ADVERTISEMENT

വീടിന്റെ പുറത്തു കാവലിരിക്കുന്ന നായയ്ക്ക് വീടിനുള്ളിൽ വിലസുന്ന  പൂച്ചയോട് അസൂയ തോന്നുന്ന ഒരു കഥ പണ്ട് സ്കൂളിൽ പഠിച്ചിട്ടുണ്ട്. പുതിയ കാലത്തു മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങള്‍ മാത്രമല്ല, മനുഷ്യരും അരുമ മൃഗങ്ങളും തമ്മിലുള്ള  വൈകാരിക ബന്ധങ്ങളും  മന:ശാസ്ത്ര വീക്ഷണത്തിലൂടെ പഠനവിധേയമാക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ്   വര്‍ഷങ്ങള്‍ക്കു ശേഷവും കുട്ടികളില്ലാത്ത ദമ്പതികള്‍, കുട്ടികള്‍ വേണ്ടെന്നു വയ്ക്കുന്നവര്‍, കുട്ടികള്‍ വൈകിമതിയെന്ന് തീരുമാനിക്കുന്നവര്‍ തുടങ്ങി പുതിയ കാലത്തിന്റെ ജീവിതരീതികള്‍ പലതാണ്.  

ഒപ്പം  മുതിര്‍ന്ന പൗരന്മാര്‍. ജോലിയില്‍ നിന്നു വിരമിച്ചവര്‍, ജീവിതപങ്കാളിയെ നഷ്ടമായവര്‍, മക്കള്‍  മാറിത്താമസിക്കുന്നതുകൊണ്ടോ മറ്റോ   ഒറ്റപ്പെട്ടവര്‍  എന്നിങ്ങനെ ജീവിതത്തിന്റെ  ഏകാന്ത തുരുത്തുകളില്‍  അകപ്പെടുന്ന പലര്‍ക്കും ഇന്ന് അടുത്ത സുഹൃത്തുക്കള്‍ നായ്ക്കളും, പൂച്ചയും, വളര്‍ത്തുപക്ഷികളുമാണ്.  നഗരവല്‍ക്കരിക്കപ്പെട്ട ജീവിതത്തിന്റെ ശൈലിയും ആവശ്യങ്ങളും വ്യത്യസ്തമാണ്. ഏകാന്തതയില്‍ കൂട്ടുകാരനായോ പിറക്കാതെ പോയ കുഞ്ഞായോ ഒക്കെ അരുമകളെ കരുതുന്നവരേറെയാണ്.

cat-1 - 2

അമിതാശ്രിതത്വം പ്രശ്നമാകുമോ

അരുമകളുടെ മേല്‍ ഉടമസ്ഥനുണ്ടാകുന്ന  ഇത്തരം അമിതാശ്രിതത്വം (Dependency) ശാരീരിക, മാനസിക, വൈകാരിക പ്രശ്‌നങ്ങള്‍ക്കു വഴി തുറന്നേക്കാം. മനുഷ്യര്‍ ഇത്തരം മാനസിക പ്രശ്‌നങ്ങളെ  വേഗം അതിജീവിച്ചേക്കുമെങ്കിലും ഉടമ പ്രകടിപ്പിക്കുന്ന അമിത  ലാളനയും ആശ്രിതത്വവും നായ്ക്കള്‍ക്കു വലിയ രീതിയില്‍ ശാരീരിക, വൈകാരിക പ്രശ്‌നങ്ങളുണ്ടാക്കും.

സ്വന്തം കുട്ടിയേപ്പോലെ  വളര്‍ത്തപ്പെട്ട ഇത്തരം നായ്ക്കള്‍ക്ക് ഉണ്ടാകുന്ന വൈകാരിക പ്രശ്‌നങ്ങള്‍  ഇങ്ങനെ വളര്‍ത്തുന്ന മനുഷ്യ ശിശുക്കള്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക്  ഏറെക്കുറെ സമാനവുമാണ്. അതിനാല്‍ത്തന്നെ മനുഷ്യക്കുഞ്ഞുങ്ങളെ ചികിത്സിക്കുന്ന മാനസികരോഗ വിദഗ്ദരുടെ  ചികിത്സാരീതികള്‍ക്കു സമാനമായ പദ്ധതികള്‍, വിശേഷിച്ച് ബിഹേവിയര്‍  തെറാപ്പി, വെറ്ററിനറി ഡോക്ടര്‍മാരും ഭാവിയില്‍ കൂടുതലായി ഉപയോഗിക്കേണ്ടി വരും. 

