ADVERTISEMENT

ചൈനയുടെ സാറ്റലൈറ്റ് വഴിയുള്ള നിരീക്ഷണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ഓസ്‌ട്രേലിയന്‍ ബഹിരാകാശ വ്യവസായ രംഗം. വലിയ തോതില്‍ സാറ്റ‌്‌ലൈറ്റുകള്‍ വിക്ഷേപിച്ചുകൊണ്ട് ലോകരാജ്യങ്ങളെ നിരീക്ഷിക്കുന്ന ചൈനീസ് ചാരപ്രവര്‍ത്തനത്തിനെതിരെയാണ് ഓസ്‌ട്രേലിയ പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ ശത്രു സാറ്റ്‌ലൈറ്റുകളെ ബഹിരാകാശ മാലിന്യങ്ങളില്ലാതെ നിര്‍വീര്യമാക്കുന്ന പദ്ധതിയുമായി ഓസ്‌ട്രേലിയിലെ പ്രതിരോധ ബഹിരാകാശ കമാന്‍ഡ് മുന്നോട്ടു പോവുന്നതിനിടെയാണ് ഈ മുന്നറിയിപ്പ്. 

 

കഴിഞ്ഞ മാസം ചൈനയുടെ ചാര ബലൂണ്‍ അമേരിക്ക വെടിവെച്ചിട്ടത് വലിയതോതില്‍ ചര്‍ച്ചയായിരുന്നു. തങ്ങളുടെ പ്രതിരോധ താവളങ്ങളില്‍ നിന്നുള്ള രഹസ്യ വിവരങ്ങള്‍ ശേഖരിക്കാനാണ് ചൈന ചാരബലൂണ്‍ അയച്ചതെന്നാണ് അമേരിക്ക ആരോപിക്കുന്നത്. അതേസമയം, സിവിലിയന്‍ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് ഈ ബലൂണ്‍ ഉപയോഗിച്ചതെന്നാണ് ചൈനീസ് വിശദീകരണം. ഈ വിവാദത്തില്‍ ചൈനയുടെ ചാരപ്രവര്‍ത്തനത്തിന് വലിയ പ്രാധാന്യം ലഭിച്ചില്ലെന്നും ഓസ്‌ട്രേലിയന്‍ ബഹിരാകാശ വിദഗ്ധര്‍ കരുതുന്നതായും വോയ്‌സ് ഓഫ് അമേരിക്ക റിപോര്‍ട്ടു ചെയ്യുന്നു. 

 

വളരെ വിപുലമായ തോതിലാണ് ചൈന ബഹിരാകാശത്തു നിന്നും ചാരപ്രവര്‍ത്തനം നടത്തുന്നതെന്നാണ് ഓസ്‌ട്രേലിയന്‍ സ്‌പേസ് ഇന്‍ഡസ്ട്രി അസോസിയേഷന്‍ തലവന്‍ ജെയിംസ് ബ്രൗണ്‍ ആരോപിക്കുന്നത്. ബഹിരാകാശ രംഗത്ത് കുറച്ചു വര്‍ഷങ്ങളായി ക്രമാനുഗതമായ വളര്‍ച്ച നേടിയ ചൈനയാണ് കഴിഞ്ഞ വര്‍ഷം അമേരിക്കയേക്കാള്‍ കൂടുതല്‍ കൃത്രിമോപഗ്രഹങ്ങൾ വിക്ഷേപിച്ചത്. 'ഇപ്പോഴും പലര്‍ക്കും ചൈന ഉയര്‍ത്തുന്ന വെല്ലുവിളി തിരിച്ചരിയാനായിട്ടില്ല. നമ്മുടെ തലക്കു മുകളില്‍ 100-200 കിലോമീറ്റര്‍ ഉയരത്തിലിരുന്നുകൊണ്ട് ചൈനീസ് ചാര ഉപഗ്രഹങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ഓരോ വര്‍ഷവും നൂറുകണക്കിന് ഉപഗ്രഹങ്ങളാണ് ചൈന വിക്ഷേപിക്കുന്നത്' – ജെയിംസ് ബ്രൗണ്‍ പറയുന്നു. 

 

തങ്ങളുടെ ശത്രു സാറ്റ്‌ലൈറ്റുകളെ ബഹിരാകാശ മാലിന്യമില്ലാതെ പ്രവര്‍ത്തനരഹിതമാക്കുന്ന പദ്ധതിയുമായി ഓസ്‌ട്രേലിയയുടെ ഡിഫന്‍സ് സ്‌പേസ് കമാന്‍ഡ് മുന്നോട്ടു പോവുകയാണ്. മിസൈലുകള്‍ ഉപയോഗിച്ച് കൃത്രിമോപഗ്രഹങ്ങളെ തകര്‍ത്താല്‍ അവയുടെ ഭാഗങ്ങള്‍ ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് വെല്ലുവിളിയാവും. ശത്രു സാറ്റ്‌ലൈറ്റുകളെ പ്രവര്‍ത്തന രഹിതമാക്കുന്ന പദ്ധതിക്കായി സ്വന്തം നിലക്കുള്ള ഗവേഷണങ്ങള്‍ ഓസ്‌ട്രേലിയയില്‍ പുരോഗമിക്കുന്നുണ്ട്.

 

English Summary: Australian Space Industry Warns Against China's Satellite Surveillance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com