മോദിയുടെ ‘ട്രോൾ പ്രചാരണ തന്ത്രത്തിൽ’ വീണത് ശത്രുക്കൾ, ജയിച്ചത് ബിജെപി
Mail This Article
സമയവും കാലവും നോക്കി അജണ്ടകൾ നടപ്പിലാക്കാൻ ശേഷിയുള്ള പാർട്ടിയാണ് ബിജെപി എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. ദേശീയതയും നെഗറ്റീവ് പബ്ലിസിറ്റിയും വിറ്റ് വോട്ടാക്കാനുള്ള തന്ത്രങ്ങളാണ് അവസാന ആഴ്ചകളിൽ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൈബർ ലോകത്തിലൂടെ നടപ്പിലാക്കിയത്. മോദിയുടെ ഓരോ പ്രസ്താവനയും നെഗറ്റീവ് ട്രോളുകളായി സൈബർ ലോകത്ത് നിറഞ്ഞുനിന്നപ്പോൾ വിജയിച്ചത് ബിജെപി തന്നെയായിരുന്നു.
സോഷ്യൽമീഡിയ പ്രചാരണ തന്ത്രത്തിൽ മോദിയെയും അമിത് ഷായെയും വെല്ലാൻ ലോകത്ത് തന്നെ മറ്റൊരാളുണ്ടാകുമെന്ന് കരുതുന്നില്ല. മോദി വിളിച്ചു പറയുന്ന ഓരോ കാര്യങ്ങളും മാധ്യമങ്ങളും സോഷ്യൽമീഡിയയും ട്രോളുകളാക്കി പോസ്റ്റ് ചെയ്തപ്പോൾ ശത്രുക്കളെ കൊണ്ടു തന്നെ പ്രചാരണം നടത്തി പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കുകയായിരുന്നു ബിജെപിയുടെ തന്ത്രം.
മോദിയുടെ മേഘവും റഡാറും ധ്യാനവും എല്ലാം ഒരുകണക്കിനു പ്രചാരണ തന്ത്രങ്ങളായിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേന്ന് ധ്യാനത്തിനു പോയപ്പോൾ സോഷ്യൽമീഡിയ ഒന്നടങ്കം മോദി പോസ്റ്റുകൾ കൊണ്ടു നിറഞ്ഞു. മിക്ക പോസ്റ്റുകളും ട്രോളുകൾ ആയിരുന്നെങ്കിലും രാജ്യത്തെ പ്രധാന വിഷയങ്ങളെ വോട്ടർമാരിൽ നിന്ന് മറച്ചുവെക്കാൻ മോദിയുടെ ഈ ധ്യാനത്തിനു സാധിച്ചു. വടക്കെ ഇന്ത്യയിൽ ഗണ്യമായി വോട്ടുകൾ ലഭിക്കാൻ ഇതുവഴി സോഷ്യൽമീഡിയ സഹായിച്ചു.
പ്രതിപക്ഷം ഒന്നടങ്കം മോദിയെ പരിഹസിച്ച് സോഷ്യൽമീഡിയകളിൽ ട്രോളുകൾ പോസ്റ്റ് ചെയ്തപ്പോൾ എല്ലാം വോട്ടാക്കി മാറ്റാൻ ബിജെപി ക്യാംപയിന് സാധിച്ചു. ഇക്കാര്യത്തിൽ അമിത് ഷായും മോദിയും മാത്രമാണ് വിജയികൾ. ബിജെപിയുടെ ഈ തന്ത്രങ്ങൾ മനസ്സിലാക്കാൻ കഴിയാതെ പോയതാണ് വലിയ ദുരന്തമായത്. മോദിയുടെ ചാനൽ അഭിമുഖം തന്നെ സൈബർ ലോകത്ത് ചർച്ച ചെയ്യാൻ വേണ്ടി മാത്രം കൃത്യമായി നടപ്പിലാക്കിയ ബിജെപിയുടെ തന്ത്രങ്ങളുടെ ഭാഗമായിരുന്നു.
റഫാൽ വിവാദം, വിലക്കയറ്റം, തൊഴിൽ തുടങ്ങി വിഷയങ്ങളുടെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷത്തെ മാറ്റിനിർത്താൻ സൈബർ ലോകത്തെ മോദി വിരുദ്ധ ട്രോളുകൾക്ക് സാധിച്ചു.