ADVERTISEMENT

ജെയ്‌സണ്‍ എത്യറിനെ പോലെയുള്ള യുട്യൂബര്‍മാര്‍ ഇപ്പോഴും കേരളത്തില്‍ എത്തിയിട്ടില്ല എന്നതു തന്നെ ഇവിടെ 'യാഥാര്‍ഥ്യബോധം' പൂര്‍ണ്ണമായി വെടിഞ്ഞിട്ടില്ല എന്നതിനു തെളിവാണ്. യുട്യൂബര്‍മാര്‍ക്കും ടിക്‌ടോക്കര്‍മാര്‍ക്കും വേണ്ടത് സബ്‌സ്‌ക്രൈബര്‍മാരെയും ലൈക്‌സും ആണ്. അതിനായി അവര്‍ എന്തും ചെയ്യും. അത്തരക്കാര്‍ക്ക് ഇപ്പോഴും കേരളത്തിലും മറ്റും സ്വീകാര്യത ലഭിക്കില്ല. എന്നാല്‍, അതല്ല ഓസ്‌ട്രേലിയയിലെ സ്ഥിതി എന്നതിന് ജെയ്‌സണിന്റെ കാര്യം മാത്രം എടുത്താല്‍ മതി. ഐംജേസ്‌റ്റേഷന്‍ (ImJayStation) എന്നാണ് ഈ 29 കാരൻ യുട്യൂബില്‍ അറിയപ്പെടുന്നത്. പ്രശസ്തനാണെന്നു പറഞ്ഞാല്‍ പോര, 54 ലക്ഷം ഫോളോവര്‍മാര്‍ ഉള്ളയാളാണ് എന്നു കൂടെ പറയണം. വെളുപ്പിന് 3 മണിക്ക് ഒഴിഞ്ഞ സ്ഥലങ്ങളിലുള്ള ആള്‍പ്പാര്‍പ്പില്ലാത്ത കെട്ടിടങ്ങളില്‍ നിന്ന് വ്‌ളോഗ് ചെയ്യുക എന്നതാണ് കക്ഷിയുടെ ഇഷ്ടവിനോദം തന്നെ. എന്നാല്‍, കഴിഞ്ഞയാഴ്ച അദ്ദേഹം ഒരു വിഡിയോ പോസ്റ്റ് ചെയ്തു. തന്റെ കാമുകിയായ അലക്‌സിയ മറാനോയെ മദ്യപിച്ച ഡ്രൈവര്‍ കൊന്നു എന്നതാണ് അദ്ദേഹത്തിന്റെ വിഡിയോ.

 

അടുത്ത ദിവസങ്ങളില്‍ ഓജോ ബോര്‍ഡ് ഉപയോഗിച്ച് അലക്‌സിയയുടെ ആത്മാവിനോട് സംസാരിക്കാന്‍ ശ്രമിക്കുന്നതിന്റെയും മറ്റും വിഡിയോകളും പോസ്റ്റു ചെയ്തിരുന്നു. കൂടാതെ, കാമുകി കൊല്ലപ്പെട്ടു എന്നു പറയുന്ന സ്ഥലം സന്ദര്‍ശിക്കുക തുടങ്ങിയ പരിപാടികളും നടത്തി. ഇതിലൊക്കെ എന്തു പ്രശ്‌നം? ഒറ്റ പ്രശ്‌നമെയുള്ളു – അലക്‌സിയ മരിച്ചിട്ടില്ല.

 

'അലക്‌സിയ മരിച്ചിട്ടേയില്ല.' എന്റെ കാമുകി മരിച്ചു എന്ന പേരില്‍ അവതരിപ്പിച്ച വിഡിയോകള്‍ എല്ലാം തന്റെ യുട്യൂബ് ചാനലിന് ഹിറ്റുണ്ടാക്കാനും കൂടുതല്‍ സബ്‌സ്‌ക്രൈബര്‍മാരെ നേടാനും വേണ്ടിയുള്ള ഒന്നായിരുന്നു. ഇത്തരം വിഡിയോ നിര്‍മ്മിക്കുന്നത് അലക്‌സിയയുടെ സമ്മതത്തോടെയായിരുന്നു എന്നാണ് തന്റെ ഭാഗം ന്യായീകരിച്ച് ജെയ്‌സണ്‍ പറയുന്നത്. എന്നാല്‍, അലക്‌സിയ ഇപ്പോള്‍ താനൊരു ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നും പറഞ്ഞ് പൊലീസില്‍ പരാതിപ്പെട്ട് തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ജെയ്‌സണ്‍ ആരോപിക്കുന്നു. ഇതെല്ലാം പറയുന്ന വിഡിയോ ഗൗരവമുള്ളതാണെന്ന് എടുത്തു പറയാനും ജെയ്‌സണ്‍ മറക്കുന്നില്ല.

