ADVERTISEMENT

ഛിന്നഗ്രഹത്തില്‍ ബഹിരാകാശ പേടകം ഇടിപ്പിച്ച് അതിന്റെ ഭ്രമണപഥം മാറ്റാനുള്ള നാസയുടെ ശ്രമം വിജയിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ഡാർട്ട് ( DART) ദൗത്യത്തിന്റെ കൂടുതൽ വിശദാംശങ്ങള്‍ ഇപ്പോഴാണ് നാസ പുറത്തുവിടുന്നത്. ഭാവിയില്‍ ഭൂമിക്ക് നേരെ വന്നേക്കാവുന്ന ഛിന്നഗ്രഹങ്ങളെ ഇതേ രീതിയില്‍ വഴി മാറ്റി വിടാനാവുമെന്ന പ്രതീക്ഷയിലാണ് നാസ. കൂട്ടിയിടിക്ക് ശേഷം കണക്കാക്കിയ ചില പ്രധാന ഡേറ്റകളും ശാസ്ത്രജ്ഞർ പങ്കിട്ടു. ഇടിക്കുന്ന സമയത്ത് ഛിന്നഗ്രഹത്തിൽ നിന്ന് എത്ര അവശിഷ്ടങ്ങൾ പുറത്തേക്ക് ചിതറിയെന്നാണ് കണക്കാക്കിയത്. കുറഞ്ഞത് 22 ലക്ഷം പൗണ്ട് (10 ലക്ഷം കിലോഗ്രാം) മുതൽ 2.2 കോടി പൗണ്ട് (1 കോടി കിലോഗ്രാം) വരെ അവശിഷ്ടങ്ങൾ പുറത്തേക്ക് വ്യാപിച്ചിരിക്കാമെന്നാണ് കണക്കാക്കിയത്. ഡിമോർഫോസിന്റെ ആകെ പിണ്ഡം 1100 കോടി പൗണ്ട് ( 500 കോടി കിലോഗ്രാം) ആണെന്നും ഓർക്കുക. അതായത് ഛിന്നഗ്രഹത്തിന്റെ കേവലം 0.2 ശതമാനം മാത്രമാണ് പുറത്തേക്ക് പോയതെന്നും കണക്കാക്കാം.

 

ഛിന്നഗ്രഹത്തിലേക്ക് ഇടിക്കുമ്പോള്‍ തോക്കില്‍ നിന്നും ഉണ്ട പുറപ്പെടുമ്പോള്‍ സംഭവിക്കുന്നതുപോലെ പിന്നിലേക്ക് ഒരു തള്ളല്‍ സംഭവിക്കുന്നുണ്ട്. എത്രത്തോളം ശക്തിയില്‍ ഇടിക്കുന്നോ അത്രയും ശക്തിയില്‍ പിന്നിലേക്കുള്ള തള്ളലും ഉണ്ടാവുന്നു. ഫലത്തില്‍ എത്ര വേഗത്തിലും ശക്തമായും ഛിന്നഗ്രഹത്തെ ഇടിക്കുന്നോ അത്രയും കൂടുതല്‍ ദൂരത്തേക്ക് ഛിന്നഗ്രഹം മാറിപ്പോവുന്നു എന്നും ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി അപ്ലൈഡ് ഫിസിക്‌സ് ലാബിലെ ദൗത്യത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞരില്‍ ഒരാളായ ഡോ. ആന്‍ഡി ചെങ് പറയുന്നു.

 

ഡബിള്‍ അസ്‌ട്രോയിഡ് റീഡയറക്ഷന്‍ ടെസ്റ്റ് അഥവാ ഡാര്‍ട്ട് എന്നാണ് ഈ ഛിന്നഗ്രഹത്തിനു നേരെ പേടകം ഇടിപ്പിച്ചുള്ള പരീക്ഷണത്തിന് ശാസ്ത്രലോകം പേരിട്ടിരുന്നത്. ഭൂമിയില്‍ നിന്നും 1.10 കോടി കിലോമീറ്റര്‍ ദൂരത്തുവച്ചായിരുന്നു ഈ കൂട്ടിയിടി നടന്നത്. ഏതാണ്ട് ഒരു റഫ്രിജറേറ്ററിന്റെ വലുപ്പത്തിലുള്ള പേടകമാണ് ദിമോര്‍ഫിസ് എന്ന ഛിന്നഗ്രഹത്തിലേക്ക് ഇടിച്ചത്.

 

160 മീറ്റര്‍ വീതിയുള്ള ദിമോര്‍ഫിസിലേക്ക് മണിക്കൂറില്‍ 22,000 കിലോമീറ്റര്‍ വേഗത്തില്‍ വന്നായിരുന്നു ഇടി നടന്നത്. ദിദിമോസ് എന്ന കൂടുതല്‍ വലുപ്പമുള്ള ഛിന്നഗ്രഹത്തിന് ചുറ്റും കറങ്ങുന്ന ചെറു ഛിന്നഗ്രഹമാണ് ദിമോര്‍ഫിസ്. ദിദിമോസിന് ഏതാണ്ട് 780 മീറ്റര്‍ വിസ്തൃതിയുണ്ട്. ദിമോര്‍ഫിസിന് ദിദിമോസിനെ ചുറ്റിവരാനായി 11 മണിക്കൂറും 55 മിനിറ്റുമാണ് വേണ്ടിവരുന്നത്. കൂട്ടിയിടിക്ക് ശേഷം ദിമോര്‍ഫിസിന്റെ ഭ്രമണ സമയം 11 മണിക്കൂറും 23 മിനിറ്റുമായി കുറഞ്ഞു.

 

2022ലെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു നേട്ടങ്ങളിലൊന്നായിട്ടാണ് ഡാര്‍ട്ട് ദൗത്യത്തെ പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ വിശേഷിപ്പിച്ചത്. ജെയിംസ് വെബ് ബഹിരാകാശ ടെലസ്‌കോപിന്റെ ആദ്യ ചിത്രവും ആര്‍ട്ടിമിസ് 1 ദൗത്യവുമായിരുന്നു മറ്റു രണ്ട് പ്രധാന നേട്ടങ്ങള്‍. ഡാര്‍ട്ട് ദൗത്യം വിജയകരമാണെന്നതുകൊണ്ട് ഭാവിയില്‍ ഭൂമിക്ക് നേരെ വരുന്ന ഛിന്നഗ്രഹങ്ങളില്‍ നിന്നും നമ്മള്‍ രക്ഷ നേടിയെന്ന് പൂര്‍ണമായും ഉറപ്പിക്കാനാവില്ല. എങ്കിലും ഇത്തരം പ്രതിസന്ധികളെ കൂടുതല്‍ ആത്മവിശ്വാസത്തോടെ നേരിടാന്‍ ഡാര്‍ട്ട് ദൗത്യം വഴി ശേഖരിച്ച വിവരങ്ങള്‍ നമ്മളെ സഹായിച്ചേക്കും.

 

English Summary: NASA's DART asteroid smash flung 2 million pounds of rock into space

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com