മനുഷ്യര്‍ക്കുള്ളതിനു സമാനമായ വികാരങ്ങളും വിചാരങ്ങളും  നായ്ക്കള്‍ക്കും ഉണ്ടാകുമെന്നു ചിലര്‍ പറയുന്നതു പൂർണ്ണമായും ശരിയല്ല .എങ്കില്‍പ്പോലും  തലച്ചോറിന്റെ വികസനത്തിലും സാമൂഹികജീവിത വികാസത്തിലും മനുഷ്യക്കുട്ടികളിലും നായ്ക്കളിലും ഏറെ സമാനതകള്‍ കണ്ടെത്താന്‍  കഴിയും മാത്രമല്ല, നായ്ക്കുട്ടികളുടെ സാമൂഹിക ജീവിത വികാസഘട്ടങ്ങളില്‍  ഉടമയുമായി ഉണ്ടാകുന്ന  വൈകാരിക അടുപ്പം  മനുഷ്യരില്‍ മാതാപിതാക്കളും  കുട്ടികളും തമ്മിലുള്ള  ബന്ധത്തിനു തുല്യവുമാണ്.  

അതിനാല്‍ തന്നെ  ചില സാഹചര്യങ്ങളില്‍  പട്ടിയും, കുട്ടിയും ഒരേതരത്തിലുള്ള  പെരുമാറ്റ വൈകല്യങ്ങള്‍ പ്രകടിപ്പിച്ചേക്കാം.  അപസ്മാരം, ആസ്മ ലക്ഷണങ്ങള്‍, ഭക്ഷണം കഴിക്കാതിരിക്കല്‍, വിശപ്പില്ലായ്മ, അമിതമായി ഭക്ഷണം കഴിക്കല്‍, സഹതാപം പിടിച്ചുപറ്റാനുള്ള മുടന്ത്, രക്തം കലര്‍ന്ന വയറിളക്കം, കൂടപ്പിറപ്പുകളോടുള്ള വൈരം, അസൂയ, ആക്രമണോല്‍സുകത, വിഷാദരോഗം  എന്നിവയുണ്ടാകുന്നത് ഉദാഹരണം. 

ഉടമയും, അരുമയും തമ്മില്‍ രൂപപ്പെടുന്ന  ബന്ധത്തിന്റെ  ആഴവും, ശൈലിയുമനുസരിച്ചാണ് പ്രശ്‌നങ്ങള്‍ രൂപപ്പെടാനുള്ള സാധ്യതയും. പല രീതിയിലുള്ള  ബന്ധങ്ങള്‍ രൂപപ്പെടാമെങ്കിലും,  ഏറ്റവും പൊതുവായുള്ളത്  ആവശ്യാധിഷ്ഠിത  സൗഹൃദമാണ് (need dependent companionship) അതായത് കൂട്ടുകൂടി രസിക്കാനുള്ള  വാഞ്ചയും  ഇഷ്ടവും  സാധ്യമാകാനുള്ള ബന്ധം. ഒറ്റപ്പെടലിന്റേയും ഏകാന്തതയുടേയും വേദനയ്ക്കുള്ള മരുന്നാണിത്.  

ഓമന മൃഗവുമായി മനുഷ്യന്‍ രൂപപ്പെടുത്തുന്ന  മറ്റൊരു പ്രധാന ബന്ധം പ്രത്യേക ആവശ്യങ്ങള്‍   നിറവേറ്റാനുള്ളതാണ് (utilitarian working relationship)  .വീട്ടുകാവലിനോ, അന്ധനെ വഴികാട്ടാനോ, ശ്വാനപ്രദര്‍ശനത്തിനോ, പെറ്റ് തെറപ്പിക്കോ, ആഢ്യത്വം  കാട്ടാനോ തുടങ്ങി എന്തുമാകാം ഇത്തരം ബന്ധത്തിനുള്ള കാരണം.. ഇവിടെ  വൈകാരികതയേക്കാള്‍ ഉപയോഗമാണ് പ്രധാനം.

പരിണിതഫലങ്ങൾ എന്തൊക്കെ

 ഇനി ഉടമയും, അരുമയും തമ്മില്‍ രൂപപ്പെടുന്ന  അതിതീവ്ര  സഹവര്‍ത്തിത്വത്തിന്റെ  പരിണിത ഫലങ്ങള്‍  നോക്കാം. ഇത്തരം സങ്കീര്‍ണ്ണ ബന്ധങ്ങളാണ് നായ്ക്കളില്‍ പലപ്പോഴും വൈകാരിക, മാനസിക പെരുമാറ്റ പ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കുന്നത്. ഉദാഹരണത്തിന് ഒരു കുഞ്ഞിനെപ്പോലെ, അല്ലെങ്കില്‍ സ്വന്തം കുഞ്ഞിന് പകരക്കാരനായി ഉടമ  വളര്‍ത്തിക്കൊണ്ടു വരുന്ന  നായ പലവിധ സ്വഭാവ വൈകല്യങ്ങള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ കാണിക്കുന്നു.  

