ടിക് ടോകിന് വൻ തിരിച്ചടി, 40 കോടി പിഴ, വിഡിയോകൾ നീക്കം ചെയ്യാൻ ഉത്തരവ്
Mail This Article
കുറഞ്ഞ കാലത്തിനിടെ അമേരിക്ക, ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ വൻ ഹിറ്റായി മാറിയ ചൈനീസ് ആപ് ടിക് ടോകിന് വൻ തിരിച്ചടി. ടിക് ടോക് 55 ലക്ഷം ഡോളർ (ഏകദേശം 39.09 കോടി രൂപ) പിഴ അടക്കണമെന്നാണ് അമേരിക്കൻ ഭരണക്കൂടത്തിനു കീഴിലുള്ള എഫ്ടിസിയുടെ ഉത്തരവ്. കുട്ടികളുടെ വ്യക്തി വിവരങ്ങൾ അനധികൃതമായി ഉപയോഗിച്ചു എന്നതാണ് ടിക് ടോകിനെതിരായ ആരോപണം.
ഇതേത്തുടർന്ന് ഫെഡറൽ ട്രേഡ് കമ്മിഷനുമായി ഉണ്ടാക്കിയ ധാരണ പ്രകാരം കുട്ടികളെ ടിക് ടോകിൽ വിഡിയോ അപ്‌ലോഡ് ചെയ്യാൻ അനുവദിക്കില്ല. പതിമൂന്ന് വയസ്സിനു താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകളെല്ലാം ടിക് ടോക് നീക്കം ചെയ്യും. ഇവർ നേരത്തെ പോസ്റ്റ് ചെയ്തിട്ടുള്ള വിഡിയോകളും നീക്കം ചെയ്യുമെന്നാണ് അറിയുന്നത്. ഇതോടെ കോടിക്കണക്കിന് വിഡിയോകളാണ് ടിക് ടോക് സെര്‍വറിൽ നിന്നു നീക്കം ചെയ്യുക.
കുട്ടികളെ ചൂഷണം ചെയ്തു പ്രവർത്തിക്കുന്ന എല്ലാ ഓൺലൈൻ സർവീസുകൾക്കുമുള്ള മുന്നറിയിപ്പാണ് ടിക് ടോകിനെതിരെയുള്ള പിഴ ശിക്ഷയെന്ന് എഫ്ടിസി ചെയര്‍മാൻ ജോ സൈമൺ പറഞ്ഞു. ഇനി മുതൽ 13 വയസ്സ് തികയാത്ത കുട്ടികൾ ടിക് ടോകിൽ അക്കൗണ്ട് തുടങ്ങിയാൽ രക്ഷിതാക്കളായിരിക്കും കുടുങ്ങുക. പുതിയ നിയമം ബുധനാഴ്ച മുതൽ നടപ്പിൽ വന്നു. എന്നാൽ ഈ നിയമം ടിക് ടോക് മറ്റു രാജ്യങ്ങളിലും നടപ്പിലാക്കുമോ എന്നത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല.