ADVERTISEMENT

ചന്ദ്രനിലും ചൊവ്വയിലും കോളനിയുണ്ടാക്കുക എന്നതൊക്കെ ഭൂമിയിലെ ശാസ്ത്രലോകത്തിന്‌റെ വിദൂരസ്വപ്‌നങ്ങളിൽപെട്ടതാണ്. ഭാവനയിൽ കാണാനും ചിന്തിക്കാനുമൊക്കെ എളുപ്പമാണ്. എന്നാൽ നമ്മുടെ അയൽഗ്രഹമായ ചൊവ്വയിൽ എങ്ങനെ നമുക്കൊരു കോളനി ഉണ്ടാക്കാൻ പറ്റും. എത്രപേർ വേണ്ടിവരും.?

അധികം പേരൊന്നും വേണ്ടിവരില്ല, വെറും 22 പേർ മതിയാകും അത്തരമൊരു ഉദ്യമത്തിനെന്നാണ് പുതിയൊരു പഠനം വെളിവാക്കുന്നത്. ജേണലുകളിൽ പ്രസിദ്ധീകരിക്കുന്നതിനു മുൻപ് പ്രീപ്രിന്‌റ് രൂപത്തിലുള്ള പഠന ഫലം ആർക്‌സിവ് എന്ന ഡേറ്റബേസിലേക്ക് അപ്ലോഡ് ചെയ്തിരുന്നു. ഇതിലാണ് ഗവേഷകർ നടത്തിയ പഠനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉള്ളത്. ഏജന്‌റ് ബേസ്ഡ് മോഡൽ എന്ന കംപ്യൂട്ടർ പ്രോഗ്രാം ഉപയോഗിച്ചാണു ഗവേഷകർ പഠനം നടത്തിയത്. വ്യക്തിത്വരീതികളുടെ അടിസ്ഥാനത്തിൽ 4 തരത്തിലുള്ള ആളുകളെ പരിഗണിച്ചാണ് ഗവേഷണം നടത്തിയത്. 

ശാന്തസ്വഭാവവും സാമൂഹികാഭിമുഖ്യവുമുള്ള ആളുകളാണ് എല്ലാവരുമെങ്കിൽ വെറും 22 പേർ മതിയാകും ചൊവ്വയിൽ വിജയകരമായ ഒരു കോളനി സ്ഥാപിക്കാനെന്നാണ് ഗവേഷകർ നൽകുന്ന വിവരം. എന്നാൽ പ്രശ്‌നകരമായ സ്വഭാവമുള്ളവർ ആണെങ്കിൽ ധാരാളം പേർ സംഘത്തിൽ വേണ്ടിവരും. ചൊവ്വയിലും മറ്റും കോളനി സ്ഥാപിക്കുമ്പോൾ കഴിയുന്നത്ര ആളുകളുടെ എണ്ണം കുറയ്ക്കുകയെന്നതു വളരെ പ്രധാനമാണ്. വിഭവങ്ങളും മറ്റും കുറവായതിനാലാണിത്. ആളുകൾ കൂടുന്തോറും ചെലവും വലിയതോതിൽ വർധിക്കും.

നമ്മുടെ അയൽരാജ്യവും തീവ്രമായ കാലാവസ്ഥാ സാഹചര്യങ്ങളുള്ള ഗ്രഹവുമായിട്ടുപോലും ചൊവ്വയിൽ സമൂഹം സൃഷ്ടിക്കണമെന്ന താൽപര്യം വളരെക്കാലമായി ശാസ്ത്രസർക്കിളുകളിലുണ്ട്. ലാൻഡറുകളും റോവറുകളുമൊക്കെ ചൊവ്വയിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ മനുഷ്യരാരും ഈ ചുവന്ന ഗ്രഹത്തിൽ ഇറങ്ങിയിട്ടില്ല.

നേർത്ത, ഓക്‌സിജനില്ലാത്ത അന്തരീക്ഷം, മാറിമറിയുന്ന താപനില, ഇടയ്ക്കിടെ ഉടലെടുക്കുന്ന പൊടിക്കാറ്റുകൾ തുടങ്ങിയവയെല്ലാം ചൊവ്വയിലെ ജീവനു പ്രതിസന്ധിയുണ്ടാക്കുന്ന സംഗതികളാണ്. എന്നാൽ മനുഷ്യസമൂഹങ്ങളെ പിന്തുണയ്ക്കുന്ന വിഭവങ്ങളും അന്തർഭാഗത്തു ജലവുമെല്ലാം ചൊവ്വയിലുണ്ടെന്ന് ചൊവ്വാക്കോളനികളെ പിന്തുണയ്ക്കുന്നവർ പറയുന്നു.

English Summary: Scientists Reveal How Many People You'd Need to Colonize Mars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com