ADVERTISEMENT

ബഹിരാകാശത്തെ കോടീശ്വരൻ ഛിന്നഗ്രഹമായ സൈക്കിയിലേക്കു വരുന്ന ഒക്ടോബർ അഞ്ചിന് ബഹിരാകാശ പേടകം അയയ്ക്കാൻ നാസ.  സ്പേസ് എക്സ് ഫാൽക്കൺ ഹെവി റോക്കറ്റാണ് വിക്ഷേപണം നടത്തുന്നത്. സൈക്കി എന്നു തന്നെയാണ് വിക്ഷേപണ വാഹനത്തിന്റെയും പേര്. ഫ്ലോറിഡയിലെ കേപ് കാനവറാൽ വിക്ഷേപണ കേന്ദ്രത്തിൽ നിന്നു പോകുന്ന പേടകം ചൊവ്വയ്ക്ക് സമീപത്തുകൂടി കടന്ന് ചൊവ്വയുടെ ഭൂഗുരുത്വബലം ഉപയോഗിച്ച് മുന്നോട്ടു കുതിച്ചാണ് ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹമേഖലയിലുള്ള സൈക്കിയുടെ ഭ്രമണപഥത്തിലേക്കു എത്തുന്നത്. ഇതിനു ശേഷം 21 മാസങ്ങൾ പേടകം സൈക്കിയെ വിലയിരുത്തും. ഒരു കാറിന്റെ വലുപ്പമുള്ളതാണ് സൈക്കി

 

അടങ്ങിയിരിക്കുന്ന അളവറ്റ സമ്പത്താണ് സൈക്കിയെ പ്രശസ്തമാക്കുന്നത്. പതിനായിരം ക്വാഡ്രില്യൻ ഡോളർ (ഏകദേശം 10000000000 ബില്യൺ യുഎസ് ഡോളർ) സമ്പത്താണത്രേ ഇതിലുള്ളത്. നമ്മുടെ ലോകത്തിന്റെ മൊത്തം സമ്പത് വ്യവസ്ഥയേക്കാൾ കൂടുതലാണ് ഇത്.ഭൂമിയിൽ നിന്നു 37 കോടി കിലോമീറ്റർ അകലെയാണ് ഈ ഛിന്നഗ്രഹം സ്ഥിതി ചെയ്യുന്നത്. 280 കിലോമീറ്ററാണ് ഇതിന്റെ വീതി. ലോഹനിർമിതമായ സൈക്കിയിൽ പ്രധാനമായുള്ളത് ഇരുമ്പും നിക്കലുമാണ്. പ്രാധാന്യമർഹിക്കുന്ന അളവിൽ സ്വർണവുമുണ്ട്.

 

ലോഹനിർമിതമായ ഛിന്നഗ്രഹങ്ങൾ സൗരയൂഥത്തിൽ തീർത്തും അപൂർവമാണ്. പാറ നിറഞ്ഞവയാണ് ഛിന്നഗ്രഹങ്ങളിൽ കൂടുതൽ.ഭൂമിയുടെ ഉൾക്കാമ്പ് (കോർ) പോലെ വേറെ ഏതോ ഗ്രഹത്തിന്റെ ഉൾക്കാമ്പായിരുന്നു സൈക്കിയെന്നും പണ്ടേക്കു പണ്ട് സൗരയൂഥത്തിൽ നടന്ന ഏതോ വൻ കൂട്ടയിടിയിൽ ഗ്രഹത്തിൽ നിന്നു വേർപെട്ട് ഛിന്നഗ്രഹമായതാകാമെന്നുമാണ് വിശദീകരണം. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ നാസയുടെ പേടകത്തിനായേക്കും.

 

റോമൻ ഐതിഹ്യത്തിലെ പ്രണയ ദേവനായ ക്യൂപിഡിന്റെ ഭാര്യയുടെ പേരാണ് സൈക്കിക്കു നൽകിയിരിക്കുന്നത്. സൈക്കിയെ മറ്റൊരു ദേവതയായ വീനസ് കൊന്നുകളഞ്ഞെന്നാണ് ഐതിഹ്യകഥ. എന്നാൽ ഭാര്യയുടെ മരണത്തിൽ ദുഃഖിതനായ ക്യൂപിഡ് ജൂപ്പിറ്റർ ദേവനോട് പ്രാർഥന നടത്തുകയും ക്യൂപിഡിൽ പ്രസാദിച്ച ജൂപ്പിറ്റർ സൈക്കിയെ മരണമില്ലാത്ത ദേവതയാക്കുകയും ചെയ്തു.

 

1853 മാർച്ച് 17നു ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ അന്നിബാൽ ഗാസ്പാരിസാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. അന്നു മുതൽ സൈക്കി ജ്യോതിശാസ്ത്രത്തിലെ ഇഷ്ട പഠനവിഷയമാണ്. അടുത്തിടെ ഹബ്ബിൾ സ്പേസ് ടെലിസ്കോപ്പുപയോഗിച്ച് ഗവേഷകർ ഇതിനെ പറ്റി കൂടുതൽ പഠനങ്ങൾ നടത്തിയിരുന്നു. 

 

സൈക്കിയിൽ നിന്നു ലോഹം ശേഖരിച്ച് ഭൂമിയിലെത്തിക്കാൻ കഴിയുമോ? 

 

സാധ്യത കുറവാണ്. കാരണം നമ്മുടെ സാങ്കേതികവിദ്യ അത്രയൊന്നും വികസിച്ചിട്ടില്ല. ഇനി ഏതെങ്കിലും വഴി അങ്ങനെ കൊണ്ടുവന്നാലോ? ഇപ്പോഴത്തെ ലോക കോടീശ്വരനായ ജെഫ് ബെസോസിനേക്കാളും ധനികൻമാരാകും ഭൂമിയിലെ ഓരോ വ്യക്തികളുമെന്ന് കണക്കുകൾ പറയുന്നു. പക്ഷേ ഇതു വിപരീതഫലമാകും വരുത്തിവയ്ക്കുക. കാരണം ഇത്രയധികം ലോഹങ്ങൾ എത്തുന്നതോടെ തന്നെ നമ്മുടെ നിലവിലെ വിപണികൾ ഇടിഞ്ഞുവീഴാനാകും  വഴിയൊരുങ്ങുകയെന്ന് സാമ്പത്തിക ശാസ്ത്രജ്ഞൻമാർ ചൂണ്ടിക്കാട്ടുന്നു.


English Summary: Giant asteroid has gold worth $700 quintillion. But it won’t make us richer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com