യുട്യൂബിൽ താരമായ ‘കുഞ്ഞിപ്പെണ്ണ്’ വാങ്ങിയത് 55 കോടിയുടെ അഞ്ചുനില വീട്
Mail This Article
ദക്ഷിണ കൊറിയയിൽ നിന്നുള്ള ആറു വയസ്സുള്ള യുട്യൂബ് താരം ഈ വർഷം ആദ്യം സിയോളിൽ 55 കോടി രൂപയിലധികം മൂല്യമുള്ള അഞ്ച് നിലകളുള്ള വീട് വാങ്ങി. ബോറം കി എന്ന കുഞ്ഞു താരത്തിനു യുട്യൂബിൽ മാത്രം മൂന്നു കോടി സബ്‌സ്‌ക്രൈബർമാരുണ്ട്. ഓരോ മാസവും കോടികളുടെ പരസ്യവരുമാനമാണ് ഈ കൊച്ചുതാരം യുട്യൂബിൽ നിന്ന് സ്വന്തമാക്കുന്നത്. ഈ തുക ഉപയോഗിച്ചാണ് അഞ്ചുനില വീട് വാങ്ങിയത്.
ബോറത്തിന് യുട്യൂബിൽ രണ്ട് അക്കൗണ്ടുകളുണ്ട്. ഒരു ചാനലിൽ കളിപ്പാട്ടങ്ങൾ അവലോകനം ചെയ്യുന്നു. ഈ ചാനൽ പിന്തുടരുന്നത് 1.36 കോടി പേരാണ്. 1.76 കോടി സബ്‌സ്‌ക്രൈബർമാരുള്ള വ്ലോഗാണ് മറ്റൊരു വരുമാന മാർഗ്ഗം.
യുട്യൂബിൽ ഏറെ പ്രചാരമുള്ള ബോറാമിന്റെ വിഡിയോകളിലൊന്നാണ് 'Cooking Pororo Black Noodle'. ഈ വിഡിയോ ഇതിനകം തന്നെ 3.76 കോടി പേരാണ് കണ്ടിരിക്കുന്നത്. എന്നാൽ ബോറാമിന്റെ വിഡിയോകളിൽ എല്ലാവരും സന്തുഷ്ടരാണെന്ന് തോന്നുന്നില്ല. ബോറാമിന്റെ യുട്യൂബ് ചാനലിലെ ഉള്ളടക്കത്തെക്കുറിച്ച് ദക്ഷിണ കൊറിയയിലെ നിരവധി പൗരന്മാർ 2017 ൽ സേവ് ദി ചിൽഡ്രൻ എന്ന എൻജിഒക്ക് പരാതി നൽകിയിരുന്നു. ഇത്തരം ചാനലുകൾ കൊച്ചുകുട്ടികളെ പ്രതികൂലമായി ബാധിച്ചേക്കാം എന്നായിരുന്നു ആരോപണം.
യുട്യൂബ് ചാനലിലെ വിഡിയോകളിൽ ചിലതിൽ ബോറം തന്റെ പിതാവിന്റെ വോലറ്റിൽ നിന്ന് പണം മോഷ്ടിക്കുന്നതായി കാണിച്ചിരുന്നു. ഇത് മറ്റു കുട്ടികളെയും സ്വാധീനിക്കുമെന്നാണ് ആരോപണം ഉയർന്നത്. മറ്റൊരു വിഡിയോയിൽ ബോറാം തെരുവിൽ കാറുകൾ ഓടിക്കുന്നതും കാണിച്ചിരുന്നു. ഈ വിഡിയോകൾ പിന്നെ നീക്കം ചെയ്തിരുന്നു.