ADVERTISEMENT

പ്രപഞ്ചത്തിലെ തരംഗദൈർഘ്യം കൂടിയ ഭൂഗുരുത്വതരംഗങ്ങൾ പുറപ്പെടുവിക്കുന്ന നേരിയ മൂളൽശബ്ദം  വിവിധ ശാസ്ത്രസംഘങ്ങൾ കണ്ടെത്തിയ വാർത്ത ലോകത്ത് തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. നാനോഗ്രാവ് എന്നറിയപ്പെടുന്ന വടക്കേ അമേരിക്കൻ ഒബ്സർവേറ്ററി, ഓസ്ട്രേലിയ, യൂറോപ്, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഒബ്സർവേറ്ററികൾ, പുണെയിൽ നിന്നുള്ള ജയന്റ് മീറ്റർവേവ് റേഡിയോ (ജിഎംആർടി) ടെലിസ്കോപ് ഉപയോഗിച്ച് ഇൻഡോ–ജാപ്പനീസ് പൾസർ ടൈമിങ് അറേ  എന്നിവർ സ്വന്തം നിലയിൽ ഗവേഷണത്തിൽ പങ്കുചേർന്നിരുന്നു.

 

‘ഗ്രാവിറ്റേഷനൽ വേവ് ബാക്ഗ്രൗണ്ട്’ എന്നറിയപ്പെടുന്ന ആവൃത്തി (ഫ്രീക്വൻസി) കുറഞ്ഞ ഈ തരംഗമേഖല കണ്ടെത്താനായി പതിറ്റാണ്ടുകളായി ശാസ്ത്രജ്​ഞർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.  ഗുരുത്വതരംഗങ്ങളുടെ പഠനത്തിൽ പുതിയ അധ്യായം തുറക്കുന്ന കണ്ടെത്തലാണിത്. 40ൽ ഏറെ ശാസ്ത്രജ്ഞരാണ് ഇന്ത്യക്കാരായി മാത്രം ഗവേഷണത്തിൽ പങ്കെടുത്തത്.1916ൽ ആൽബർട്ട് ഐൻസ്റ്റൈൻ ആണ് ഗുരുത്വതരംഗങ്ങളെക്കുറിച്ചുള്ള ആശയം ആദ്യമായി മുന്നോട്ടുവച്ചത്. 2015ൽ ഇവ സ്ഥിരീകരിക്കപ്പെട്ടു. 

 

പൾസറുകൾ ഉപയോഗിച്ചാണ് പുതിയ കണ്ടെത്തൽ നടത്തിയിക്കുന്നത്. കൃത്യമായ ഇടവേളകളിൽ പ്രകാശകിരണങ്ങൾ പുറപ്പെടുവിപ്പിക്കുന്നവയാണ് പൾസറുകൾ. ഭൂഗുരുത്വതരംഗങ്ങളുടെ സാമീപ്യത്തിൽ ഇവയുടെ പ്രകാശബഹിസ്ഫുരണത്തിൽ വരുന്ന വ്യതിയാനങ്ങൾ പരിഗണിച്ചാണ് കണ്ടെത്തലിലേക്ക് എത്തിച്ചേർന്നത്.

ഒരു നഗരത്തിന്‌റെ അത്രയൊക്കെ മാത്രം വലുപ്പമുള്ള ഒതുങ്ങിയ നക്ഷത്രങ്ങളാണു പൾസറുകൾ. എന്നാൽ സൂര്യന്‌റെ പതിൻമടങ്ങു പിണ്ഡം ഇവയ്ക്കുണ്ടാകാറുണ്ട്. 

1967ലാണ് മനുഷ്യർ പൾസറുകളെ ആദ്യമായി കണ്ടെത്തിയത്. പൾസറുകൾ വിപരീത ദിശയിൽ രണ്ടു നിരകളായി വികിരണങ്ങൾ പുറപ്പെടുവിക്കും. ഇവ സ്വന്തം അച്ചുതണ്ടിൽ വേഗത്തിൽ കറങ്ങുന്നതിനാൽ മിന്നി മറയുന്ന പ്രതീതിയും സൃഷ്ടിക്കും. തുറമുഖങ്ങളിലും മറ്റുമുള്ള ലൈറ്റ്ഹൗസുകളിൽ നിന്നു പ്രകാശം പുറപ്പെടുന്ന പോലെ. നക്ഷത്രങ്ങളുടെ ജീവിത കാലഘട്ടത്തിന് അവസാനമുള്ള സൂപ്പർനോവ വിസ്‌ഫോടനത്തിനു ശേഷം ന്യൂട്രോൺ സ്റ്റാറുകൾ ഉണ്ടാകും. എന്നാൽ സവിശേഷമായ കാന്തികമണ്ഡലവും കറങ്ങൽശേഷിയുമുള്ള ന്യൂട്രോൺസ്റ്റാറുകൾ പൾസറുകളായി മാറാറാണു പതിവ്. 

 

ചുരുക്കത്തിൽ പറഞ്ഞാൽ പൾസറുകൾ മൃതനക്ഷത്രങ്ങളാണ്. ലോകത്തിലെ ഏറ്റവും ശക്തമായ പൾസർ നക്ഷത്രം ഭൂമിയിൽ നിന്ന് 395 ദശലക്ഷം പ്രകാശവർഷങ്ങൾ അകലെ സ്ഥിതി ചെയ്യുന്ന നക്ഷത്രസമൂഹത്തിലുള്ള വിടി 1137-0337 എന്നു പേരിട്ടിരിക്കുന്ന പൾസറാണ്. സമീപത്തുള്ള കണികകളെ പ്രകാശവേഗത്തിലേക്കു തള്ളിവിടാൻ തക്കവണ്ണം കരുത്തുറ്റതാണ് ഈ പൾസർ നക്ഷത്രത്തിൽ നിന്നുള്ള വികിരണങ്ങൾ.

 

യുഎസിലെ നാഷനൽ റേഡിയോ ആസ്‌ട്രോണമി ഒബ്‌സർവേറ്ററിയുടെ കീഴിലുള്ള വെരി ലാർജ് അരേ സ്‌കൈ സർവേ എന്ന ടെലിസ്‌കോപ് നിരീക്ഷണ പദ്ധതിയാണ് ഈപൾസറിനെ കണ്ടെത്തിയത്. ടോറസ് എന്ന നക്ഷത്രസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന ക്രാബ് നെബുലയെന്ന പൾസർ വളരെ പ്രശസ്തമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com