ADVERTISEMENT

ഹിമയുഗ കാലത്ത് ഭൂമിക്ക് സമീപം സന്ദര്‍ശിച്ച ഉല്‍ക്ക വീണ്ടും സന്ദര്‍ശനത്തിനെത്തുന്നു. ജനുവരി പന്ത്രണ്ടിന് സൂര്യനോട് ഏറ്റവും അടുത്തെത്തുന്ന ഈ ഉല്‍ക്കയെ പിന്നീടുള്ള ദിവസങ്ങളില്‍ നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ സാധിക്കുമെന്നാണ് വാനനിരീക്ഷകരുടെ പ്രതീക്ഷ. C/2022 E3 (ZTF) എന്നു പേരിട്ടിരിക്കുന്ന ഈ ഉല്‍ക്ക സൂര്യന്റെ 16 കോടി കിലോമീറ്റര്‍ അടുത്തുവരെയെത്തും. സൂര്യനെ വലം വെച്ച ശേഷമുള്ള യാത്രയില്‍ ഭൂമിയോട് 4.2 കോടി കിലോമീറ്റര്‍ വരെ അകലത്തിലാവും ഈ ഉല്‍ക്കയുടെ സഞ്ചാരം.

 

സൂര്യനോട് ഏറ്റവും അടുത്തു വരുന്ന സമയത്ത് നഗ്നനേത്രങ്ങള്‍കൊണ്ട് ഈ ഉല്‍ക്കയെ നിരീക്ഷിക്കാനാവില്ല. അതേസമയം, ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് നിരീക്ഷിക്കാന്‍ സാധിക്കുകയും ചെയ്യും. എന്നാല്‍ പിന്നീട് കൂടുതല്‍ തെളിച്ചത്തോടെയും ഭൂമിയോട് അടുത്തും സഞ്ചരിക്കുന്ന ഈ ഉല്‍ക്കയെ രാത്രികാലങ്ങളില്‍ നഗ്നനേത്രങ്ങള്‍കൊണ്ട് കാണാനാവും. ജനുവരി 12ന് രാത്രി 11 മുതല്‍ ഈ ഉല്‍ക്കയുടെ സഞ്ചാരത്തിന്റെ ലൈവ്‌സ്ട്രീമിങ് ദി വിര്‍ച്ച്വല്‍ ടെലസ്‌കോപ് പ്രൊജക്ട് നടത്തുന്നുണ്ട്. അവരുടെ വെബ് സൈറ്റിലും യൂട്യൂബ് ചാനലിലും ഉല്‍ക്കയുടെ സഞ്ചാരത്തിന്റെ തല്‍സമയ ദൃശ്യങ്ങള്‍ ആസ്വദിക്കാനാവും.

 

അര ലക്ഷം വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് ഈ ഉല്‍ക്കയുടെ സൂര്യനു ചുറ്റുമുള്ള ഭ്രമണം പൂര്‍ത്തിയാവുകയെന്നാണ് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബ്‌സ് അറിയിക്കുന്നത്. അതുകൊണ്ടാണ് നേരത്തേ ഭൂമിയോട് ഏറ്റവും അടുത്ത് ഈ ഉല്‍ക്ക വന്നപ്പോള്‍ ഇവിടെ ഹിമയുഗമായിരിക്കുമെന്ന് ഗവേഷകര്‍ കണക്കുകൂട്ടി പറയുന്നത്. ആദ്യകാല ഹോമോസാപിയന്‍സും നിയാഡര്‍താലുകളും അന്ന് ഭൂമിയില്‍ വസിച്ചിരുന്നു. 

 

ഭൂമിയോട് ഏറ്റവും അടുത്ത് C/2022 E3 (ZTF) എത്തുക ഫെബ്രുവരി രണ്ടിനാണ്. ഈ ദിവസത്തോട് അടുപ്പിച്ച ദിവങ്ങളിലായിരിക്കും ഉല്‍ക്കയെ പരമാവധി തെളിച്ചത്തില്‍ കാണാനാവുക. ജനുവരി അവസാനത്തിലും ഫെബ്രുവരിയുടെ തുടക്കത്തിലും സാധാരണ ബൈനോക്കുലറുകള്‍ കൊണ്ടും ചെറു ടെലസ്‌കോപുകള്‍ ഉപയോഗിച്ചും ഇതിനെ കാണാനാവും. 

 

ഇന്ത്യ ഉള്‍പ്പെടുന്ന ഉത്തരാര്‍ധഗോളത്തിലെ രാജ്യങ്ങളിലുള്ളവര്‍ക്ക് പുലര്‍ച്ചെയായിരിക്കും ഈ ഉല്‍ക്കയെ തിളക്കത്തോടെ കാണാനാവുക. ദക്ഷിണാര്‍ധഗോളത്തിലുള്ളവര്‍ക്ക് ഫെബ്രുവരി തുടക്കത്തിലെ രാത്രികളില്‍ ഈ ഉല്‍ക്കയെ കാണാനാവും. ഉല്‍ക്ക ഭൂമി സന്ദര്‍ശിക്കാനെത്തുന്ന ദിവസങ്ങളിലെ അമാവാസി ജനുവരി 21നാണ്. ഇരുണ്ട ആകാശത്ത് കൂടുതല്‍ തെളിച്ചത്തില്‍ കാണാനാവും എന്നതിനാല്‍ ഈ ദിവസങ്ങളോട് ചേര്‍ന്നുള്ള രാത്രികളില്‍ ഉല്‍ക്കയെ കാണാനുള്ള സാധ്യത കൂടുതലാണ്.

 

English Summary: See a possible naked-eye comet at its closest to the sun on Thursday (Jan. 12)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com