 ഉടമയുമായുള്ള  ബന്ധത്തിനു  ഭീഷണിയുണ്ടെന്നു നായ കരുതുന്ന സാഹചര്യമാണ് ഇവയില്‍ പ്രധാനം. വീട്ടില്‍ ഒരു കുഞ്ഞു ജനിക്കുമ്പോള്‍, മറ്റൊരു ഓമനമൃഗം വീട്ടിലെത്തുമ്പോള്‍ (നായയോ, പൂച്ചയോ), വീട്ടില്‍ അതിഥികള്‍ എത്തുമ്പോള്‍ തുടങ്ങിയവയൊക്കെ ഇതില്‍പ്പെടും. ഉടമ അസുഖം മൂലം  ആശുപത്രിയിലാകുക, നായ്ക്കളെ ബോര്‍ഡിങ്ങിലും മറ്റും നിര്‍ത്തുക, ഉടമ അവധിക്കാലത്തും മറ്റും നായയെ ഒഴിവാക്കി യാത്ര പോകുക തുടങ്ങിയ സാഹചര്യങ്ങളിലൊക്കെ  നായ കഠിനമായ  വിരഹ ദു:ഖവും, ഉത്കണ്ഠയും അനുവഭിക്കുന്നു. 

ഈ സന്ദര്‍ഭങ്ങളില്‍  ഇത്തരം  നായ്ക്കള്‍ പ്രവചനാതീതമായി  ആക്രമണ സ്വഭാവം കാണിച്ചെന്നു വരാം.  വിഷാദം, വിശപ്പില്ലായ്മ, ചൊറിച്ചില്‍, അമിത ഭക്ഷണം, മുടന്ത്, ആസ്മ, ഛര്‍ദ്ദി, ആമാശയ പ്രശ്‌നങ്ങള്‍ എന്നിവയുമുണ്ടാകാം. മേല്‍പ്പറഞ്ഞ   രീതിയില്‍ ഉടമയുമായി  അമിത ബന്ധമുള്ള  ചില നായ്ക്കള്‍ പലപ്പോഴും അനുസരണ ശീലവും മറക്കുന്നു. പ്രായപൂര്‍ത്തി ‌യെത്തുമ്പോഴേക്കും ഇവര്‍  സമൂഹത്തിന് ചേരാത്തവരാകുന്നു.  ചിലപ്പോള്‍ ഇവ ഉടമയേക്കാള്‍ അധീശത്വം നേടുകയും  ചെയ്യാം. ഇത്തരം നായ്ക്കളെ ഉടമയുടെ അസാന്നിധ്യത്തില്‍ തന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരികയെന്നതു  വെറ്ററിനറി ഡോക്ടര്‍മാര്‍ക്കു വെല്ലുവിളിയാണ്.

cat-1 - 1

 ഇത്തരം നായ്ക്കളുടെ രോഗനിര്‍ണയം നടത്തുന്നതിന് മുമ്പ് വെറ്ററിനറി ഡോക്ടര്‍ ഉടയമുടെ കുടുംബ പശ്ചാത്തലം, കുടുംബത്തിലെ പതിവു സന്ദര്‍ശകര്‍, നായയും ഉടമയുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ  സംഭവങ്ങള്‍ എന്നിവയെല്ലാം  പരിശോധിക്കണം.  പലപ്പോഴും വീട്ടിലെ സാഹചര്യങ്ങളില്‍ നിന്നു മാറ്റപ്പെട്ട് ആശുപത്രിയിലെത്തുമ്പോള്‍ രോഗലക്ഷണങ്ങള്‍  പെട്ടെന്നു പമ്പ കടക്കുന്നതായും കാണാം.  സമാന ലക്ഷണങ്ങളുള്ള  മറ്റു രോഗങ്ങളല്ല നായ പ്രകടിപ്പിക്കുന്നത് എന്ന് തിരിച്ചറിയുകയും വേണം.  

ആശ്രിതരായ നായ്ക്കളും ,ഒറ്റകളായ പൂച്ചകളും

നായ്ക്കളെ  അപേക്ഷിച്ച് പൂച്ചകള്‍ ഇത്തരം വൈകാരിക പ്രശ്‌നങ്ങളില്‍ നിന്നു  മുക്തരാണ്. കാരണം പൂച്ചയ്ക്ക്  ഉടമയോട്  ആശ്രിതത്വം കുറവാണ്. അവര്‍ ഒറ്റകളാണ്. മനുഷ്യര്‍ ഇണക്കി വളര്‍ത്തിയിട്ടും ഒറ്റയാള്‍ ജീവിതമെന്ന അവരുടെ  സ്വഭാവശൈലി മാറിയിട്ടില്ല.  പൂച്ച, നായ  എന്നിവയെ അരുമകളായി തിരഞ്ഞെടുക്കുന്നവരിലും  ഈ സ്വഭാവ വ്യത്യാസം  കാണാം. 

sabin-george - 1
ഡോ. സാബിൻ ജോർജ്ജ്.drsabingeorge10@gmail.com

നായയെ തിരഞ്ഞെടുക്കുന്നവര്‍ വികാര ജീവികളും,  ആശ്രിത മനോഭാവം ഉള്ളവരുമാണ്.  അവര്‍ ജീവിതത്തില്‍ നല്ലൊരു കൂട്ടിന്റെ ആനന്ദം ആഗ്രഹിക്കുന്നവരാണ്. അതേ സമയം കുറേക്കൂടി  സ്വതന്ത്രമായ ജീവിതശൈലി പുലര്‍ത്തുന്ന മനുഷ്യര്‍ക്കു പൂച്ചകളെയാണ് ഇഷ്ടം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com