ADVERTISEMENT

ചിലപ്പോൾ പ്രകൃതി തന്നെ മൃതശരീരങ്ങളെ സംരക്ഷിക്കാറുണ്ട്. സ്വാഭാവിക മമ്മികളെന്ന് ഇവയെ വിളിക്കുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമാണ് ഓറ്റ്‌സി. യൂറോപ്പിലെ ആൽപ്‌സ് മേഖലയിൽ ഓസ്ട്രിയയ്ക്കും വിയന്നയ്ക്കും ഇടയിലുള്ള മേഖലയിൽനിന്നു ലഭിച്ച ഈ പ്രാചീന മമ്മി മനുഷ്യന് അയ്യായിരത്തിലധികം വർഷം പഴക്കമുണ്ടെന്നു കരുതുന്നു. ദേഹത്ത് 61 ടാറ്റൂകളുള്ള മമ്മിമനുഷ്യൻ എന്ന പേരിലാണ് ഓറ്റ്സി പ്രശസ്തനായത്. ഈ ടാറ്റൂവിന്റെ രഹസ്യങ്ങൾ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.

ഓറ്റ്സിയുടെ ദേഹത്ത് ടാറ്റൂ എങ്ങനെ വന്നെന്ന് സംബന്ധിച്ച് വലിയ ചർച്ചകളും വാദങ്ങളും നടന്നിരുന്നു. ശരീരത്തിൽ മുറിവുകളുണ്ടാക്കി അതിലേക്കു സസ്യഘടനകൾ കടത്തിവിട്ട് കത്തിച്ചാണ് ഓറ്റ്സി ടാറ്റൂ ചെയ്തതെന്നായിരുന്നു കൂട്ടത്തിലെ പ്രബലമായ വാദം. എന്നാൽ മറ്റൊരു വാദപ്രകാരം, കൈകൊണ്ടുപയോഗിക്കാവുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് ഓറ്റ്സി തന്നെയാണത്രേ ഈ ടാറ്റൂകൾ ചെയ്തത്. 

ഈ വാദത്തിനു ശക്തി പകരുന്നതാണ് പുതിയ ഗവേഷണം.  കൈകൊണ്ടുപയോഗിക്കാവുന്ന ഉപകരണമുപയോഗിച്ച് മുറിവുകളുണ്ടാക്കി മഷി പോലെ എന്തോ പിഗ്മെന്റ് കടത്തിവിട്ടാണ് ഓറ്റ്സിയുടെ ശരീരത്തിൽ ടാറ്റൂ ഉണ്ടാക്കിയതെന്ന് ഗവേഷകർ പറയുന്നു. ഇതു തെളിയിക്കാൻ സംഘത്തിൽ ഒരാളുടെ ദേഹത്ത് ഇതു പുനഃസൃഷ്ടിക്കുകയും ചെയ്തു.

31 വർഷം മുൻപാണ് ഐസിൽ മുഖമമർത്തിയ നിലയിൽ ഓറ്റ്‌സിയുടെ ശരീരം ഓറ്റ്‌സ്റ്റാൽ ആൽപ്‌സ് മേഖലയിൽ നിന്നു ലഭിച്ചത്. 3.2 കിലോമീറ്ററോളം പൊക്കമുള്ള മേഖലയിൽ പർവതാരോഹണം നടത്തിയ രണ്ടു ജർമൻ ഹൈക്കർമാരാണ് ഓറ്റ്‌സിയെ കണ്ടെത്തിയത്. നിരവധി പുസ്തകങ്ങൾക്കും ഡോക്യുമെന്ററികൾക്കും ഒരു ചലച്ചിത്രത്തിനും ഓറ്റ്‌സി പ്രമേയമായി.

അഞ്ച് സഹസ്രാബ്ദങ്ങളോളം പൊതിഞ്ഞ കട്ടിയുള്ള മഞ്ഞ്

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തരമായ ആർക്കയോളജിക്കൽ കണ്ടെത്തലുകളിലൊന്നായിട്ടാണ് ഓറ്റ്‌സി വിലയിരുത്തപ്പെടുന്നത്. ഓറ്റ്‌സിയുടെ ശരീരത്തെ അഞ്ച് സഹസ്രാബ്ദങ്ങളോളം പൊതിഞ്ഞ കട്ടിയുള്ള മഞ്ഞാണ് മഹാരഹസ്യമടങ്ങുന്ന ആ ശരീരത്തെ ഗവേഷകർക്കും പിന്നീടുള്ള മനുഷ്യരാശിക്കുമായി സൂക്ഷിച്ചത്. 

otsi-2 - 1
Wikimedia Commons

ഇറ്റലിയിലെ ബോൽസാനോയിലുള്ള സൗത്ത് ടൈറോൾ മ്യൂസിയത്തിലാണ് ഓറ്റ്‌സിയുടെ ശരീരം സൂക്ഷിച്ചിരിക്കുന്നത്. നശിച്ചുപോകാതിരിക്കാനായി -21.2 ഡിഗ്രി ഫാരൻഹീറ്റിലുള്ള താപനില ഇവിടെ ഒരുക്കിയിരിക്കുന്നു. ഇടയ്ക്കിടെ പ്രത്യേക രാസ ട്രീറ്റ്‌മെന്‌റുകൾക്കും ഈ മമ്മിയെ വിധേയമാക്കും.

