ജാമിയ വെടിവയ്പ്: തോക്കുധാരിയുടെ ഫെയ്സ്ബുക് പൂട്ടിച്ചു, കാരണം വ്യക്തമാക്കി കമ്പനി
Mail This Article
ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റിക്ക് സമീപം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കു നേരെ വെടിവയ്പ് നടത്തിയ വ്യക്തിയുടെ അക്കൗണ്ട് ഫെയ്സ്ബുക് പൂട്ടിച്ചു. തോക്കുധാരിയുടെ ഫെയ്സ്ബുക് അക്കൗണ്ട് നീക്കം ചെയ്തതായി കമ്പനി സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണകാരിയുടെ പേരിനെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കംചെയ്‌തു. അതേസമയം അദ്ദേഹത്തിന്റെ മുഖം വ്യക്തമല്ലാത ചിത്രങ്ങൾ നൽകുന്നുണ്ട്. ആക്രമണകാരി പ്രായപൂർത്തിയാകാത്ത വ്യക്തിയാണെന്നാണ് പൊലീസ് അധികൃതർ പറയുന്നത്.
പ്രതിഷേധക്കാരെ ആക്രമിക്കുന്നതിനുമുമ്പ് കുറച്ച് വിഡിയോ ലൈവ് സ്ട്രീം ചെയ്യാൻ ആക്രമണകാരി ഫെയ്സ്ബുക് ഉപയോഗിച്ചിരുന്നു. സിഎഎ പ്രതിഷേധത്തെ എതിർത്ത് അദ്ദേഹം ചില സ്റ്റാറ്റസ് സന്ദേശങ്ങളും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
ഇത്തരത്തിലുള്ള അക്രമം നടത്തുന്നവർക്ക് ഫെയ്സ്ബുക്കിൽ സ്ഥാനമില്ല. തോക്കുധാരിയുടെ ഫെയ്സ്ബുക് അക്കൗണ്ട് ഞങ്ങൾ നീക്കംചെയ്തു. തോക്കുധാരിയെയോ വെടിവയ്പോ തിരിച്ചറിഞ്ഞാലുടൻ നീക്കം ചെയ്യും. ഇത്തരം കാര്യങ്ങളെ പ്രശംസിക്കുകയോ പിന്തുണയ്ക്കുകയോ പ്രതിനിധീകരിക്കുകയോ ചെയ്യുന്ന ഉള്ളടക്കം നീക്കംചെയ്യുന്നു എന്നാണ് ഫെയ്സ്ബുക് വക്താവ് പറഞ്ഞത്.
കഴിഞ്ഞ വർഷം, ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ച് കൂട്ടക്കൊല തത്സമയം സംപ്രേഷണം ചെയ്യുന്നതിനുള്ള ഒരു വേദിയായി ഫെയ്സ്ബുക് ഉപയോഗിച്ചിരുന്നു. ഇത് വൻ വിവാദത്തിന് കാരണമായിരുന്നു.