ADVERTISEMENT

ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നിരവധി പഴയ പോസ്റ്റുകള്‍ അപ്രത്യക്ഷമായതില്‍ നിഗൂഢതയുണ്ടെന്ന് ആരോപണം. ഫെയ്‌സ്ബുക്കിന്റെ ചില നിര്‍ണ്ണായക നിമിഷങ്ങളില്‍ മേധാവി പറഞ്ഞ കാര്യങ്ങള്‍ ഇനിയാര്‍ക്കും കാണാനാകില്ല എന്നതാണ് ഇതില്‍ ഗൂഢാലോചനയില്ലെ എന്ന സംശയം ബലപ്പെടുത്തുന്നത്. വര്‍ഷങ്ങളായി സക്കര്‍ബര്‍ഗ് പറഞ്ഞതും മാധ്യമങ്ങള്‍ ആധികാരികതയ്ക്കായി ഉദ്ധരിച്ചിരുന്നതുമായ അദ്ദേഹത്തിന്റെ പബ്ലിക് പോസ്റ്റുകളാണ് ഒരു സുപ്രഭാതത്തില്‍ കാണാതായിരിക്കുന്നത്. 2007നും 2008നും ഇടയ്ക്കു നടത്തിയ എല്ലാ പോസ്റ്റുകളും അപ്രത്യക്ഷമായവയുടെ കൂട്ടത്തില്‍ പെടുന്നു. എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിന് കമ്പനി നല്‍കിയ മറുപടി അവ അറിയാതെ ഡിലീറ്റു ചെയ്തു പോയി എന്നാണ്. സാങ്കേതിക തകരാര്‍മൂലമാണ് അതു സംഭവിച്ചതെന്നാണ് ലഭിച്ച ഉത്തരം. ഇതു പുനഃസ്ഥാപിക്കാന്‍ ഒരുപാടു ജോലി വേണ്ടിവരും. വിജിയിക്കുമെന്ന് ഉറപ്പില്ലെന്നുമാണ് കമ്പനി പറയുന്നത്.

 

ഫെയ്‌സ്ബുക്കില്‍ ഒരിക്കല്‍ പോസ്റ്റു ചെയ്തവ, ഉപയോക്താവ് ഡിലീറ്റു ചെയ്താല്‍ പോലും കമ്പനിയുടെ സെര്‍വറുകളില്‍ കാലാകാലത്തേക്ക് ഭദ്രമായിരിക്കുമെന്ന വര്‍ഷങ്ങളായുള്ള ആരോപണത്തിനു കമ്പനി മറുപടി പറഞ്ഞിട്ടു പോലുമില്ലെന്നും ഓര്‍ക്കണം. 'മുൻപു നടത്തിയ പ്രസ്ഥാവനകളും കമ്പനിയെക്കുറിച്ചുള്ള വാര്‍ത്തകളും ജനങ്ങള്‍ക്ക് ഒറ്റ നോട്ടത്തില്‍ കാണണം. ഇതിനാണ് തങ്ങള്‍ അവ ബ്ലോഗിലും അടുത്തകാലത്ത് ന്യൂസ്‌റൂമിലും പ്രസിദ്ധീകരിക്കുന്നത്,' അവര്‍ പറഞ്ഞു. അപ്രത്യക്ഷമായ പോസ്റ്റുകളുടെ മൊത്തം എണ്ണം വളരെ വലുതാകുമെന്നാണ് കരുതുന്നത്. മുന്‍വര്‍ഷങ്ങളില്‍ നടത്തിയ എന്തു പ്രസ്താവനകളാണ് ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നതെന്നു കണ്ടുപടിക്കുക എളുപ്പമായിരിക്കില്ല. സക്കര്‍ബര്‍ഗിന്റെ എത്ര പോസ്റ്റുകളാണ് കാണാതായതെന്നു തങ്ങള്‍ക്കു തിട്ടമില്ലെന്ന് കമ്പനിയുടെ വക്താവ് അറിയിച്ചു.

