ADVERTISEMENT

മനുഷ്യരുടെ ഇടയിലുള്ള ഏറ്റവും വലിയ ചോദ്യമാണ് നാം അന്യഗ്രഹജീവികൾ അഥവാ ഏലിയൻസിനെ കണ്ടെത്തുമോ എന്നുള്ളത്. അതിവിശാലവും ബൃഹത്തുമാണ് ഈ പ്രപഞ്ചം. അനന്തകോടി നക്ഷത്രങ്ങളും വിദൂരഗ്രഹങ്ങളുമൊക്കെ സ്ഥിതി ചെയ്യുന്ന ഇടം. ഈ മഹാപ്രപഞ്ചത്തിൽ നമ്മൾ മാത്രമാണോ ജീവിവർഗമായുള്ളത്. ഒരു തീർച്ചയുമില്ലാത്ത ചോദ്യമാണിത്. ശാസ്ത്രജ്ഞർക്ക് പോലും ഇക്കാര്യത്തിൽ കൃത്യമായ ഒരുത്തരം പറയാനാകുന്നില്ല.

പല പല സാധ്യതകളാണ് ഈ വിഷയം സംബന്ധിച്ച് ഉയർത്തപ്പെടുന്നത്. അന്യഗ്രഹജീവികൾ ഉണ്ടാകാം, എന്നാൽ അവർ നമ്മെ ബന്ധപ്പെടാനോ ഇവിടെ വരാനോ ഇടയില്ല, അന്യഗ്രഹജീവികൾ ഉണ്ടാകില്ല, അന്യഗ്രഹജീവികളുണ്ട്, അവ നമ്മെ നിരീക്ഷിക്കുകയാണ് തുടങ്ങി ഒട്ടേറെ സാധ്യതകൾ ശാസ്ത്രലോകം മുന്നോട്ടുവയ്ക്കുന്നുണ്ട്.അന്യഗ്രഹജീവികളെ അഥവാ മനുഷ്യരെപ്പോലെ ബുദ്ധിയും സാങ്കേതികപാടവവുമുള്ള ഏലിയൻസിനെ കണ്ടെത്താനുള്ള ഭൂമിയിൽ നിന്നുള്ള ശ്രമമാണ് സെർച് ഫോർ എക്‌സ്ട്ര ടെറസ്ട്രിയൽ ഇന്‌റലിജൻസ് അഥവാ സേറ്റി.

gremlin/istock
gremlin/istock

ഭൂമിയിലെമ്പാടും വലിയ ടെലിസ്‌കോപ്പുകൾ സ്ഥാപിച്ചുകൊണ്ടാണ് സേറ്റിയുടെ പ്രധാന ഗവേഷണം. ഏലിയൻ സമൂഹങ്ങളിൽ നിന്നുള്ള സിഗ്നലുകൾ എന്നെങ്കിലും കണ്ടെത്താമെന്ന് സേറ്റിയിൽ ഉൾപ്പെട്ടിരിക്കുന്ന ഗവേഷകർ വിചാരിക്കുന്നു. ഇന്ന് ആർട്ടിഫിഷ്യൽ ഇന്‌റലിജൻസിന്‌റെ കാലമാണ്. സമസ്തമേഖലകളിലും ആർട്ടിഫിഷ്യൽ ഇന്‌റലിജൻസ് അഥവാ എഐ പിടിമുറുക്കിവരുന്നു.

പ്രാരംഭദിശയിലാണ് എഐ സാങ്കേതികവിദ്യയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇനിയുമേറെ വളരാനുള്ള ഈ സാങ്കേതികവിദ്യ ഭാവിയിൽ അദ്ഭുതങ്ങളാകും ലോകത്തിനു സമ്മാനിക്കുകയെന്ന കാര്യത്തിൽ മിക്ക വിദഗ്ധർക്കും രണ്ടഭിപ്രായമില്ല.അന്യഗ്രഹജീവികളെ കണ്ടെത്താനുള്ള ശ്രമത്തിൽ ആർട്ടിഫിഷ്യൽ ഇന്‌റലിജൻസ് സഹായകമാകുമോ. ആകുമെന്നാണ് ഒരുകൂട്ടം ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്.

അന്യഗ്രഹജീവികളുടെ ഭാഷ എന്തായാലും ഭൂമിയിലെ ഭാഷകളിലൊന്നാകാൻ യാതൊരു സാധ്യതയുമില്ല. അവരുടെ സംസ്‌കാരവും രീതികളും നമുക്ക് അന്യമായിരിക്കും. അന്യഗ്രഹജീവികൾ സിഗ്നലുകൾ അയച്ചാൽ തന്നെ ഏതെങ്കിലും ഭാഷകളിലായിരിക്കില്ല മറിച്ച് ഡീകോഡ് ചെയ്യാൻ പറ്റുന്ന കോഡുകളിലാകും എന്നാണ് ഈ സിദ്ധാന്തത്തിനു പിന്നിലുള്ള വിദഗ്ധർ പറയുന്നത്. ആ കോഡുകൾ അപഗ്രഥിക്കാനും വിലയിരുത്താനും മനസ്സിലാക്കാനും എഐ സംവിധാനങ്ങൾ സഹായം നൽകുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com