ADVERTISEMENT

യുറാനസിന്റെ രണ്ട് ഉപഗ്രഹങ്ങള്‍ക്കുള്ളില്‍ രഹസ്യ സമുദ്രങ്ങളുണ്ടായേക്കാമെന്ന് പഠനം. ഏതാണ്ട് നാല് ദശാബ്ദങ്ങള്‍ക്ക് മുൻപ് യുറാനസിന് അരികിലൂടെ കടന്നുപോയ നാസയുടെ വോയേജര്‍ 2 പേടകം ശേഖരിച്ച വിവരങ്ങളില്‍ നിന്നാണ് ഇങ്ങനെയൊരു നിഗമനത്തിലേക്ക് ശാസ്ത്ര ലോകം എത്തിയിരിക്കുന്നത്. യുറാനസിന്റെ ഏരിയല്‍, മിറാന്‍ഡ എന്നീ രണ്ട് ഉപഗ്രഹങ്ങളുടെ കനത്ത മഞ്ഞുകട്ടകള്‍ നിറഞ്ഞ പുറംനിരപ്പിനുള്ളില്‍ സമുദ്രം ഒളിഞ്ഞിരിപ്പുണ്ടാവാമെന്ന് മേരിലാന്‍ഡിലെ ജോണ്‍സ് ഹോപ്കിന്‍സ് അപ്ലൈഡ് ഫിസിക്ക്‌സ് ലബോറട്ടറി നടത്തിയ പഠനമാണ് സൂചന നല്‍കുന്നത്. 

നാസ സണ്‍ ആന്‍ഡ് സ്‌പേസാണ് ഇതു സംബന്ധിച്ച ട്വീറ്റ് ചെയ്തത്. നാസയുടെ വോയേജര്‍ 2 യുറാനസിനേയും ഉപഗ്രഹങ്ങളേയും കടന്നു പോയി നാലു പതിറ്റാണ്ടായെങ്കിലും ഇന്നുവരെ മറ്റൊരു മനുഷ്യ ദൗത്യവും ഈ പരിസരത്തെങ്ങും എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ വോയേജര്‍ 2 ശേഖരിച്ച് അയച്ചു തന്ന യുറാനസിന്റെ ഉപഗ്രഹങ്ങളുടെ വിവരങ്ങള്‍ വളരെ പ്രധാനമാണ്. 

ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സ് ജേണലിലാണ് പഠനം പൂര്‍ണമായും പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുറാനസിന് ഇതുവരെ ആകെ 27 ഉപഗ്രഹങ്ങളുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതില്‍ ഏരിയല്‍, മിറാന്‍ഡ എന്നിവയിലാണ് ജല സാന്നിധ്യമുണ്ടെന്ന സംശയമുള്ളത്. ഈ ഉപഗ്രഹങ്ങളില്‍ നിന്നും പുറത്തേക്ക് നീരാവി ചീറ്റിതെറിക്കുന്നതിന്റെ തെളിവുകള്‍ വോയേജര്‍ 2 അയച്ച വിവരങ്ങള്‍ വിശകലനം ചെയ്തതില്‍ നിന്നും ലഭിച്ചിരുന്നു. ഇതാണ് ജലസാന്നിധ്യമെന്ന നിഗമനത്തിലേക്ക് നയിച്ചത്. 

ഏരിയലിലോ മിറാന്‍ഡയിലോ അല്ലെങ്കില്‍ രണ്ടിലും ചേര്‍ന്നോ സമുദ്രങ്ങളുണ്ടാകാമെന്ന നിഗമനമാണ് ജോണ്‍സ് ഹോപ്കിന്‍സ് അപ്ലൈഡ് ഫിസിക്‌സ് ലബോറട്ടറിയുടെ റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നത്. 'യുറാനസിന്റെ ഈ ഉപഗ്രഹങ്ങളില്‍ നിന്നും നീരാവി പുറത്തേക്ക് ചീറ്റുന്നുണ്ട്. ഇത് ഇവയുടെ ഉള്ളിലെ സമുദ്രത്തിന്റെ തെളിവാണ്' – നാസ സണ്‍ ആന്‍ഡ് സ്‌പേസിന്റെ ട്വീറ്റ് പറയുന്നു. 

നേരത്തെ യുറാനസിന്റെ ഏരിയലും മിറാന്‍ഡയും ഉള്‍പ്പടെയുള്ള അഞ്ചു ഉപഗ്രഹങ്ങള്‍ക്കുള്ളില്‍ സമുദ്രങ്ങളുണ്ടെന്ന പ്രതീക്ഷ ശാസ്ത്രജ്ഞര്‍ക്കുണ്ടായിരുന്നു. വോയേജര്‍ 2 നല്‍കിയ വിവരങ്ങള്‍ കൂടുതല്‍ വിശകലനം ചെയ്തപ്പോഴാണ് രണ്ട് ഉപഗ്രഹങ്ങളിലേക്ക് ഇത് ചുരുങ്ങിയത്. നിലവില്‍ വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപയിലും ശനിയുടെ ഉപഗ്രഹമായ എന്‍സെലാഡസിലും മഞ്ഞുപാളികള്‍ക്കുള്ളില്‍ സമുദ്രങ്ങളുണ്ടെന്ന് ശാസ്ത്രലോകം കരുതുന്നുണ്ട്. 

യുറാനസിലേക്ക് പുതിയ പേടകം അയക്കാന്‍ നാസ തയാറെടുക്കുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. കുറഞ്ഞത് 2030 വരെയെങ്കിലും ഇതിനായി കാത്തിരിക്കേണ്ടി വരും. അതുവരെ വോയേജര്‍ 2 നല്‍കിയ വിവരങ്ങള്‍ മാത്രമാണ് യുറാനസിനെക്കുറിച്ച് പഠിക്കുന്നതിന് ആശ്രയം. യുറാനസിലെ ഉപഗ്രഹങ്ങളില്‍ സമുദ്രങ്ങളുണ്ടാകാമെന്ന സാധ്യത ലൂണാര്‍ ആന്‍ഡ് പ്ലാനെറ്ററി സയന്‍സ് കോണ്‍ഫറന്‍സിലാണ് അവതരിപ്പിച്ചത്.

English Summary: Two moons of uranus may have acitve oceans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com