 

ഇതോടെ, ഫെയ്‌സ്ബുക്കിന്റെ 34-കാരനായ മേധാവി വര്‍ഷങ്ങളായി കമ്പനിയെക്കുറിച്ചു നടത്തിയ പ്രസ്താവനകളാണ് അപ്രത്യക്ഷമായിരിക്കുന്നത്. ഫെയ്‌സ്ബുക്കും ഗൂഗിളും പോലെയുള്ള കമ്പനികള്‍ യൂറോപ്യന്‍ യൂണിയന്റെയും അമേരിക്കയുടെയും നിയമ നിര്‍മാതാക്കളുടെ ദേഷ്യത്തിനു പാത്രമായിക്കൊണ്ടിരിക്കുമ്പോഴാണ് ഇതു സംഭവിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. മുന്‍ പ്രസ്താവനകള്‍ മാനിക്കണമെന്നും അവയ്ക്ക് താങ്കള്‍ സമാധാനം പറയണമെന്നും അധികാരികള്‍ പറയുന്ന കാലമാണ് വരുന്നതെന്ന തിരിച്ചറിവിലായിരിക്കാം പോസ്റ്റുകള്‍ നീക്കം ചെയ്തതെന്നു ചിലര്‍ വിശ്വസിക്കുന്നു. അടുത്തുണ്ടായി വിവാദങ്ങള്‍ക്കു ശേഷം കമ്പനിയെ നിരീക്ഷണവിധേയമാക്കുകയായിരുന്നു അധികാരികള്‍.

 

ഇന്‍സ്റ്റഗ്രാം, വാട്‌സാപ് തുടങ്ങിയ കമ്പനികളെ പിന്നീട് ഫെയ്‌സ്ബുക് വാങ്ങിയതാണ്. കമ്പനിയുടെ വളര്‍ച്ചയില്‍ ഇവ നിര്‍ണ്ണായക പങ്കു വഹിച്ചു. ഇപ്പോള്‍ ഫെയ്‌സ്ബുക്കിന്റെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഇവയെ വ്യത്യസ്ത കമ്പനികളാക്കാന്‍ വിവിധ സർക്കാരുകള്‍ ശ്രമിക്കുന്നുണ്ട്. 2012ല്‍ ആണ് കമ്പനി ഇന്‍സ്റ്റഗ്രാം വാങ്ങുന്നത്. ആ കാലത്തു സക്കര്‍ബര്‍ഗ് നടത്തിയ നിരവധി പോസ്റ്റുകളും അപ്രത്യക്ഷമായവയില്‍ ഉള്‍പ്പെടും. ആ പോസ്റ്റുകളിലേക്കുള്ള ലിങ്കുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ ഒരിടത്തും ഇതു ലഭ്യമല്ല. ഫെയ്‌സ്ബുക്കിന്റെ ചരിത്രത്തിലെ വളരെ നിര്‍ണ്ണായകമായ തെളിവുകളാണ് ഇതോടെ അപ്രത്യക്ഷമായിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിനെ സ്വതന്ത്രമായി നിർത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം തന്റെ പോസ്റ്റുകളില്‍ പറഞ്ഞിരുന്നുവെന്ന് ടെക് ജേണലിസ്റ്റുകള്‍ ഓര്‍ത്തെടുക്കുന്നു. ആ പ്രസ്താവന അദ്ദേഹം പിന്നീടു പിന്‍വലിക്കുകയായിരുന്നു. കമ്പനി ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിനെ ഫെയ്‌സ്ബുക്കിന്റെ ഒരു ഭാഗമാക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടു സക്കര്‍ബര്‍ഗുമായി നടന്ന തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ഇന്‍സ്റ്റഗ്രാമിന്റെ സ്ഥാപകര്‍ കമ്പനി വിട്ടു പോകാന്‍ ഇടവന്നത്.

