ADVERTISEMENT

കർണാടകത്തിലും കേരളത്തിലും ഒറ്റപ്പെട്ട ഇടങ്ങളിൽ സീക വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ, 2015 ൽ ബ്രസീലിൽ വ്യാപകമായ രീതിയിൽ സീക വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യം ഒന്നു പരിശോധിക്കാം. പൊതുവെ ഗൗരവമുള്ളതല്ലെങ്കിലും ഗർഭിണികളിലുണ്ടായ സീക രോഗം ശിശുക്കളിൽ വൈകല്യങ്ങളുണ്ടാക്കുന്നുവെന്ന് ആദ്യമായി കണ്ടെത്തിയതും അവിടെയായിരുന്നു. കൊതുകു പരത്തുന്ന സീകരോഗത്തെ ചെറുക്കാൻ, കൊതുകുകളെ നശിപ്പിക്കാൻ പട്ടാളത്തെ വിളിക്കേണ്ടി വന്ന അനുഭവമാണ് ബ്രസീൽ സർക്കാരിന് അന്നുണ്ടായത്. 

FILE - In this Sept. 29, 2016 file photo, Aedes aegypti mosquitoes, responsible for transmitting Zika, sit in a petri dish at the Fiocruz Institute in Recife, Brazil. The Zika virus may not seem as big a threat as last summer but don't let your guard down, especially if you're pregnant.  While cases of the birth defect-causing virus have dropped sharply from last year's peak in parts of South America and the Caribbean, Zika hasn't disappeared and remains a threat for U.S. travelers. (AP Photo/Felipe Dana, File)
FILE - In this Sept. 29, 2016 file photo, Aedes aegypti mosquitoes, responsible for transmitting Zika, sit in a petri dish at the Fiocruz Institute in Recife, Brazil. The Zika virus may not seem as big a threat as last summer but don't let your guard down, especially if you're pregnant. While cases of the birth defect-causing virus have dropped sharply from last year's peak in parts of South America and the Caribbean, Zika hasn't disappeared and remains a threat for U.S. travelers. (AP Photo/Felipe Dana, File)

ഈഡിസ് ഈജിപ്തി Aedes aegypti) എന്ന കൊതുകു പരത്തുന്ന രോഗമാണിത്. ഫ്ളാവിവിറിഡേ കുടുംബത്തിലെ ഒരു വൈറസാണ് രോഗകാരണം. കേരളത്തിൽ ഈഡിസ് കൊതുകുകളുടെ സാന്ദ്രത വളരെ കൂടുതലാണെന്നത് ഓർക്കുക. ഡെങ്കി, ചിക്കുൻ ഗുനിയ തുടങ്ങിയ വൈറസ് രോഗങ്ങളും ഈഡിസ് കൊതുകുകളാണ് പരത്തുന്നത്.

അതിരാവിലെയും വൈകിട്ടുമാണ് ഈഡിസ് കൊതുകുകൾ സജീവമാകുന്നത്. കൊതുകുകടിയിലൂടെ പകരുന്നതു കൂടാതെ രോഗബാധിതരായ ഗർഭിണികളിൽനിന്നു കുഞ്ഞുങ്ങളിലേക്കും ലൈംഗിക ബന്ധം, രക്തദാനം, അവയവമാറ്റം എന്നിവ വഴിയും ഈ അസുഖം പകരാം.

അനാവശ്യമായി ഭയപ്പെടേണ്ട, പക്ഷേ...

സീക വൈറസിനെ അനാവശ്യമായി ഭയപ്പെടേണ്ടതില്ല. പലപ്പോഴും ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സ പോലും വേണ്ടി വരാറില്ലാത്ത, മരണസാധ്യത തീരെ കുറഞ്ഞ രോഗബാധയാണിത്. എങ്കിലും ഈ രോഗത്തിനെതിരെ ജാഗ്രത പുലർത്തേണ്ടതിന്റെ പ്രധാന കാരണം ഗർഭിണികൾക്ക് രോഗബാധയുണ്ടായാൽ സംഭവിക്കാവുന്ന പ്രശ്നങ്ങളാണ്.

ഈഡിസ് ഈജിപ്തി. ചിത്രം – Trairong Praditsan/Shutterstock
ഈഡിസ് ഈജിപ്തി. ചിത്രം – Trairong Praditsan/Shutterstock

ഗര്‍ഭിണികളിൽ സീക ബാധയുണ്ടായാല്‍ നവജാതശിശുക്കളിൽ ജന്മനാലുള്ള തകരാറുകള്‍ ഉണ്ടാകാം. മൈക്രോസെഫാലി (microcephaly) എന്ന രോഗാവസ്ഥയാണ് ഇതിൽ മുഖ്യം. തലയുടെ വലുപ്പം കുറയുകയും തലച്ചോറിന് വളര്‍ച്ചയില്ലാതാവുകയും ചെയ്യുന്ന അവസ്ഥയാണിത്.

