ADVERTISEMENT

സ്‌മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ്ങ് മൂൺ(SLIM) എന്ന ചാന്ദ്ര ദൗത്യം വിജയകരമായി ഇറങ്ങിയെന്ന് ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി. ഇന്ത്യ, യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കു ശേഷം ചന്ദ്രനിലിറങ്ങുന്ന അഞ്ചാമത്തെ രാജ്യമാകുകയാണ് ജപ്പാൻ. എന്നാൽ നിലവിൽ സോളാർ സെല്ലുകൾ വൈദ്യുതി ഉൽപാദിപ്പിക്കുന്നില്ല എന്ന തിരിച്ചടിയുണ്ടായിരിക്കുകയാണെന്നാണ് റിപ്പോർട്ട്. 700 കിലോയുള്ള സ്മാർട് ലാൻഡറാണ് ജപ്പാൻ ചന്ദ്രോപരിതലത്തിൽ ഇറക്കിയതായി അറിയിച്ചിരിക്കുന്നത്.

നിരവധി ദൗത്യങ്ങൾ

രണ്ട് പതിറ്റാണ്ടുകളുടെ ഗവേഷണത്തിനൊടുവിലാണ് ജപ്പാൻ ഈ ലാൻഡർ നിർമ്മിച്ചത്. ജപ്പാന്റെ രണ്ടാമത്തെ ചാന്ദ്ര ലാൻഡിങ് ശ്രമമാണ്. 2022ൽ ഒമോടെനാഷി എന്നൊരു ലാൻഡർ ദൗത്യം ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജാക്സ വിട്ടെങ്കിലും ഇതുമായുള്ള ബന്ധം നഷ്ടമായിരുന്നു.

കഴിഞ്ഞ വർഷം ചന്ദ്രയാൻ 3 ദൗത്യം ചന്ദ്രനിൽ ലാൻഡ് ചെയ്തപ്പോൾ ജാപ്പനീസ് സ്വകാര്യ കമ്പനിയായ ഇൻസ്പേസ്,റഷ്യയുടെ ലൂണ തുടങ്ങിയ ദൗത്യങ്ങൾ പരാജയപ്പെട്ടിരുന്നു. അടുത്തിടെ യുഎസ് സ്റ്റാർട്ടപ്പായ ആസ്ട്രബോട്ടിക് അയച്ച ലാൻഡറും പരാജയപ്പെട്ടു.

ചന്ദ്രന്റെ ഉപരിതലത്തിലേക്ക് തൊട്ടിറങ്ങിച്ചെല്ലുന്നവയാണ് മൂൺലാൻഡറുകൾ. അപ്പോളോ 11ൽ മനുഷ്യരെ ചന്ദ്രനിലെത്തിച്ച ലൂണാർ മൊഡ്യൂൾ, വിക്രം പോലെ പരീക്ഷണങ്ങൾക്കായിട്ടുള്ളവ തുടങ്ങി വിവിധ തരത്തിലുള്ള ലാൻഡറുകളുണ്ട്.

ചന്ദ്രയാൻ 2 ദൗത്യത്തിനു മുൻപ് 33 ലാൻഡർ ദൗത്യങ്ങൾ വിവിധ ഏജൻസികൾ ചന്ദ്രനിലേക്ക് അയച്ചിട്ടുണ്ട്. അവയിൽ 16 എണ്ണം ലക്ഷ്യം കണ്ടില്ലെന്നതു സങ്കീർണതയുടെ തെളിവാണ്. ചന്ദ്രനിലേക്കുള്ള ആദ്യ ലാൻഡർ ദൗത്യങ്ങളായ റഷ്യയുടെ ലൂണ ഇ6 ദൗത്യങ്ങളെല്ലാം ആദ്യഘട്ടങ്ങളിൽത്തന്നെ പാളിയവയാണ്. 

ലൂണ 5 ദൗത്യം ചന്ദ്രന്റെ ഉപരിതലത്തിനു തൊട്ടടുത്തെത്തിയെങ്കിലും ത്രസ്റ്റർ റോക്കറ്റുകൾ പ്രവർത്തിക്കാത്തതിനാൽ ബ്രേക്കിങ് ഘട്ടം നടന്നില്ല. തുടർന്ന് ചന്ദ്രോപരിതലത്തിലേക്ക് ഇടിച്ചിറങ്ങി നശിച്ചു. 11 ലാൻഡർ ദൗത്യങ്ങൾ പരീക്ഷിച്ചു പരാജയപ്പെട്ട ശേഷമാണ് ചന്ദ്രനിലെ ആദ്യ ലാൻഡറായ ലൂണ 9 റഷ്യയ്ക്കു വിജയിപ്പിക്കാനായത്. യുഎസ്സിന്റെ 3 ലാൻഡർ ദൗത്യങ്ങൾ പരാജയങ്ങളായിരുന്നു.

