ADVERTISEMENT

590 അടി വീതിയുള്ള ഭീകരൻ ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് ഏറ്റവും അടുക്കലെത്തുമെന്ന് നാസ അറിയിച്ചു. നിലവിൽ ഈ ഛിന്നഗ്രഹം കാരണം ഭൂമിക്ക് ഭീഷണിയൊന്നുമില്ല. എന്നാൽ എന്നെങ്കിലും ഇത് ഭൂമിയെ ഇടിച്ചാൽ വ്യാപകമായ നാശനഷ്ടങ്ങൾ അതുമൂലം ഉടലെടുക്കും. അതിന്റെ പരിധിയിലുള്ള ഏത് വസ്തുവിനെയും നശിപ്പിക്കാനും ഭൂകമ്പങ്ങൾക്കു കാരണമാകാനും സുനാമികൾ, അഗ്നിപർവത പ്രവാഹങ്ങൾ, കാട്ടുതീകൾ എന്നിവയ്ക്കെല്ലാം വഴിവയ്ക്കാനുമൊക്കെ ഈ ഛിന്നഗ്രഹപതനം അരങ്ങൊരുക്കിയേക്കാമെന്ന് വിദഗ്ധർ പറയുന്നു.

 

നാസയുടെ ഭൂമിക്കരികിൽ സ്ഥിതി ചെയ്യുന്ന ബഹിരാകാശ വസ്തുക്കളെപ്പറ്റി പഠിക്കുന്ന കേന്ദ്രമായ സിഎൻഇഒഎസ് സമീപകാലത്ത് 2023 സിഎം എന്നറിയപ്പെടുന്ന ഈ ഛിന്നഗ്രഹത്തെ തങ്ങളുടെ ഡേറ്റ ബേസിലേക്ക് കൂട്ടിച്ചേർത്തു. ഈ വർഷം ഫെബ്രുവരി രണ്ടിന് കണ്ടെത്തിയ ഈ ഛിന്നഗ്രഹം മണിക്കൂറിൽ 50472 കിലോമീറ്റർ എന്ന അതിവേഗത്തിലാണ് സഞ്ചരിക്കുന്നത്. സാധാരണഗതിയിൽ ഛിന്നഗ്രഹങ്ങൾ മണിക്കൂറിൽ 25000 മുതൽ 40000 വരെയുള്ള വേഗത്തിൽ സഞ്ചരിക്കുന്ന സ്ഥാനത്താണ് ഇത്.

 

ഭൂമിക്ക് ഭീഷണി ഉയർത്താൻ ശേഷിയുള്ള ഛിന്നഗ്രഹമായിട്ടാണ് 2023 സിഎം വിലയിരുത്തപ്പെടുന്നത്. ഭൂമിക്ക് 74 ലക്ഷം കിലോമീറ്ററിനുള്ളിൽ വരെ വരാനുള്ള ശേഷിയും നേരത്തെ പറഞ്ഞതുപോലെ വ്യാപക നാശനഷ്ടങ്ങൾ വരുത്താനുള്ള കഴിവുമാണ് ഈ പരിഗണനയ്ക്ക് കാരണം.ഭൂമിക്ക് 39 ലക്ഷം കിലോമീറ്റർ സമീപത്തായി എത്തിയ ശേഷം ഈ ഛിന്നഗ്രഹം ഒഴിഞ്ഞുപോകുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.

സൗരയൂഥത്തിൽ ധാരാളം ഛിന്നഗ്രഹങ്ങളുണ്ട്. ചൊവ്വ, വ്യാഴം ഗ്രഹങ്ങൾക്കിടയിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. 

 

ഛിന്നഗ്രഹപതനങ്ങൾ വർത്തമാന കാലഘട്ടത്തിൽ അപൂർവമാണെങ്കിലും ഭൂമിയിൽ നടന്നിട്ടുണ്ട്. ആദിമ കാലത്ത് ഒരു ഛിന്നഗ്രഹം മെക്സിക്കോയിലെ യൂക്കാട്ടൻ മേഖലയിൽ പതിച്ചതിനെത്തുടർന്നുണ്ടായ പ്രത്യാഘാതങ്ങളാണ് ദിനോസറുകളുടെ സർവനാശത്തിനു വഴിവച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റഷ്യയിലെ ടുംഗുസ്ക എന്ന വനമേഖലയിൽ വലിയൊരു സ്ഫോടനം സംഭവിക്കുകയും ധാരാളം വനവും മരങ്ങളും ജീവജാലങ്ങളും നശിക്കുകയും ചെയ്തു. ഒരു ബഹിരാകാശ വസ്തുവാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്നാണ് കരുതപ്പെടുന്നത്. ഇത് ഒരു ഛിന്നഗ്രഹമാണെന്ന വാദം ശക്തമാണ്. എന്നാൽ ഇന്നും പൂർണമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

 

English Summary: NASA warns of mostrous 590-foot asteroid bolting towards Earth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com