യുക്രെയ്ൻ ആകാശത്ത് വിചിത്ര വെളിച്ചം, പിന്നിൽ റഷ്യയോ?
Mail This Article
കഴിഞ്ഞ ദിവസം യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ആകാശത്ത് വിചിത്ര വെളിച്ചം കണ്ടത് നിരവധി ഊഹാപോഹങ്ങളാണ് സൃഷ്ടിച്ചത്. റഷ്യയുമായി സംഘർഷം തുടരുന്നതിനിടെയാണ് ഈ സംഭവമെന്നതും ശ്രദ്ധേയമാണ്. ഇത് റഷ്യയുടെ വ്യോമാക്രമാണെന്ന് ചിലർ വാദിച്ചപ്പോൾ നാസയുടെ പ്രവർത്തനം നിലച്ച സാറ്റലൈറ്റ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചതാണെന്നും ചർച്ചകളുണ്ടായി. എന്നാൽ, വിചിത്ര വെളിച്ചത്തിന് പിന്നിൽ സാറ്റലൈറ്റ് അല്ലെന്ന് നാസയും വ്യക്തമാക്കി രംഗത്തെത്തി.
നിഗൂഢ വെളിച്ചത്തിന് പിന്നിൽ നാസയുടെ സാറ്റലൈറ്റാണെന്ന് സംശയിക്കുന്നതായി കീവിലെ ഉദ്യോഗസ്ഥരാണ് പറഞ്ഞത്. എന്നാൽ ഈ സാറ്റലൈറ്റ് ഇപ്പോഴും ഭ്രമണപഥത്തിലാണെന്ന് യുഎസ് ബഹിരാകാശ ഏജൻസി ബിബിസിയോട് പറഞ്ഞു. അതേസമയം, വിചിത്ര വെളിച്ചത്തിന് പിന്നിൽ ഉൽക്കാശില ആയിരിക്കാമെന്ന് യുക്രേനിയൻ വ്യോമസേന അഭിപ്രായപ്പെട്ടു.
എന്തുതന്നെയായാലും റഷ്യൻ വ്യോമാക്രമണം മൂലമല്ല ഇത് സംഭവിച്ചതെന്ന് യുക്രേനിയൻ വ്യോമസേന ഉറപ്പിച്ചു പറയുന്നുണ്ട്. പ്രാദേശിക സമയം രാത്രി 10നാണ് യുക്രെയ്ൻ ആകാശത്ത് നിഗൂഢ വെളിച്ചം പ്രത്യക്ഷപ്പെട്ടത്. വിചിത്ര വെളിച്ചം എന്തായിരിക്കുമെന്നതിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങളും ചർച്ചകളും കൊണ്ട് യുക്രേനിയൻ സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുകയാണ്. ഇതിന് പിന്നിൽ അന്യഗ്രഹജീവികളാണെന്ന് വരെ ചിലർ പറഞ്ഞുകഴിഞ്ഞു.
പ്രവർത്തനം നിലച്ച 300 കിലോഗ്രാം ഭാരം വരുന്ന സാറ്റലൈറ്റ് ബുധനാഴ്ച അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമെന്ന് നാസ ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു. 2002 ൽ ലോ എർത്ത് ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച സാറ്റലൈറ്റ് 2018 ൽ ഡീകമ്മീഷൻ ചെയ്യുകയായിരുന്നു.
English Summary: Nasa says flash over Kyiv was not its satellite