മൂന്നു ലക്ഷത്തോളം ആളുകളാണ് വർഷം തോറും ഓറ്റ്‌സിയെ കാണാനായി ഈ മ്യൂസിയം സന്ദർശിക്കുന്നത്. ബിസി 3300ൽ ജീവിച്ചിരുന്നയാളാണ് ഓറ്റ്‌സിയെന്ന് പരീക്ഷണങ്ങളും പരിശോധനകളും വെളിവാക്കി. ഈ കാലഘട്ടത്തെ താമ്രയുഗം എന്നാണു വിളിക്കുന്നത്. യൂറോപ്പിലുള്ള ആദിമമനുഷ്യർ ശിലായുഗ ഉപകരണങ്ങൾക്കൊപ്പം ലോഹങ്ങളും ഉപയോഗിക്കാൻ പ്രാപ്തി നേടിയ കാലഘട്ടമാണത്. ഓറ്റ്‌സി വസ്ത്രങ്ങൾ അണിഞ്ഞിരുന്നു. മാനിന്റെ തോലും പുല്ലുകളും ഇഴചേർത്തുള്ള വസ്ത്രമായിരുന്നു അവ. 

ഒരു വേട്ടക്കാരനോ യോദ്ധാവോ ആയിരുന്നിരിക്കണം ഓറ്റ്‌സി. അമ്പുകളും വില്ലും കോടാലിയും ഓറ്റ്‌സിയുടെ മൃതദേഹത്തിനൊപ്പം കണ്ടെത്തിയിരുന്നു. ഓറ്റ്‌സിയുടെ ശരീരത്തിലെ പച്ചകുത്തലുകൾ ആചാരത്തിന്റെയോ ചികിത്സയുടെയോ ഭാഗമായി ചെയ്തതാകാമെന്നു കരുതുന്നു. അഞ്ചടി മൂന്നിഞ്ച് മാത്രം ഉയരവും 50 കിലോ ഭാരവുമുള്ള ഓറ്റ്‌സി ദൃഢഗാത്രനായിരുന്നെങ്കിലും നിരവധി അസുഖങ്ങൾ ഈ പ്രാചീന മനുഷ്യനെ വേട്ടയാടിയിരുന്നത്രേ. അൾസർ, വാതം, ശ്വാസകോശ രോഗങ്ങൾ, മോണരോഗങ്ങൾ, ദന്തക്ഷയം എന്നിവ ഓറ്റ്‌സിക്കുണ്ടായിരുന്നു. ഹൃദ്രോഗവും ഓറ്റ്‌സിക്കുണ്ടായിരുന്നതായി സംശയിക്കപ്പെടുന്നു. 

എങ്ങനെയായിരിക്കാം ഓറ്റ്‌സി മരിച്ചത്? 

പിന്നീടാണ് ആ ചോദ്യമുയർന്നത്; എങ്ങനെയായിരിക്കാം ഓറ്റ്‌സി മരിച്ചത്? പർവതം കയറുന്നതിനിടെ മഞ്ഞിടിച്ചിലോ മറ്റോ മൂലം അപകടമരണം സംഭവിച്ചതാകാം എന്നായിരുന്നു ആദ്യ അനുമാനം. എന്നാൽ പിന്നീടു നടത്തിയ ശാസ്ത്രീയ അനുമാനങ്ങളിൽ ഇതു തെറ്റെന്നു തെളിഞ്ഞു. ഓറ്റ്‌സിയെ കൊന്നതാണ്. ഓറ്റ്‌സിയുടെ മൃതശരീരത്തിൽ രണ്ടു മുറിവുകളുണ്ടായിരുന്നു. ഒന്നു തോളിലും മറ്റൊന്നു തലയിലും. തലയിലെ മുറിവ് അമ്പു തുളഞ്ഞുകയറിയുണ്ടായതാണ്.

തോളിലേത്, കൂടം പോലെ ഏതോ ഭാരമുള്ള വസ്തു ഉപയോഗിച്ചുള്ള മർദനത്തിൽ സംഭവിച്ചതും. തലയിലെ മുറിവാണ് ഓറ്റ്‌സിയെ കൊന്നത്. അയ്യായിരം വർഷം മുൻപ് യൂറോപ്പിലെ മഞ്ഞുനിറഞ്ഞ മേഖലയിൽ ഓറ്റ്‌സിയെ കൊന്ന ശേഷം ആ അജ്ഞാത കൊലപാതകി നടന്നകന്നിരിക്കാം. ആരാകും അയാൾ? ഒരു തെളിവും ഇതുവരെയില്ല. ഇനിയുണ്ടാകാനും സാധ്യത വളരെ കുറവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com