ADVERTISEMENT

കേവലം തമാശയ്ക്ക് പകർത്തുന്ന ചിത്രങ്ങൾ ദിവസങ്ങൾക്കും മാസങ്ങൾക്കും ശേഷം വികൃതമായ, നഗ്നമായ രൂപത്തിൽ നമ്മുടെ തന്നെ, അല്ലെങ്കിൽ സുഹൃത്തുക്കളുടെ കയ്യിലെത്തുമ്പോൾ ഏറെ വൈകിയിരിക്കും. വാട്സാപ്പും ഫെയ്സ്ബുക്കും സജീവമായ ഇക്കാലത്ത് രഹസ്യചിത്രമെന്ന ടാഗിൽ മലയാളി ഗ്രൂപ്പുകളിലെല്ലാം ഇത്തരം ചിത്രങ്ങൾ വൈറലാണ്. നാൾക്കുനാൾ ഇത്തരം സംഭവങ്ങൾ വർധിച്ചുവരികയാണ്. ഫെയ്സ്ബുക്ക് പ്രൊഫൈലുകളിൽ ഒരേ പെൺകുട്ടിയുടെ ചിത്രവും നിരവധി അക്കൗണ്ടുകളിൽ കാണാനാകും. ഇത്തരത്തിൽ നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ വ്യാജ പ്രൊഫൈലുകളിൽ ഉപയോഗിക്കുന്നുണ്ട്. ഇതോടൊപ്പം ചിലരുടെ ഫോട്ടോകൾ പോൺ വെബ്സൈറ്റിലെ പ്രൊഫൈൽ ഇമേജുകളായും ഉപയോഗിക്കുന്നുണ്ട്.

 

സിനിമാ സംഭാഷണത്തിനനുസൃതമായി ചുണ്ടനക്കി വിഡിയോ റെക്കോർഡ് ചെയ്യുന്ന ആപ്ലിക്കേഷനിൽ നിന്നുള്ള കൊച്ചുപെൺകുട്ടിയുടെ ചിത്രം പോലും ദുരുപയോഗം ചെയ്യപ്പെടുന്നു. അശ്ലീല ഫോൺകോളുകൾ, അശ്ലീല വിഡിയോകൾ തുടങ്ങിയവയിൽ പലതിന്റെയും മുഖചിത്രമായി നൽകിയിരിക്കുന്നത് ടിക് ടോക് പോലുളള വിഡിയോ ആപ്പുകളിലെ പെൺകുട്ടികളുടെ പെർഫോമൻസ്, അല്ലെങ്കിൽ അതിൽ നിന്നെടുത്ത സ്ക്രീൻ ഷോട്ട്. ഇതു കാണുന്നവർ രംഗങ്ങൾ കുട്ടിയുടേതാണെന്നോ സംഭാഷണം കുട്ടിയുടേതാണെന്നോ കരുതില്ലേ? ഓൺലൈൻ സെക്സ് റാക്കറ്റുകാർ വരെ ഇത്തരം ചിത്രങ്ങൾ സ്വരൂപിച്ച് ഇടപാടുകാർക്ക് നൽകുന്നുണ്ട്. ലൊക്കാന്റോ പോലുള്ള വെബ്സൈറ്റുകളിലും ഫെയ്സ്ബുക്, വാട്സാപ്പിൽ നിന്നെടുത്ത പെൺകുട്ടികളുടെ മുഖം മറച്ച ചിത്രങ്ങളാണ് ഉപയോഗിക്കുന്നത്. എല്ലാ ഇടപാടുകളും വ്യാജ ഐഡികൾ വഴിയാണ്.

 

പാർക്കിൽ നിന്നോ ഷോപ്പിങ് മാളുകളിൽ നിന്നോ പകർത്തിയ വീട്ടമ്മമാരുടെ ചിത്രം വാട്സാപ് ഗ്രൂപ്പുകളിലെ സ്ഥിരം ചിത്രങ്ങളാണ്. ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന കുട്ടികളുടെ ചിത്രങ്ങൾ ബാല പീഡനവുമായി (പീഡോഫിൽ) ബന്ധപ്പെട്ടുള്ള അശ്ലീല വെബ്സൈറ്റുകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നതായി റിപ്പോർട്ട്. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയ വെബ്സൈറ്റുകളിൽ നിന്നെടുത്ത ദശലക്ഷക്കണക്കിന് ഫോട്ടോകളാണ് പീഡോഫിൽ ഇമേജ്–ഷെയറിങ് വെബ്സൈറ്റുകളിൽ അപ്‌ലോഡുചെയ്യുന്നത്. പ്രാദേശിക സമൂഹമാധ്യമങ്ങളിൽ നിന്നുൾപ്പെടെ എടുത്ത ചിത്രങ്ങളുണ്ടെങ്കിലും പകുതിയിലേറെ ഫോട്ടോകളും ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നിവയിൽ നിന്നു ഡൗൺലോഡ് ചെയ്തെടുത്തതാണ്.

 

ഫെയ്സ്ബുക്ക് വ്യാജ പ്രൊഫൈലുകളുടെ ലോകം

 

വ്യാജമുഖങ്ങളെയും പൊയ്മുഖങ്ങളെയും സൃഷ്ടിക്കുകയാണു തിരിച്ചറിയാനാകാതെ പെരുകിക്കൊണ്ടേയിരിക്കുന്ന അക്കൗണ്ടുകളുടെ പ്രളയകാലമാണിത്. ഒന്നിനോടൊന്നു സാദൃശ്യം എല്ലാത്തിനും തോന്നിയാൽ പിന്നെ കണ്ടുനിൽക്കുന്നവർ മിഴിക്കാതെ എന്തുചെയ്യും. വെറുതെ ഒരു രസത്തിനു വേണ്ടി ഉണ്ടാക്കുന്നതു മുതൽ തട്ടിപ്പിനുവരെ വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുകൾ ജന്മമെടുക്കുന്നു.

 

വരുന്ന ഫ്രണ്ട് റിക്വസ്റ്റുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിലും ജീവിതം തന്നെ തകരും. അറിയാത്ത ഐഡികളിൽ നിന്നുള്ള ചാറ്റ് റിക്വസ്റ്റുകൾക്ക് തമാശയ്ക്ക് പോലും റിപ്ലെ നൽകരുത്. ചിലപ്പോഴെങ്കിലും അവർക്ക് നമ്മുടെ കാര്യങ്ങൾ കൃത്യമായി അറിഞ്ഞിട്ടാകാം വ്യാജ ഐഡി വഴി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഒരിക്കൽ വീണുപോയാൽ തിരിച്ചുവരവ് ബുദ്ധിമുട്ടായിരിക്കും. വിദ്യാർഥികളുടെ ഫെയ്സ്ബുക്, വാട്സാപ് അക്കൗണ്ടുകളും ചാറ്റുകളും പതിവായി രക്ഷിതാക്കൾ നിരീക്ഷിച്ച് വേണ്ട നിർദേശങ്ങൾ നൽകുക മാത്രമാണ് ഇതിനുള്ള ഏക പോംവഴി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com