 

നുണയോടു നുണ

 

എന്നാല്‍, ഈ വിഡിയോയിലും തന്റെ നുണപറച്ചില്‍  നിർത്താന്‍ ജെയ്‌സണ്‍ ഒരുക്കമല്ല. താനിപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് വീട്ടിനുള്ളില്‍ ആണ് നില്‍ക്കുന്നതെങ്കില്‍ പൊലീസിന് വാറന്റ് ഉണ്ടെങ്കില്‍ പോലും അറസ്റ്റ് ചെയ്യാന്‍ സാധക്കില്ലെന്ന അവകാശവാദമാണ് ഇയാള്‍ ഉയര്‍ത്തിയത്. ടൊറോന്റോ പൊലീസിന്റെ വേഷധാരികളായ രണ്ടുപേര്‍ ജെയ്‌സണെ അറസ്റ്റ് ചെയ്യാന്‍ എത്തുന്നതും വാറന്റ് ഉണ്ടായയിട്ടും അറസ്റ്റ് ചെയ്യാതെ പോകുന്നതും വിഡിയോയില്‍ കാണിക്കുന്നുമുണ്ട്. എന്നാല്‍, അങ്ങനെയൊരു വീട്ടിലും സുരക്ഷിതനായി കഴിയാന്‍ അനുവദിക്കുന്ന നിയമം ഇല്ലെന്നാണ് ടൊറോന്റോ പൊലീസ് ന്യൂസ്‌വീക്കിനോട് പറഞ്ഞത്. വിഡിയോയില്‍ കാണുന്നവര്‍ പൊലീസുകാരാണോ, വേഷംകെട്ടുകാരാണോ എന്ന് സ്ഥിരീകകരിച്ചില്ല. എന്നാല്‍, ഉദ്യോഗസ്ഥര്‍ പറഞ്ഞത് അവര്‍ പൊലീസുകാരാണെങ്കില്‍ അറസ്റ്റു ചെയ്യാതിരുന്നത് വാറന്റ് ഇല്ലാതിരുന്നിട്ടു തന്നെയാണ് എന്നാണ്.

 

പൊലീസിന്റെ പ്രതികരണമൊന്നും ജെയ്‌സണെ നിശബ്ദനാക്കില്ല. അലക്‌സിയയ്‌ക്കെതിരെ കൂടുതല്‍ ആരോപണവുമായി അയാള്‍ രംഗത്തെത്തി. വ്യാജമരണ വിഡിയോ സൃഷ്ടിക്കാന്‍ ശ്രമിച്ച ശേഷം തന്നെ അവള്‍ ഉപേക്ഷിച്ചു എന്നാണ് പിന്നീട് ജെയ്‌സണ്‍ അവകാശപ്പെടുന്നത്.

 

'ഗായ്‌സ്, ഞാനീ പെണ്‍കുട്ടിയുമായി പ്രണയത്തിലായി. അവളെ യുട്യൂബില്‍ പ്രശസ്തയാകാന്‍ സഹായിച്ചു. എന്നോട്, മുന്‍കൂട്ടി പറയാതെ എന്നെ ഉപേക്ഷിച്ചു. ഇപ്പോഴിതാ എന്റെ ജീവിതം തകര്‍ക്കാന്‍ ശ്രിമിക്കുന്നു, എന്നാണ് ജെയ്‌സണ്‍ പറയുന്നത്. ജെയ്‌സണ്‍ സമ്മതിക്കുന്നതിനു മുൻപും കാമുകി മരിച്ചതായി പ്രചരിപ്പിച്ച വിഡിയോകള്‍ വ്യാജമാണെന്ന് യുട്യൂബിലും ഓണ്‍ലൈനിലുമുള്ള ഡിറ്റെക്ടീവുമാര്‍ക്ക് സംശയമില്ലായിരുന്നു. മറ്റുള്ളവര്‍ പറയുന്നത് ഇയാളെ യുട്യൂബില്‍ നിന്ന് ബാന്‍ ചെയ്യണമെന്നാണ്. എന്നാല്‍, യുട്യൂബിലെ ബാന്‍ ചെയ്യല്‍ നടപടികളില്‍ ധാരാളം പഴുതുകളുണ്ട് എന്നത് ജെയ്‌സണെ പോലെയുള്ളവര്‍ക്ക് വീണ്ടും തിരിച്ചെത്തല്‍ എളുപ്പമാക്കുന്നു.

