ADVERTISEMENT

രാജ്യത്തെ സോഷ്യൽമീഡിയ ദുരന്തങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടിതി നിർദ്ദേശിച്ചു. ഫെയ്സ്ബുക്, വാട്സാപ് പോലുള്ള ജനപ്രിയ സോഷ്യല്‍മീഡിയ സേവനങ്ങൾ ദുരുപയോഗം തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ഇക്കാര്യത്തിൽ മൂന്നു ആഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നും സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയ വഴിയുള്ള വ്യക്തിഹത്യക്കെതിരെ കേന്ദ്രം മാര്‍ഗരേഖ കൊണ്ടുവരണം. സൈബര്‍ ലോകത്ത് ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കാൻ നയപരമായ തീരുമാനങ്ങളെടുക്കേണ്ടതും നിയമം നടപ്പിലാക്കേണ്ടതുമൊക്കെ കേന്ദ്രസര്‍ക്കാരാണ്. ഇതില്‍ സുപ്രീംകോടതിക്കോ ഹൈക്കോടതികള്‍ക്കോ എന്തെങ്കിലും ചെയ്യാനാവില്ലെന്നും കോടതി പറഞ്ഞു. ഫെയ്സ്ബുക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി പരാമര്‍ശം.

ഫീച്ചർ ഫോണുകളിലേക്ക് മടങ്ങുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി ജഡ്ജി ദീപക് ഗുപ്ത പറഞ്ഞു. സ്മാർട് ഫോണുകൾ ഉപേക്ഷിക്കുന്നത് നല്ല ആശയമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കരുതുന്നു. സ്മാർട് ഫോണുകളിലെ സാങ്കേതികവിദ്യ അപകടകരമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

അനിയന്ത്രിതമായ സോഷ്യൽ മീഡിയയുടെ ആപത്തുകൾ അടിവരയിട്ട് സുപ്രീംകോടതി ചൊവ്വാഴ്ച കേന്ദ്രത്തിന് മൂന്ന് ആഴ്ച സമയം നൽകിയിരിക്കുകയാണ്. സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നത് രാജ്യത്തിനും ക്രമസമാധാനത്തിനും എങ്ങനെ അപകടകരമാണെന്ന് ജസ്റ്റിസ് ഗുപ്ത അധ്യക്ഷനായ ബെഞ്ച് ഊന്നിപ്പറഞ്ഞു. അതേസമയം, ഇതിനെല്ലാം പിടിച്ചുകെട്ടാൻ സർക്കാർ ഒരു നയവുമായി മുന്നോട്ട് വരണം.

സോഷ്യല്‍മീഡിയ നിയന്ത്രണം ഉറപ്പുവരുത്തുന്നതിനായി ഫെയ്സ്ബുക്, വാട്‌സാപ് തുടങ്ങിയ ഇടനിലക്കാരുടെ പങ്കും ചുമതലകളും ഉചിതമായ രീതിയിൽ നിർണയിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ സാങ്കേതികവിദ്യകളിൽ ചിലത് എങ്ങനെ പ്രവർത്തിക്കുന്നു എന്നത് അപകടകരമാണ്. സ്മാർട് ഫോൺ ഉപേക്ഷിച്ച് ഫീച്ചർ ഫോണുകളിലേക്ക് മടങ്ങാൻ ഞാൻ ആലോചിക്കുകയായിരുന്നു – ജസ്റ്റിസ് ഗുപ്ത പറഞ്ഞു.

വിദ്വേഷ കുറ്റകൃത്യങ്ങൾ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കേസുകളിൽ അത്തരം വിവരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും ഒരു സന്ദേശത്തിന്റെ ഉദ്ഭുവത്തെക്കുറിച്ചുള്ള വിവരങ്ങൾ ആക്‌സസ് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബെഞ്ച് സംസാരിച്ചു. വ്യക്തിഗത സ്വകാര്യതയും പരമാധികാരവും തമ്മിലുള്ള സന്തുലിതാവസ്ഥ വർധിപ്പിക്കണമെന്ന് ബെഞ്ച് പറഞ്ഞു. അതേസമയം, കരട് മാർഗനിർദ്ദേശങ്ങൾ കോടതിയുടെ മുൻപിൽ വയ്ക്കാൻ സോളിസിറ്റർ ജനറലിനോട് ആവശ്യപ്പെടുന്നതിനാൽ കോടതിക്ക് ഇതിനെക്കുറിച്ച് ഒരു വീക്ഷണം ലഭിക്കും.

വിവിധ ഹൈക്കോടതികൾക്ക് മുന്നിൽ തീർപ്പുകൽപ്പിക്കാത്ത, സോഷ്യൽ മീഡിയ മാർഗനിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സുപ്രീംകോടതി തന്നെ കൈമാറണമെന്ന് വാദിച്ച് ഫെയ്സ്ബുക്കും വാട്‌സാപ്പും സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com