ADVERTISEMENT

അങ്ങനെ കുറച്ചുവർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒരു ലോഹസ്തംഭം(monolith) ഭൂമിയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.  ബ്രിട്ടനിലെ വെയിൽസിലുള്ള ഹേ ബ്ലഫ് ഏരിയയിലാണ് പുതിയ ലോഹ പാളി കഴിഞ്ഞദിവസം കണ്ടെത്തിയത്. സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമിച്ച വസ്തു നാട്ടുകാരാണ് കണ്ടെത്തിയത്. പത്തടിയോളം നീളമുള്ള ഈ പാളി ഏതോ ശാസ്ത്രീയ ഉപകരണമാണെന്നാണ് നാട്ടുകാർ ധരിച്ചത്.എന്നാൽ പുറമേ കാണുന്നതു പോലെയല്ല, ഉള്ളു പൊള്ളയാണിതെന്ന് പിന്നീട് കണ്ടെത്തി. രണ്ട് പേർക്ക് സുഖമായി വഹിച്ചുകൊണ്ട്‌വന്നു സ്ഥാപിക്കാൻ സാധിക്കുന്നത്ര ഭാരം കുറഞ്ഞതാണ് ഇതെന്നും വിദഗ്ധർ പറയുന്നു.

ഏതായാലും ഇത്തരമൊരു സംഭവം നടക്കുമ്പോൾ സാധാരണ സംഭവിക്കാറുള്ളതുപോലെ തന്നെ അന്യഗ്രഹജീവികളാണ് ഇവ സ്ഥാപിച്ചതെന്ന അഭ്യൂഹവും പ്രചാരണവുമൊക്കെ ഉയരുന്നുണ്ട്.കോവിഡ് പിടിമുറുക്കിത്തുടങ്ങിയ 2020ൽ യുഎസിലെ യൂട്ടായിലെ മരുപ്രദേശത്ത് കാണപ്പെട്ട മോണോലിത് ലോകമെങ്ങും വലിയ ശ്രദ്ധനേടി. ഒരു ഹെലിക്കോപ്റ്റർ സംഘമാണ് ഇതു കണ്ടെത്തിയത്. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. കോവിഡിനെ പോലും അവഗണിച്ച് ആളുകൾ യൂട്ടായിലേക്ക് ഏകശില കാണാനായി ഒഴുകി.പന്ത്രണ്ടടിയോളം പൊക്കമുള്ളതായിരുന്നു ഈ സ്തംഭം.

വിജനമേഖലയായ ഇവിടെ എങ്ങിനെ ഇങ്ങനൊരു നിർമിതി വന്നു എന്നതായിരുന്നു ആളുകളെ ഏറ്റവും അമ്പരപ്പിച്ച സംഗതി. പാറക്കെട്ടിലേക്ക് എങ്ങനെ ഇതിത്ര ഭംഗിയായി തുരന്നിറക്കി വച്ചു എന്നത് വേറൊരു സംശയം.ഈ പാളി രണ്ടാഴ്ചയ്ക്കു ശേഷം 4 പേർ ചേർന്ന് എടുത്തു മാറ്റുന്നതിന്റെ ദൃശ്യങ്ങൾ പിന്നീട് പ്രചരിച്ചു.എന്നാൽ ഇവർ തന്നെയാണോ ഇതു സ്ഥാപിച്ചതെന്ന കാര്യത്തിൽ വ്യക്തതയുണ്ടായില്ല.ചുരുക്കത്തിൽ പറഞ്ഞാൽ ആകെപ്പാടെ സംഭ്രമജനകമായ സംഭവങ്ങൾ.

