ADVERTISEMENT

ടൈറ്റാനിക്ക് കാണാനുള്ള യാത്രയ്ക്കിടെ ടൈറ്റൻ സമുദ്രപേടകം അപ്രത്യക്ഷമായ പ്രദേശത്തെ തിരച്ചിൽ അതിവേഗം പുരോഗമിക്കുന്നതിനി‌ടെ ഒരു  "മുഴക്കത്തിന്റെ" ശബ്ദം സോനാർ സംവിധാനം പിടിച്ചെടുത്തു. ഓരോ 30 മിനിറ്റിലും ആ പ്രദേശത്ത് ഇടിക്കുന്ന ശബ്ദം മുഴങ്ങിയത്രെ. കൂടുതൽ സോനാർ സംവിധാനങ്ങൾ പ്രദേശത്തു വിന്യസിച്ചു. നിരവധി ആളുകൾ പ്രതീക്ഷകൾ പങ്കുവച്ചു. എന്നാൽ അതൊക്കെ വിഫലമാക്കി ടൈറ്റൻ തകർന്നതായും യാത്രികരെല്ലാം മരിച്ചെന്നും സ്ഥിരീകരിക്കപ്പെട്ടു. 

 

ആഴങ്ങളിൽ നിന്ന്  ലഭിച്ച ലോകം ഉറ്റുനോക്കിയ  മുഴക്കങ്ങൾ,  ആ ശബ്ദങ്ങൾ അതെന്തായിരുന്നു. ‌ അതു കണ്ടുപിടിക്കാനിവില്ലേ? സോനാർ സംവിധാനങ്ങളുൾപ്പടെ ഘടിപ്പിച്ച കനേഡിയൻ പി-3 വിമാനമാണ് പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെ ശബ്ദം കണ്ടെത്തിയത്. അതിസങ്കീർണമായ സ്ഥലമാണ് സമുദ്രാന്തര്‍ ഭാഗങ്ങളെന്നും ചില ശബ്ദങ്ങളുടെ ഉറവിടം തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടേക്കാമെന്നും വുഡ്ഹോൾ ഓഷ്യാനോഗ്രഫിക് ഇൻസ്റ്റിറ്റ‍്യൂഷനിലെ വിദഗ്ദനായ കാൾ ഹാർട്ഫീൽഡ് പറയുന്നു.

 

The submersible Titan (left) and the port bow railing of the Titanic (right) lies in 12,600 feet of water. Photo: Reuters
The submersible Titan (left) and the port bow railing of the Titanic (right) lies in 12,600 feet of water. Photo: Reuters

ടൈറ്റാനിക് തകർന്ന സ്ഥലത്തെ അവശിഷ്ടങ്ങൾ പുറപ്പെടുവിക്കുന്ന പ്രതിധ്വനിയുടെ ശബ്ദമായിരിക്കാമെന്നു  സിറാക്കൂസ് യൂണിവേഴ്സിറ്റിയിലെ എർത്ത് ആൻഡ് എൻവയോൺമെന്റൽ സയൻസസ് പ്രൊഫസർ ജെഫ് കാർസൺ പറയുന്നു.   ഒരു തകരപ്പാത്രത്തിലേക്ക് ഒരു മാർബിൾ കഷ്ണം ഇടുന്നത് പോലെ ചുറ്റിക്കറങ്ങും അതിനാൽത്തന്നെ ഉറവിടം തിരിച്ചറിയാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

 

അതുമല്ലെങ്കിൽ മറ്റ് തിരച്ചിൽ ഉപകരണങ്ങളിൽ നിന്നോ തിമിംഗലങ്ങൾ പോലുള്ള സമുദ്രജീവികളിൽ നിന്നോ ആഴത്തിൽ പ്രതിധ്വനിക്കുന്ന ശബ്ദമായിരിക്കാമെന്നും അഭിപ്രായം ഉയരുന്നുണ്ട്. എന്തായാലും സമുദ്രാന്തർ ഭാഗത്തുനിന്നും 30 മിനിറ്റ് ഇടവേളകളിൽ ആവർത്തിച്ചു ജീവന്റെ പ്രതീക്ഷ നൽകി മറഞ്ഞ ആ 'ഫാന്റം' ശബ്ദം ഒരു മരീചികയായി തുടരുകയാണ്.

 

അറ്റ്ലാന്റിക് സമുദ്രത്തിൽ 5 ജീവനുമായി മറ‍ഞ്ഞ ടൈറ്റൻ പേടകം ഉഗ്രശക്തിയുള്ള ഉൾസ്ഫോടനത്തിൽ തകർന്നതായാണ് യുഎസ് കോസ്റ്റ് ഗാർഡ് വിലയിരുത്തുന്നതെങ്കിലും സ്ഫോടനകാരണം വ്യക്തമല്ല. സമുദ്രോപരിതലത്തിൽനിന്നു 4 കിലോമീറ്റർ താഴെ കണ്ടെത്തിയ അവശിഷ്ടങ്ങളാണു പേടകം സ്ഫോടനത്തിൽ തകർന്നതാണെന്നു സൂചന നൽകിയത്.3,500 മീറ്റർ ആഴത്തിലെത്തിയപ്പോഴാണ് പേടകത്തിനു പോളാർ പ്രിൻസ് കപ്പലുമായുള്ള ആശയവിനിമയം നഷ്ടമായത്. തുടർന്നുള്ള 100 മീറ്ററിനുള്ളിൽ ഉഗ്ര ഉൾസ്ഫോടനമുണ്ടായെന്നും 30 മില്ലിസെക്കൻഡിനകം 5 യാത്രക്കാരും കൊല്ലപ്പെട്ടു എന്നുമാണു അനുമാനം. 

ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനി ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻഗേറ്റ് കമ്പനി സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണു മരിച്ചത്.

 

English Summary: What were the banging sounds heard during search for Titan sub? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com