മുഖ്യമന്ത്രിയുടെ ബന്ധുവിനെ സമൂഹ മാധ്യമത്തിലൂടെ അപമാനിക്കാൻ ശ്രമിച്ചെന്ന കേസ്, ടെലിഗ്രാം ആപ് സിഇഒയ്ക്ക് സമൻസ്
Mail This Article
കൊട്ടാരക്കര ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുവിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചെന്ന കേസിൽ ടെലിഗ്രാം ആപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർക്കു കൊട്ടാരക്കര കോടതിയുടെ സമൻസ്. അശ്ലീല സന്ദേശങ്ങൾ അയച്ചെന്നു കരുതുന്നവരുടെ ഐഡി വിവരങ്ങൾ ടെലിഗ്രാം ആപ്ലിക്കേഷൻ ഹാജരാക്കണമെന്നാണു നിർദേശം. കൊട്ടാരക്കര പൊലീസ് സൈബർ സെൽ നൽകിയ ഹർജിയിലാണു കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ ഇടപെടൽ.
എഴുകോൺ സ്വദേശിയായ യുവാവിന്റെ പരാതിയിലാണു നടപടി. ഇയാളുടെ ഫോൺ നമ്പർ നൽകിയാണ് അശ്ലീലസന്ദേശം പ്രചരിപ്പിച്ചത്. ഫോണിലേക്കു കൂട്ടത്തോടെ വിളികളെത്തിയതോടെ യുവാവ് കഴിഞ്ഞ ജൂലൈയിൽ റൂറൽ എസ്പി ഹരിശങ്കറിനു പരാതി നൽകി. വ്യാജ പ്രൊഫൈലും മറ്റൊരാളുടെ ഫോൺ നമ്പരും ഉപയോഗിച്ചാണു സന്ദേശം പ്രചരിപ്പിച്ചതെന്നു കണ്ടെത്തി. പ്രതികളെ കണ്ടെത്താൻ ടെലിഗ്രാം അധികൃതരുടെ സഹായം ലഭിക്കുന്നില്ലെന്നാണു പൊലീസിന്റെ പരാതി. പല തവണ ആവശ്യപ്പെട്ടിട്ടും വിവരങ്ങൾ കൈമാറിയില്ല.
ഡൽഹിയിലുള്ള ചീഫ് എക്സിക്യൂട്ടീവ് ഓഫിസർക്കാണു കോടതി സമൻസ് അയച്ചത്. വിവരം ലഭിക്കാതെ വന്നാൽ നയതന്ത്ര ബന്ധം ഉപയോഗിച്ചു വിദേശത്തുനിന്നു ടെലിഗ്രാം ഉന്നതരെ വരുത്താനാണു പൊലീസ് ശ്രമം. വിജിലൻസിലേക്കു ചുമതല മാറിയെങ്കിലും എസ്പി ഹരിശങ്കറിന്റെ നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നത്.
English Summary: Telegram app CEO summoned for trying to insult CM's relative on social media