കൺജനൈറ്റൽ സീക സിൻഡ്രോം എന്ന അവസ്ഥയും ചില നവജാത ശിശുക്കളിൽ കണ്ടുവരാറുണ്ട്. ഗർഭമലസൽ, പൂർണ്ണ വളർച്ചയെത്താതെയുള്ള പ്രസവം തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള സാധ്യതയുമുണ്ട്. ഗില്ലന്‍ ബാരി സിന്‍ഡ്രോം എന്ന തളര്‍ച്ചാരോഗം മുതിർന്നവരിൽ അപൂർവമായി കാണപ്പെടുന്നതായും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. 

സീക അടിസ്ഥാനപരമായി ഒരു ജന്തുജന്യരോഗമാണ്. കുരങ്ങുകളിൽനിന്നു കൊതുകുകളിലൂടെ വൈറസ് മനുഷ്യരിലെത്തിയെന്ന് കണക്കാക്കപ്പെടുന്നു. 

സീക കാടിന്റെ പേരിൽ അറിയപ്പെട്ട വൈറസ്

1947 ഏപ്രിലിൽ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലെ സീക വനപ്രദേശത്തെ കുരങ്ങുകളിലാണ് വൈറസ് ആദ്യമായി കണ്ടെത്തിയത്. 1948 മുതൽ ആ പ്രദേശത്തിന്റെ പേരിൽ വൈറസ് അറിയപ്പെട്ടു തുടങ്ങുകയും ചെയ്തു. 1952 ൽ ഉഗാണ്ടയിലും ടാൻസാനിയായിലും സീക വൈറസ് മനുഷ്യരിൽ ആദ്യമായി സ്ഥിരീകരിക്കപ്പെട്ടു. പിന്നീടിങ്ങോട്ട് 86 രാജ്യങ്ങളിൽ സീക രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

1960-80 കാലഘട്ടത്തിൽ ആഫ്രിക്കയിലും ഏഷ്യയിലും ഒറ്റപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. സീക രോഗം ഒരു പകർച്ചവ്യാധിയായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 2007 ൽ മൈക്രോനേഷ്യൻ ദ്വീപുകളിലായിരുന്നു. 2013 ൽ താരതമ്യേന വലിയ പകർച്ചവ്യാധിയായി ഫ്രഞ്ച് പോളിനേഷ്യയിലും കണ്ടെത്തി. 2015 ൽ ബ്രസീലിലായിരുന്നു വ്യാപകമായ രോഗബാധ.

വൈറസുകൾ ശരീരത്തിലെത്തിയാല്‍ 3-4 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. 1-2 ആഴ്ചവരെ രോഗലക്ഷണങ്ങൾ നീണ്ടുനിന്നേക്കാം. എന്നാൽ പ്രത്യേക ലക്ഷണങ്ങളില്ലാതെയും രോഗബാധയുണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. നേരിയ പനി, തലവേദന, ശരീരത്തില്‍ ചുവന്ന പാടുകള്‍, ചെങ്കണ്ണ്, സന്ധികളിലും പേശികളിലും വേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടാകാം. മിക്കവാറും രോഗികളില്‍ കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകാറുമില്ല. ഡെങ്കി, ജപ്പാനീസ് മസ്തിഷ്ക ജ്വരം തുടങ്ങിയ വൈറസ് രോഗങ്ങൾക്ക് സമാനമായ രോഗലക്ഷണങ്ങളാണ് സീകയ്ക്കുള്ളത്. 

ആർടിപിസിആർ, എലിസ ടെസ്റ്റുകളിലൂടെയാണ് രോഗനിർണയം. ലക്ഷണങ്ങളുള്ളവരുടെ കോശങ്ങള്‍, രക്തം, ശുക്ലം, മൂത്രം എന്നിവയില്‍ വൈറസ് കണ്ടെത്താം. ചികിത്സയ്ക്ക് പ്രത്യേക ആന്റിവൈറൽ മരുന്നില്ല. സാധാരണ രീതിയിലുള്ള വൈറൽ രോഗലക്ഷണങ്ങൾക്കായി നൽകുന്ന ചികിത്സ മതിയാവാറുണ്ട്. വിശ്രമം, സന്തുലിത ഭക്ഷണപാനീയങ്ങൾ എന്നിവ ആവശ്യമാണ്. ആവശ്യമെങ്കില്‍ പനിക്കും വേദനയ്ക്കും പാരസെറ്റമോൾ പോലുള്ള മരുന്നുകൾ ഡോക്ടറുടെ ഉപദേശപ്രകാരം കഴിക്കുകയും മറ്റു വേദനസംഹാരികൾ ഒഴിവാക്കുകയും ചെയ്യുക.

മുൻകരുതലുകൾ ഇങ്ങനെ

ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങിയ അസുഖങ്ങള്‍ പകരുന്ന അതേ രീതിയിലാണ് ഈ രോഗവും പകരുന്നതെന്നതിനാൽ നിയന്ത്രണവും സമാനരീതിയിലാണ്. കൊതുകുകടി ഏല്‍ക്കാതെ സ്വയം സംരക്ഷിക്കുക, കൊതുകുനശീകരണം നടത്തുക, കൊതുകിന്റെ പ്രജനനം നിയന്ത്രിക്കുക തുടങ്ങിയവയാണ് പ്രധാനം.