 

കാമുകി മരിച്ചു എന്നു പറഞ്ഞ് അവതരിപ്പിച്ച (ഇപ്പോള്‍ ഡിലീറ്റു ചെയ്തിരിക്കുന്നു) വിഡിയോകളില്‍ യാതൊരു ദുഃഖവുമില്ലാതെയാണ് കക്ഷി നടത്തിയ പ്രകടനങ്ങളെന്ന് കണ്ടവര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കു മുൻപ് അവസാനമായി കണ്ട മുന്‍ സഹപാഠി മരിച്ചു എന്നു പറഞ്ഞാല്‍ ഉണ്ടകാവുന്നവികാരം പോലുമില്ലാതെയായിരുന്നു ജെയ്‌സണ്‍ന്റെ കസര്‍ത്തുകളത്രെ. 'ഗായ്‌സ്, താന്‍ മറ്റൊരു വെളുപ്പിനു മൂന്നുമണിക്കുള്ള വെല്ലുവിളിയുമായി എത്തുകയാണ്. തന്റെ കാമുകി അലക്‌സിയ വാഹനാപകട ദുരന്തത്തില്‍ മരിച്ചുപോയി, ഗായ്‌സ്! ഇതാണ് ആളുടെ രീതി. എന്നാല്‍, തന്റെ യുട്യൂബ് വിഡിയോയ്ക്കു നല്‍കുന്ന ഓരോ ലൈക്കും, അലക്‌സിയയ്ക്കുള്ള ഒരു പ്രാര്‍ഥന ആയിരിക്കുമെന്ന് അവകാശപ്പെടാനും ജെയ്‌സണ്‍ മറന്നില്ല.

 

ജെയ്‌സണെ നാട്യക്കാരനെ യുട്യൂബില്‍ നിന്നു ബാന്‍ ചെയ്യണമെന്ന ആവശ്യം ഓണ്‍ലൈനില്‍ ഉയര്‍ന്നുവെങ്കിലും ബാന്‍ ചെയ്യലൊന്നും ജെയ്‌സണ് ഒരു പ്രശ്‌നവും ഉണ്ടാക്കണമെന്നില്ല. നേരത്തെ, 475,000 സബ്‌സ്‌ക്രൈബര്‍മാരുണ്ടായിരുന്ന ജെസ്റ്റേഷന്‍ (JayStation) എന്ന ചാനല്‍ നടത്തിയിരുന്ന സമയത്തും ചിവട്ടിപ്പുറത്താക്കിയതായിരുന്നു. തുടര്‍ന്ന് ഐംജെസ്റ്റേഷന്‍ എന്ന പേരില്‍ തിരിച്ചെത്തി വര്‍ഷങ്ങള്‍ക്കുള്ളില്‍ സബ്‌സ്‌ക്രൈബര്‍മാരുടെ പട തന്നെ ഉണ്ടാക്കിയെടുത്തയാളാണ് ജെയ്‌സണ്‍.

 

മറ്റു ജോലി കിട്ടില്ല

 

വീടുകളും കടകളും ഭേദിച്ച കടന്ന് ഒരു രാത്രി കഴിയുക എന്നതായിരുന്നു മുൻപ് ബാന്‍ ചെയ്യപ്പെടുമ്പോള്‍ ജെയ്‌സണെതിരെ ഉയര്‍ന്നിരുന്ന ആരോപണം. എന്നാല്‍, ജെയ്‌സണ്‍ പറഞ്ഞത് തന്നെ അങ്ങനെ കഴിയാന്‍ അനുവദിക്കണം കാരണം തനിക്ക് മറ്റു ജോലിയൊന്നും കിട്ടില്ല എന്നാണ്. ഹൈസ്‌കൂളില്‍ നിന്ന് ചാടിപോയ ആളാണ് ജെയ്‌സണ്‍. അതും പോരെങ്കില്‍, ഒരു ക്രിമിനല്‍ കേസുമുണ്ട്.

 

യുട്യൂബിന്റെ അവസ്ഥ പരിതാരപകരം

 

തങ്ങളുടെ ചാനല്‍ ഏതുവിധേനയും ഹിറ്റാക്കന്‍ ശ്രമിക്കുന്നവരെക്കൊണ്ട് നിറഞ്ഞുകൊണ്ടിരിക്കുകയാണ് യൂട്യൂബ് എന്നത് സമൂഹങ്ങള്‍ക്ക് വലിയൊരു വെല്ലുവിളിയാകുകയാണ്. കുട്ടിക്കാലം മുതല്‍ സ്മാര്‍ട് ഫോണുകളില്‍ വസിച്ചുവരുന്നവര്‍ക്ക് ഇത്തരക്കാരെ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നതും മറ്റൊരു പ്രശ്‌നമാണ്. തികച്ചും 'യാഥാര്‍ഥ്യബോധമില്ലാത്തവരാണ്' ഇത്തരക്കാരാല്‍ വഞ്ചിക്കപ്പെടുന്നത്. എന്തു കോപ്രായം കാണിച്ചും പ്രശസ്തി വേണമെന്നു കരുതുന്ന യുട്യൂബ്, ടിക്‌ടോക് ജെയ്‌സണ്‍മാര്‍ എവിടെയും പ്രത്യക്ഷപ്പെടാം എന്നാണ് ഓണ്‍ലൈന്‍ കമ്യൂണിറ്റികള്‍ മുന്നറിയിപ്പു നല്‍കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com