സങ്കീർണതയും ചെലവും 

1973ൽ റഷ്യ വിട്ട ലൂണ 21നു ശേഷം 4 പതിറ്റാണ്ട് ഒരു രാജ്യവും ലാൻഡർ ദൗത്യങ്ങൾ ചന്ദ്രനിലേക്ക് അയച്ചില്ല. സങ്കീർണതയും ചെലവുമായിരുന്നു കാരണം. ഒടുവിൽ 2013ൽ ചൈന ചാങ് ഇ 3 എന്ന ലാൻഡർ ചന്ദ്രനിലിറക്കി അതിനു വിരാമമിട്ടു. തുടർന്ന്, സ്വകാര്യ പങ്കാളിത്തത്തോടെ ഉന്നത സാങ്കേതികവിദ്യ ഉപയോഗിച്ച് 2019ൽ ബെറഷീറ്റ് എന്ന ലാൻഡർ ഇസ്രയേൽ വിക്ഷേപിച്ചെങ്കിലും സോഫ്റ്റ് ലാൻഡിങ് നടന്നില്ല.

ചന്ദ്രയാൻ 2ലെ വിക്രമിനെപ്പോലെതന്നെ താഴോട്ടിറക്ക ഘട്ടത്തിൽ (ഡിസന്റ് സ്റ്റേജ്) ബെറഷീറ്റുമെത്തിയിരുന്നു. എന്നാൽ അവസാനപാദത്തിൽ ബ്രേക്കിങ് ത്രസ്റ്ററുകൾ പ്രവർത്തനരഹിതമായി. ഒരിടവേളയ്ക്കുശേഷം അവ വീണ്ടും പ്രവർത്തിച്ചെങ്കിലും വൈകിപ്പോയിരുന്നു. ബെറഷീറ്റ് ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി നശിച്ചു.

ചൊവ്വ, ബുധൻ, ശനിയുടെ ഉപഗ്രഹമായ ടൈറ്റൻ എന്നിവിടങ്ങളിൽ മനുഷ്യർ വിജയകരമായി ലാൻഡറുകൾ ഇറക്കിയിട്ടുണ്ട്. മികച്ച അന്തരീക്ഷമുള്ള ഇവിടങ്ങളിൽ എയ്റോ ബ്രേക്കിങ് എന്ന ശൈലിയിലാണു ലാൻഡറുകൾ ഇറങ്ങുന്നത്. ഗ്രഹത്തെ പലതവണ ചുറ്റുന്നതുമൂലം അന്തരീക്ഷത്തിൽ നിന്നുണ്ടാകുന്ന വിപരീത ഊർജം (ഡ്രാഗ്) മൂലം വേഗം കുറയുന്ന ശൈലിയാണിത്. പക്ഷേ കട്ടിയുള്ള അന്തരീക്ഷത്തിന്റെ അഭാവമുള്ള ചന്ദ്രനിൽ ഈ രീതി നടപ്പില്ല.ഭൂമിയിൽനിന്നു വിഭിന്നമായ പ്രതലവും വളരെ നേർത്ത അന്തരീക്ഷവുമുള്ള ചന്ദ്രനിലെ ലാൻഡിങ്ങിനെ ചന്ദ്രന്റെ ഗുരുത്വബലവും ബാധിക്കും.

ഭാഗ്യം വളരെ വലിയൊരു ഘടകം

കണക്കുകൂട്ടലുകളുടെയും ഗവേഷണത്തിന്റെയും പശ്ചാത്തലത്തിലാണ് ലാൻഡിങ് രൂപകൽപന ചെയ്യുന്നത്. സാങ്കേതികപരമായ എല്ലാ പഴുതുകളുമടച്ചാലും ഭാഗ്യം വളരെ വലിയൊരു ഘടകമാണ് മൂൺ ലാൻഡിങ്ങിൽ. ലാൻഡറുകളിൽ ത്രസ്റ്റർ റോക്കറ്റ് ഘടിപ്പിച്ച് ചന്ദ്രന്റെ ഗുരുത്വബലത്തിനു വിപരീതമായ ഊർജം നൽകി ബ്രേക്ക് ചെയ്താണു ചന്ദ്രനിൽ ലാൻഡറുകൾ ഇറക്കുന്നത്.

ഏതു ഘട്ടത്തിലും പിഴവുകൾ വരാം.ഭൂമിയിലെ രണ്ടാഴ്ച ദൈർഘ്യമുള്ളതാണ് ചന്ദ്രനിലെ ഒരു പകൽ. ഇത് താപനിലയിൽ വ്യത്യാസം വരുത്തുന്നതിനാൽ ലാൻഡറുകളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ നശിക്കാനുള്ള സാധ്യതയും സാങ്കേതികവിദഗ്ദർക്കു പരിഗണിക്കേണ്ടിവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com