കൊതുകുകടിയേൽക്കാത്ത വിധത്തിൽ ശരീരം മുഴുവൻ മൂടുന്ന വസ്ത്രധാരണം, കൊതുകുവലയുടെ ഉപയോഗം, കൊതുക് റിപ്പല്ലൻറുകളുടെ ഉപയോഗം എന്നിവ ശീലമാക്കണം. ഗർഭിണികൾ കരുതലോടെയിരിക്കണം.

കടുവാ കൊതുകുകൾ എന്നു വിളിക്കപ്പെടുന്ന ഈഡിസ് കൊതുകകൾക്ക് കറുപ്പു നിറവും മൂന്നു ജോഡി കാലുകളിലും മുതുകിലും വെളുത്ത വരകളുമുണ്ടാകും. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഈഡിസ് കൊതുകുകൾ വളരുന്നത്. അധികദൂരം പറക്കാത്തതിനാൽ. വീടുകളുടെ പരിസരത്തു തന്നെ അവയുണ്ടാവും. വീട്ടിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. കൊതുക് പെറ്റുപെരുകാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഇല്ലാതാക്കണം.

വീടുകളിലും പരിസരത്തും കുപ്പികൾ, ഉപയോഗശൂന്യമായ പാത്രങ്ങൾ, ബോട്ടിലുകൾ, ടയറുകൾ എന്നിവ ഉപേക്ഷിക്കരുത്. ഇവയിലെ വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ടു വളരും. ടെറസ്, പൂച്ചട്ടികൾ, ഫ്രിജിനു പുറകിലുള്ള ട്രേ എന്നിവിടങ്ങളിൽ നിന്നെല്ലാം വെള്ളം മാറ്റണം

റബർ തോട്ടങ്ങളിലെ ചിരട്ടകളിൽ കെട്ടിക്കിടക്കുന്ന വെള്ളം കളഞ്ഞ് കമഴ്ത്തിവയ്ക്കണം. വീട്ടിലും പരിസരത്തും ആഴ്ചയിലൊരു ദിവസം നിർബന്ധമായും ഡ്രൈ ഡേ ആയിരിക്കണം. സെപ്റ്റിക് ടാങ്കുമായി ബന്ധിച്ചിട്ടുള്ള വെന്റ് പൈപ്പിന്റെ അറ്റം കൊതുകുവല ഉപയോഗിച്ച് മൂടേണ്ടതാണ് വൈകുന്നേരം മുതൽ രാവിലെ വരെ വീടുകളുടെ കതകും ജനാലകളും അടച്ചിടാൻ ശ്രദ്ധിക്കണം.

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൃത്യമായി ഫോഗിങ് നടത്തണം. കൂത്താടികളെ തിന്നുന്ന ഗപ്പി മത്സ്യങ്ങളെ വെള്ളക്കെട്ടിൽ വളർത്തുക, വന്ധ്യരായ ആൺ കൊതുകുകളെ വളർത്തി വിടുക തുടങ്ങിയ ജൈവ രീതികളും പ്രയോജനം ചെയ്യാം.

വാക്സീൻ വികസിപ്പിക്കാൻ ശ്രമിച്ചു,പക്ഷേ..

സീക രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇടങ്ങളിലുള്ളവരും അവിടങ്ങളിൽനിന്നു യാത്ര ചെയ്തു വരുന്നവരുമായ പുരുഷന്മാർ ആറു മാസത്തേക്കും സ്ത്രീകൾ രണ്ടു മാസത്തേക്കും സുരക്ഷിത ലൈംഗിക ബന്ധം പുലർത്തുന്നതാണ് ഉത്തമം എന്നാണ് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്.

sabin-george - 1
ഡോ.സാബിൻ ജോർജ്(drsabingeorge10@gmail.com)

2015 ൽ ബ്രസീലിൽ പരക്കെ രോഗബാധയുണ്ടായപ്പോൾ ആ സ്ഥലങ്ങളിലേക്കു ഗര്‍ഭിണികൾ യാത്ര ഒഴിവാക്കണമെന്നു നിര്‍ദേശം നൽകിയിരുന്നു. രോഗപ്പകര്‍ച്ച കൂടുതലുള്ള ചില രാജ്യങ്ങൾ, സ്ത്രീകള്‍ ഗര്‍ഭിണിയാവുന്നതു തൽക്കാലം ഒഴിവാക്കണമെന്നുപോലും അന്നു നിര്‍ദേശം നല്‍കിയത്രേ. സീക വൈറസിനെതിരെ വാക്സീൻ വികസിപ്പിക്കാൻ  2015 നു ശേഷം ശ്രമങ്ങൾ തുടങ്ങിയിരുന്നെങ്കിലും പിന്നീടതിനു വലിയ ശ്രദ്ധ ലഭിച്ചില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com