 

എന്നാല്‍, ഏറ്റവും കര്‍ക്കശമായ നീക്കം ചെയ്യല്‍ നടന്നിരിക്കുന്നത് 2006 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തിലാണ്. ഈ സമയത്ത് സക്കര്‍ബര്‍ഗ് മുഴുവന്‍ സമയത്തും ഫെയ്‌സ്ബുക്കില്‍ സജീവമായിരുന്നു. ഇക്കാലയളവില്‍ നടത്തിയ പോസ്റ്റുകളില്‍ മിക്കതും പോയിക്കഴിഞ്ഞു. കാണാതായ പോസ്റ്റുകള്‍ ഏതൊക്കെയെന്ന് ജേണലിസ്റ്റുകള്‍ക്ക് ഓര്‍ത്തെടുക്കാനാകുന്നില്ലെങ്കിലും ഫെയ്‌സ്ബുക്കിന്റെ പ്രിയപ്പെട്ടവനായ പ്രധാന ഷെഫ് ജോസഫ് ഡെസിമൊണ്‍ 2013ല്‍ ഒരു ബൈക്ക് അപകടത്തില്‍ കൊല്ലപ്പെട്ടു. ആ സമയത്ത് സക്കര്‍ബര്‍ഗ് ഈ വാര്‍ത്ത ഷെയർ ചെയ്ത് ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇത് ഇപ്പോള്‍ അപ്രത്യക്ഷമായവയുടെ കൂട്ടത്തിലാണ്. മരണം അനുശോചിക്കാനായി ഫെയ്‌സ്ബുക്കിന്റെ ആസ്ഥാനത്ത് ഒരു മീറ്റിങ് സംഘടിപ്പിച്ചിരുന്നു. നൂറുകണക്കിന് പേരുടെ ഇതിലേക്കു ക്ഷണിച്ചിരുന്നു. ഇവിടെ യഥേഷ്ടം മദ്യം വിളമ്പുകയും അനുശോചന പരിപാടി മോത്തം അലമ്പാകുകയും ചെയ്തു. പലര്‍ തമ്മില്‍ അടിപിടിയും ഉണ്ടായി. ഈ കാലത്ത് സക്കര്‍ബര്‍ഗ് നടത്തിയ നിരവധി പോസ്റ്റുകള്‍ ഇപ്പോഴും ലഭ്യവുമാണ്.

 

തങ്ങളുടെ മുന്‍ പ്രഖ്യാപനങ്ങള്‍ ചികഞ്ഞു പരിശോധിക്കല്‍ എളുപ്പമാല്ലാതാക്കി തീര്‍ത്തിരിക്കുകയാണ് ഫെയ്ബുക് ഇപ്പോള്‍. അതുപോലെ തങ്ങളുടെ പ്രഖ്യാപനങ്ങള്‍ ഇട്ടിരുന്ന ബ്ലോഗിലും ശുദ്ധികലശം വരുത്തിയിട്ടുണ്ടെന്നു പറയുന്നു. ബ്ലോഗ് ലിങ്കുകളില്‍ ക്ലിക്കു ചെയ്താല്‍ അത് അവരുടെ ന്യൂസ്‌റൂമിലേക്കു കൊണ്ടുപോകും. അവ മുന്‍പത്തെ വിവരണമാണോ, എഡിറ്റു ചെയ്തവയാണോ എന്നും തീരുമാനിക്കല്‍ എളുപ്പമല്ല. ഫെയ്‌സ്ബുക്കുമായി ബന്ധപ്പെട്ട് കമ്പനി ആധികാരികമായി പറഞ്ഞിരുന്ന പലതും ഇതോടെ ഇല്ലാതായില്ലെ എന്നാണ് ഇപ്പോള്‍ പലരും സംശയിക്കുന്നത്.

 

ഇത് ആദ്യമായല്ല സക്കര്‍ബര്‍ഗിന്റെ പോസ്റ്റുകള്‍ അപ്രത്യക്ഷമാകുന്നത്. മറ്റുള്ളവരുടെ ഇന്‍-ബോക്‌സിലേക്ക് സക്കര്‍ബര്‍ഗ് അയച്ച മെസേജുകള്‍, ഇന്‍ബോക്‌സ് ഉടമയുടെ അനുമതിയില്ലാതെ ഡിലീറ്റു ചെയ്ത ചരിത്രവും ഫെയ്‌സ്ബുക്കിനുണ്ട്. 2016ല്‍ ഇതു വിവാദമായപ്പോള്‍ എല്ലാവര്‍ക്കും അങ്ങനെ ഡിലീറ്റു ചെയ്യാനുളള അനുമതി നല്‍കി തടിയൂരുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com