യൂട്ടായ്ക്കു ശേഷം പിന്നീട് പാളി പ്രത്യക്ഷപ്പെട്ടത് യൂറോപ്യൻ രാജ്യമായ റുമേനിയയിലാണ്.അവിടെ നീംറ്റ് പർവതങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പുരാതനവും അൽപം നിഗൂഢതയുമൊക്കെയുള്ള കോട്ടയ്ക്കു സമീപമാണ് രണ്ടാമത്തെ ഏകശില പൊടുന്നനെ ഉയർന്നത്.എന്നാൽ യൂട്ടായിലെ ഏകശില പോലെ അത്ര ഫിനിഷിങ്ങും ഭംഗിയുമൊന്നും ഇതിനില്ലായിരുന്നു. ഇതും പിന്നീട് അപ്രത്യക്ഷമായി. ഇതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെ കലിഫോർണിയയിൽ മറ്റൊരു പാളി പ്രത്യക്ഷപ്പെട്ടു.മേഖലയിലെ പൈൻ മലമുകളിലാണ് ഇതു കണ്ടത്.വെള്ളികൊണ്ട് നിർമിച്ച നിലയിലായിരുന്നു ഈ പാളി. പിന്നീട് ലോകത്ത് പലയിടത്തും ഇത്തരം പാളികൾ കണ്ടു.

ഇതെല്ലാം കൂടിയായതോടെ ചർച്ചകൾ തുടങ്ങി.അന്യഗ്രഹജീവികൾ കൊണ്ടു വന്നു സ്ഥാപിച്ചതാണെന്ന് ഒരു കൂട്ടർ ശക്തമായി വാദിച്ചപ്പോൾ, അതല്ല ഏതോ ഉപഗ്രഹത്തിൽ നിന്ന് അടർന്നു വീണതാണു യൂട്ടായിലെ ഏകശിലയെന്നായി മറ്റു ചിലർ. 

2001: സ്പേസ് ഒഡീസി എന്ന ബ്ലോക്ക്ബസ്റ്റർ ഹോളിവുഡ് ചിത്രവുമായി ഇത്തരം ശിലാപാളികൾ ആശയപരമായി ബന്ധപ്പെട്ടിരിക്കുന്നു.പ്രശസ്ത ശാസ്ത്ര സാഹിത്യകാരൻ സർ ആർതർ സി. ക്ലാർക്ക് തിരക്കഥയെഴുതിയ സ്പേസ് ഒഡീസിയിൽ ഇത്തരം ഏകശിലകൾ പ്രധാന കഥാതന്തുവായി വരുന്നുണ്ട്.പക്ഷേ അവ കറുത്തപ്രതലമുള്ളവയാണെന്ന വ്യത്യാസം മാത്രം. ഭൂമിയിൽ ആദ്യകാലത്തു വസിച്ചിരുന്ന മനുഷ്യരിൽ നിന്ന് ആധുനിക മനുഷ്യരിലേക്കുള്ള പരിണാമത്തിന്, അന്യഗ്രഹത്തിൽ നിന്നുള്ള ഈ ഏകശിലകൾ സ്വാധീനം ചെലുത്തിയെന്നാണു ചിത്രത്തിന്റെ കഥ. 

ഏതായാലും ഇത്തരം സ്തംഭങ്ങൾ താമസിയാതെ ഹിറ്റായി. ഒട്ടേറെ കമ്പനികൾ തങ്ങളുടെ മാർക്കറ്റിങ് ക്യാംപെയിനുകളിൽ ഇതിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ചിരുന്നു.വളരെ സവിശേഷതയുള്ള ഭൂഭാഗങ്ങളിൽ കലാനിർമിതികൾ സ്ഥാപിക്കുന്ന ‘ലാൻഡ് ആർട്’ എന്ന കലാശാഖ വളരെ പ്രശസ്തമാണ്. ഇത്തരത്തിലുള്ള ഒരു ലാൻഡ് ആർട്ടാണ് ഏകശിലകളെന്ന് അധികൃതർ പറയുന്നു.ആധുനിക കാലത്ത് മനുഷ്യരെ ഭീതിയിലാക്കിയ പല ക്രോപ്പ് സർക്കിളുകളും ഇത്തരത്തില്‍ ലാൻഡ് ആർട്ടിൽ താൽപര്യമുള്ളവരുടെ നമ്പറായിരുന്നെന്നു തെളിഞ്ഞിട്ടുണ്ട്.

English Summary:

Monolith appears in Wales

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com