍ പഠിച്ചുവെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. 

 

മരങ്ങള്‍ കുറവായതുകൊണ്ട് കുറഞ്ഞ സമയം മാത്രമേ ചിമ്പാന്‍സികള്‍ മരത്തില്‍ കഴിയുന്നുള്ളൂ എന്ന അനുമാനമാണ് ഇതോടെ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്. ഇനി എന്തുകൊണ്ടാണ് മരങ്ങള്‍ കുറവുള്ള കാടുകളില്‍ പോലും കൂടുതല്‍ സമയം ചിമ്പാന്‍സികള്‍ മരത്തിന് മുകളില്‍ കഴിയുന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. പരിണാമത്തില്‍ നിര്‍ണായകമായേക്കാവുന്ന പല വിവരങ്ങളുടേയും ചുരുളഴിക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ.

 

English Summary: Did early humans walk upright in trees? - study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com