മോദിയെ വിമർശിച്ച കവി സച്ചിദാനന്ദനെ ഫെയ്സ്ബുക് വിലക്കിയതിൽ പ്രതികരണവുമായി ടോണി തോമസ്
Mail This Article
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് പോസ്റ്റിട്ടതിന് കവി സച്ചിദാനന്ദനെ സമൂഹമാധ്യമമായ ഫെയ്സ്ബുക് 24 മണിക്കൂർ നേരത്തേക്ക് വിലക്കിയിരുന്നു. ഈ വിഷയത്തിൽ ഫെയ്സ്ബുക്കിലൂടെ തന്നെ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് നിസാൻ മോട്ടർ കോർപറേഷൻ മുൻ ചീഫ് ഇൻഫർമേഷൻ ഓഫിസർ ടോണി തോമസ്.
"ഒരാളെ ഫെയ്സ്ബുക്കിൽ 24 മണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തിയത് ആണ് ഒരു ചാനലിൽ പ്രധാന വാർത്ത. ഈ ഫെയ്സ്ബുക്ക് പോസ്റ്റ് ഇത്ര വലിയ സംഭവമാണോ? അടുത്ത സാഹിത്യ അക്കാദമി പുരസ്കാരം ഫെയ്സ്ബുക് പോസ്റ്റിനു പ്രതീക്ഷിക്കാമോ?" എന്നാണ് ടോണി തോമസ് തന്റെ കുറിപ്പിൽ ചോദിക്കുന്നത്.
കമ്പനിയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലാണ് സച്ചിദാനന്ദന്റെ അക്കൗണ്ടിനെതിരെ നടപടിയെന്ന് ഫെയ്സ്ബുക് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച പോസ്റ്റിന്റെ പേരിലാണ് നടപടിയെന്ന് സച്ചിദാനന്ദനും പ്രതികരിച്ചു. ‘ബിജെപിയെ വിമർശിക്കുന്നവർ നിരീക്ഷണത്തിലാണെന്ന് സംശയിക്കുന്നു. ഭരണകൂടവും ഫെയ്സ്ബുക്കും ധാരണയുണ്ടെന്നാണ് മനസിലാകുന്നതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. 24 മണിക്കൂർ നേരത്തേക്ക് വിഡിയോ പോസ്റ്റു ചെയ്യുന്നതിനാണ് കമ്പനി വിലക്കേർപ്പെടുത്തിയത്. ഒരു മാസത്തേക്ക് ലൈവ് വരുന്നതിനും വിലക്കുണ്ട്.
English Summary: Tony Thomas responds to Facebook ban on Sachidanandan