ADVERTISEMENT

ശ്രദ്ധേയമായ ഒരു ഗവേഷണവുമായി രംഗത്തു വന്നിരിക്കുകയാണ് യുഎസിലെ കാൾടെക് സർവകലാശാല ഗവേഷകർ. നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ ഭൂമിയുടെ ഉൾക്കാമ്പിനു സമീപം മറ്റൊരു ഗ്രഹത്തിന്റെ അവശിഷ്ടമുണ്ടെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്.തിയ എന്ന ഗ്രഹവുമായുള്ള ഭൂമിയുടെ കൂട്ടിയിടി മൂലമാണ് ഇതു സംഭവിച്ചതെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്.രണ്ടു ഭൂഖണ്ഡങ്ങളുടെ വിസ്തീർണം വരുന്ന തിയയുടെ അവശിഷ്ടങ്ങൾ പാറക്കെട്ടുകളായി ഭൂമിയുടെ ഉൾക്കാമ്പിനു സമീപമായാണു സ്ഥിതി ചെയ്യുന്നത്.

പടിഞ്ഞാറൻ ആഫ്രിക്കയുടെയും സമീപത്തെ ശാന്തസമുദ്രത്തിന്റെ താഴ്‌വശത്തായാണ് തിയയിൽ നിന്നുള്ള പാറകൾ സ്ഥിതി ചെയ്യുന്നത്. ഇവയെ എൺപതുകളിൽ തന്നെ കണ്ടെത്തിയിരുന്നു. പലപ്പോഴും ഭൂഗുരുത്വ തരംഗങ്ങളെ ശാസ്ത്രജ്ഞർ വിലയിരുത്തുമ്പോൾ, ഭൂമിയുടെ മറ്റ് ഉൾമേഖലകളിൽ ഇവ സഞ്ചരിക്കുന്നതുപോലെയല്ല ഈ പാറകളിലൂടെ സഞ്ചരിക്കുന്നത്. ഇതിനാൽ ‘ലോ ഷിയർ വെലോസിറ്റി പ്രോവിൻസുകൾ’ എന്നാണ് ഇവ വിളിക്കപ്പെട്ടിരുന്നത്. 

ഇവയുടെ ഉദ്ഭവം എങ്ങനെയാണെന്നുള്ള കാര്യത്തിൽ വിവിധ വാദങ്ങൾ നിലനിൽക്കുന്നുണ്ട്.സമുദ്രത്തിനടിയിലുള്ള ഭൗമപാളികൾ കൂടിച്ചേർന്നാകാം ഇത്തരമൊരു ഘടന അവിടെ രൂപപ്പെട്ടതെന്നായിരുന്നു ഇക്കൂട്ടത്തിൽ പ്രബലമായ വാദം. എന്നാൽ ഇതിനാണ് പുതിയ ഗവേഷണം മറുവാദം ഉയർത്തുന്നത്. 

എന്താണ് തിയ?

ചന്ദ്രന്റെ ഉത്ഭവവുമായി ബന്ധപ്പെട്ടുള്ളതാണ് തിയ എന്ന ഗ്രഹവും അതും ഭൂമിയുമായുള്ള കൂട്ടിയിടിയും ഈ സിദ്ധാന്തം ജയന്റ് ഇംപാക്ട് ഹൈപ്പോതിസിസ് എന്നറിയപ്പെടുന്നു. ചൊവ്വയ്ക്കുമപ്പുറമുള്ള സൗരയൂഥ മേഖലയിലാണ് തിയ സ്ഥിതി ചെയ്തിരുന്നത്. ഇന്നത്തെ ചൊവ്വാഗ്രഹത്തിന്റെ അത്രയ്ക്കും വലുപ്പമുണ്ടായിരുന്നു ഈ ഗ്രഹത്തിന്. ഗ്രീക്ക് ഐതിഹ്യത്തിൽ ചന്ദ്രന്റെ ദേവതയായ സെലീനിന്റെ മാതാവാണു തിയ.

ഓർഫിയസ് എന്ന മറ്റൊരു പേരും ഗ്രഹത്തിനുണ്ട്.എൽ 4 എന്ന പ്രത്യേക ഭ്രമണപഠത്തിലായിരുന്നു തിയ ഭ്രമണം ചെയ്തത്. എന്നാൽ 450 കോടി വർഷം മുൻപ് വ്യാഴം, ശനി ഗ്രഹങ്ങളുടെ ഗുരുത്വാകർഷണ സ്വാധീനത്തിൽ അകപ്പെട്ട് തിയയുടെ ഭ്രമണപഥം തെറ്റി. ഇതോടെ അതു ഭ്രമണം ചെയ്യുന്ന ദിശ ഭൂമിക്കു നേർക്കായി. സെക്കൻഡിൽ 4 കിലോമീറ്റർ എന്ന വേഗത്തിൽ വന്ന തിയ ഭൂമിയിലേക്ക് കൂട്ടിയിടിച്ച് തുളഞ്ഞുകയറി. 

ഇതിന്റെ ആഘാതത്തിൽ ഭൂമിയിൽ നിന്നും തിയയിൽ നിന്നും ഖരപദാ‍ർഥങ്ങൾ തെറിച്ചെന്നും ഇവ ചന്ദ്രനായി മാറിയെന്നുമാണ് ചന്ദ്രന്റെ ഉത്ഭവത്തെ സംബന്ധിച്ച ഒരു പ്രബല സിദ്ധാന്തം.1970ലാണ് ഈ കൂട്ടിയിടി സംബന്ധിച്ച സിദ്ധാന്തം ഉടലെടുത്തത്. എന്തുകൊണ്ടാണു ചന്ദ്രൻ വലിയ രീതിയിൽ വരണ്ടുപോയത് എന്ന അന്വേഷണമാണ് ഈ സിദ്ധാന്തത്തിനു വഴിവച്ചത്.

കൂട്ടിയിടിയുടെ ആഘാതത്തിലും ഉയർന്ന താപനിലയിലും ചന്ദ്രനായി മാറി തെറിച്ച ഭാഗത്തിലെ ജലാംശം എല്ലാം വറ്റിപ്പോയിരിക്കാം എന്നായിരുന്നു ശാസ്ത്രജ്ഞരുടെ അനുമാനം.ഇതിനായി ചന്ദ്രനിലേക്കു നാസ നടത്തിയ അപ്പോളോ ദൗത്യങ്ങൾ കൊണ്ടുവന്ന പാറക്കഷ്ണങ്ങൾ ശാസ്ത്രജ്ഞർ വിലയിരുത്തിയിരുന്നു. അന്നത്തെ കൂട്ടിയിടിയിൽ ഗ്രഹമായ തിയയുടെ അവശിഷ്ടം ഭൂമിക്കുള്ളിലേക്കു തറഞ്ഞുകയറിയെത് പിന്നീട് ഉറച്ചാണു  ലോ ഷിയർ വെലോസിറ്റി പ്രോവിൻസുകൾ ഉണ്ടായതെന്ന്  ഗവേഷകർ പറയുന്നു.ചന്ദ്രനിലും തിയയുടെ ഭാഗങ്ങളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com