പൗരത്വ ബില്ലിനെ പിന്തുണയ്ക്കാൻ നിരവധി പേർ ‘മുസ്‌ലിം’ ആയി, ട്വിറ്ററിൽ പേരുമാറ്റം വ്യാപകം
Mail This Article
ഇന്ത്യ നടപ്പിലാക്കിയ പൗരത്വ ബില്ലിനെ പിന്തുണക്കാൻ ഓരോ ദിവസവും നിരവധി പേരാണ് ട്വിറ്ററിൽ മുസ്‌ലിം പേർ സ്വീകരിക്കുന്നത്. ദേശീയ മാധ്യമങ്ങളെല്ലാം ട്വിറ്ററിലെ അതിവേഗ ‘മതമാറ്റത്തെ’ കുറിച്ച് തെളിവ് സഹിതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുസ്‌ലിം ആണെന്ന് അവകാശപ്പെടുന്ന നിരവധി ട്വിറ്റർ ഉപയോക്താക്കൾ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കുന്നുവെന്ന് പ്രഖ്യാപിച്ച് കുറിപ്പുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യൽമീഡിയ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് മുസ്‌ലിം പേരുകൾ സ്വീകരിച്ച് പൗരത്വ ബില്ലിനെ അനുകൂലിച്ച് പോസ്റ്റ് ചെയ്യുന്നത്. ഞാനൊരു മുസ്‌ലിമാണ്, പൗരത്വ ബില്ലിനെ അനുകൂലിക്കുന്നു എന്നാണ് മിക്കവരുടെയും കുറിപ്പ്.
‘ഞാൻ ഒരു മുസ്‌ലിമാണ്. ഞാൻ #CAB ബില്ലിനെ പിന്തുണയ്ക്കുന്നു,’ എന്നതാണ് ട്വീറ്റ്. രാജ്യത്തുടനീളം എന്റെ മുസ്‌ലിം സഹോദരന്മാർ നടത്തിയ പ്രതിഷേധത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. ഒന്നുകിൽ അവർക്ക് ബിൽ മനസ്സിലാകുന്നില്ല, അല്ലെങ്കിൽ ഒരു രാഷ്ട്രീയ നീക്കമായി അവർ അറിഞ്ഞുകൊണ്ട് സർക്കാരിനെ ലക്ഷ്യമിടുന്നു. പക്ഷേ ഞാൻ ആ ബില്ലിൽ അഭിമാനിക്കുന്നു. ജയ് ഹിന്ദ്,’ എന്നാണ് മിക്കവരും കുറിച്ചിട്ടിരിക്കുന്നത്.
പൗരത്വ ബില്‍ നിയമം രാജ്യത്തുടനീളം പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. അയൽ രാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അടിച്ചമർത്തലിൽ നിന്ന് രക്ഷപ്പെടുന്ന മുസ്‌ലിംകൾ ഒഴികെയുള്ള എല്ലാ ദക്ഷിണേഷ്യൻ മതങ്ങളിൽ നിന്നുമുള്ള അഭയാർഥികൾക്ക് ഈ ബില്‍ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്യുന്നുണ്ട്. മതപരമായ കാരണങ്ങളാൽ നിയമനിർമാണം വിവേചനപരമാണെന്നാണ് വിമർശകർ പറയുന്നത്.
പൗരത്വ ബില്ലിന് പിന്തുണ പ്രഖ്യാപിക്കുന്ന ചില ആളുകളുടെ ട്വിറ്റർ പ്രൊഫൈലുകളും മുൻ സന്ദേശങ്ങളും ദേശീയ മാധ്യമങ്ങൾ പരിശോധിച്ചപ്പോൾ അവരിൽ പലരും മറ്റുമതക്കാരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. മിക്കവരും മാസങ്ങൾക്ക് മുൻപ് പോസ്റ്റ് ചെയ്ത ട്വീറ്റുകളിൽ തീർത്തും നിലപാട് മാറ്റങ്ങളോടെയാണ് കഴിഞ്ഞ ദിവസങ്ങളിലെ വ്യാജ ട്വീറ്റുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ട്വിറ്റർ പ്രൈഫലുകളിലെ വ്യക്തിവിവരങ്ങളും പ്രൊഫൈലിന്റെ യുആര്‍എല്ലിൽ നൽകിയിരിക്കുന്ന പേരും മിക്കവരും മാറ്റാൻ മറന്നിട്ടുണ്ട്. എന്നാൽ മിക്കവരും അറബിയിലൊക്കെയാണ് പുതിയ മുസ്‌ലിം പേർ പ്രൊഫൈലിൽ ചേർത്തിരിക്കുന്നത്. എന്നാൽ പഴയ ട്വീറ്റുകളും ഫോട്ടോകളും നീക്കം ചെയ്യാൻ ഇവർ മറന്നു.