ADVERTISEMENT

അന്യഗ്രഹജീവികള്‍ക്ക് മനുഷ്യരേയും ഭൂമിയേയും കുറിച്ചുള്ള സൂചനകള്‍ നല്‍കാന്‍ 5ജി കാരണമാവുമോ? ആയേക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. അന്യഗ്രഹജീവികള്‍ ഉണ്ടെങ്കില്‍ ഭൂമിയുമായും മനുഷ്യനുമായും ബന്ധം സാധിക്കുകയെന്ന എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന സാധ്യതയെ 5ജി വര്‍ധിപ്പിക്കുന്നുവെന്നാണ് മൻത്‌ലി നോട്ടീസസ് ഓഫ് ദ റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

 

കേബിള്‍ ടിവിയുടേയും ഇന്റര്‍നെറ്റിന്റേയും നല്ല കാലത്ത് ഭൂമിയില്‍ നിന്നും പുറത്തേക്കെത്തുന്ന റേഡിയേഷനില്‍ വലിയ പങ്ക് ടെലിവിഷന്‍ സംപ്രേഷണത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ 1990 കളോടെ മൊബൈല്‍ സാങ്കേതികവിദ്യ വികസിച്ചു തുടങ്ങിയതോടെ കഥമാറി. ഇന്ന് മനുഷ്യ നിര്‍മിതമായ റേഡിയോ സിഗ്നലുകള്‍ പുറത്തുവിടുന്ന അതിവേഗം വികസിക്കുന്ന ഏറ്റവും വലിയ സംവിധാനം മൊബൈല്‍ സാങ്കേതികവിദ്യയാണ് എന്നും പഠനത്തിന് നേതൃത്വം നല്‍കിയ റാമിറോ സെയ്‌ദേ പറഞ്ഞു. 

 

മൊബൈല്‍ സാങ്കേതികവിദ്യ വഴി പുറത്തുപോവുന്ന റേഡിയോ സിഗ്നലുകള്‍ അന്യഗ്രഹജീവികള്‍ക്ക് വഴികാട്ടിയാവാനിടയുണ്ടെന്ന വിഷയത്തില്‍ കാര്യമായ പഠനങ്ങള്‍ നേരത്തെ നടന്നിട്ടില്ല. നമ്മുടെ ക്ഷീരപഥത്തില്‍ മനുഷ്യന്റെ അത്രയോ അതിനേക്കാളേറെയോ സാങ്കേതികവിദ്യ വികസിച്ച അന്യഗ്രഹ സമൂഹമുണ്ടെങ്കില്‍ നമ്മുടെ റേഡിയോ സിഗ്നലുകള്‍ ഭാവിയില്‍ കണ്ടെത്താനിടയുണ്ടെന്ന് പഠനം പറയുന്നു.

 

കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളായി ഭൂമിയില്‍ നിന്നും പുറത്തു പോവുന്ന റേഡിയോ സിഗ്നലുകളുടെ അളവില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ആഫ്രിക്കയിലെ വികസിത രാജ്യങ്ങളും ജപ്പാനും വിയറ്റ്‌നാമും ഇന്ത്യയും ചൈനയുമെല്ലാം ഇതില്‍ അവരവരുടെ പങ്കുവഹിക്കുന്നുമുണ്ട്. നമുക്കുള്ളതിനേക്കാള്‍ വികസിതമായ റേഡിയോ ടെലസ്‌കോപ്പുകളുള്ള ഏതെങ്കിലും അന്യഗ്രഹ ജീവികളുണ്ടെങ്കില്‍ അവര്‍ക്ക് ഈ റേഡിയോ സിഗ്നലുകള്‍ പിടിച്ചെടുക്കാനാവും.

 

നിലവില്‍ ഭൂമിയില്‍ നിന്നും പത്തു പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറമുള്ള ദൂരത്തേക്ക് ഈ റേഡിയോ സിഗ്നലുകള്‍ കണ്ടെത്തുക എളുപ്പമല്ല. എന്നാല്‍ ഭാവിയില്‍ ഭൂമിയില്‍ നിന്നും പുറത്തുവരുന്ന റേഡിയോ സിഗ്നലുകള്‍ കൂടുമെന്നതിനാല്‍ അന്യഗ്രഹജീവികള്‍ നമ്മളെ കണ്ടെത്താന്‍ ഇതും ഒരു കാരണമായേക്കാം. ഭൂമിയിലുള്ളവര്‍ എത്രത്തോളം സാങ്കേതികമായി പുരോഗമിച്ചവരാണ് എന്നതടക്കമുള്ള വിവരങ്ങളും ഇത് അന്യഗ്രഹജീവികള്‍ക്ക് കൈമാറാനിടയുണ്ട്.

 

English Summary: 5G Signals Could Reveal Earth's Location To Aliens, Claims New Study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com