ADVERTISEMENT

സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ക്കു വിലയിട്ടു രസിക്കുന്ന ആണുങ്ങള്‍ മുതല്‍ റെഡ് റൂമുകള്‍ (റെഡ് സ്ട്രീറ്റ് പോലെ) വരെ സജീവമാകുന്ന ഇടമായി മാറിയിരിക്കുകയാണ് ഏറെ പ്രതീക്ഷയോടെ അരങ്ങേറിയ ഓഡിയോ ചാറ്റ് ആപ് ക്ലബ്ഹൗസ്. ആപ്പില്‍ ആക്രമിക്കപ്പെടുന്നു എന്നത് സ്ത്രീകള്‍ക്കും മറ്റും ഭീഷണിയാകുന്നു എന്നതു കൂടാതെ ഇരകള്‍ നല്‍കുന്ന പരാതികള്‍ക്ക് പരിഹാരം കാണാനാകാതെ കുഴങ്ങുകയാണ് പൊലീസും. ക്ലബ്ഹൗസ് മോഡറേറ്റര്‍മാർക്കുപോലും ഇതു നിയന്ത്രിക്കാൻ കഴിയുന്നില്ല. ഇത് വിദേശത്തെ കാര്യമൊന്നുമല്ല, ഇന്ത്യയിലെ കാര്യമാണ്. ഹിന്ദിയിലും തമിഴിലും അടക്കം, പതിനെട്ടു വയസ്സിലേറെ പ്രായമുള്ളവര്‍ക്കുള്ള ചാറ്റ് റൂമുകള്‍ ആപ്പില്‍ പെരുകുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ, ക്ലബ്ഹൗസിനു പരസ്യം നല്‍കുന്നതില്‍ പല കമ്പനികളും മടിച്ചു നില്‍ക്കുകയാണെന്നും പറയുന്നു.

∙ കുപ്രസിദ്ധമായ വിഡിയോ ക്ലിപ്പ്

അടുത്തിടെ ക്ലബ്ഹൗസ് സ്ഥാപകരിലൊരാളായ രോഹന്‍ സേത്തിന്റെ ശ്രദ്ധയില്‍പെട്ട ഒരു ക്ലബ്ഹൗസ് ചാറ്റ് റൂമിന്റെ വിഡിയോ ക്ലിപ്പ് തന്നെ ഉദാഹരണം. ആ സ്ത്രീക്ക് ഞാന്‍ 5 രൂപ നല്‍കും എന്നാണ് ഒരു ഉപയോക്താവ് പറയുന്നതെങ്കില്‍ മറ്റൊരാള്‍ പറയുന്നത് ഞാനാണെങ്കില്‍ ഒറ്റ പൈസ പോലും അവള്‍ക്കു വേണ്ടി ചെലവിടില്ലെന്നാണ്. വേറൊരു സ്ത്രീക്ക് ഞാന്‍ ഒരു രൂപ നല്‍കാമെന്ന് മറ്റൊരു ഉപയോക്താവ് പറയുന്നു. ഈ ‌വിഡിയോ ട്വിറ്ററിലും കോലാഹലം ഉണ്ടാക്കിയിരുന്നു. ഈ അംഗങ്ങളെല്ലാം ക്ലബ്ഹൗസിന്റെ കമ്യൂണിറ്റി നിയമങ്ങള്‍ ലംഘിക്കുകയാണ്. ഇങ്ങനെ അപമാനിക്കപ്പെടുന്ന സ്ത്രീകൾക്കുണ്ടാകുന്നത് കടുത്ത മനോവിഷമമാണ്. ഇത്തരം ഉപയോക്താക്കളുടെ സാന്നിധ്യം കമ്പനിയുടെ വളർച്ചയ്ക്കും തടസമാകുകയാണ്. പുതിയ നിക്ഷേപകര്‍ക്കും പരസ്യ ദാതാക്കള്‍ക്കും ക്ലബ്ഹൗസ് ഇപ്പോള്‍ ആകര്‍ഷകമാകുന്നില്ല. പുതിയ ഉപയോക്താക്കളുടെ വരവും കുത്തനെ ഇടിയുകയാണ്. കണക്കുകള്‍ പ്രകാരം 2021 ജൂണില്‍ ക്ലബ്ഹൗസിലെത്തിയത് 77 ലക്ഷം പേരാണെങ്കില്‍ ഓക്ടോബറില്‍ അത് 262,000 പേരായി കുറഞ്ഞിരുന്നു.

∙ 18+ റൂമുകളുടെ പ്രളയം

ക്ലബ്ഹൗസില്‍ 18 വയസ്സിനു മുകളിലുള്ളവരുടെ റൂമുകള്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തുകയാണ്. ഇവയിലേക്ക് ആളുകള്‍ ഇടിച്ചു കയറുകയും ചെയ്യുന്നു. പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ഉള്ളടക്കം അതിരുവിട്ടു പ്രചരിക്കുന്നു. സ്ത്രീകള്‍ക്കു വിലയിടലും ഭീഷണിപ്പെടുത്തലുകളും വ്യാപകമാകുന്നു. പുരുഷ ലൈംഗികാവയവത്തിന്റെ ഫോട്ടോ പ്രൊഫൈൽ ചിത്രമാക്കിയവർ പോലും ഉണ്ടെന്നു പറയുന്നു. ഇതൊക്കെക്കൊണ്ടുതന്നെ ക്ലബ്ഹൗസിലേക്ക് അടുക്കാന്‍ സാധാരണക്കാര്‍ക്ക് താൽപര്യമില്ലാതായെന്നു ചില റിപ്പോർട്ടുകൾ പറയുന്നു. ക്ലബ്ഹൗസിൽ മാത്രമല്ല, മറ്റു പല സമൂഹ മാധ്യമങ്ങളിലും ഇതു കാണാം. എന്നാല്‍, മറ്റു പല വെബ്‌സൈറ്റുകളും കണ്ടന്റ് മോഡറേഷന്റെ കാര്യത്തില്‍ വളരെ മുന്നേറിക്കഴിഞ്ഞിരിക്കുയാണ്. താരതമ്യേന താമസിച്ചെത്തിയ ക്ലബ്ഹൗസിനാകട്ടെ എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലായി വരുന്നതേയുള്ളൂ.

∙ മസ്‌കിന്റെ മാസ് എന്‍ട്രി

ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് ആണ് ക്ലബ്ഹൗസിന് പെട്ടെന്ന് പ്രശസ്തി വര്‍ധിപ്പിച്ച വ്യക്തികളില്‍ ഒരാള്‍. അദ്ദേഹം 2021 ഫെബ്രുവരിയില്‍ ക്ലബ്ഹൗസിലെത്തിയതോടെ ലോകത്തിന്റെ ശ്രദ്ധ ആപ്പില്‍ പതിയുകയായിരുന്നു. ഒന്നു ഭയന്ന ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും ഒരു സര്‍പ്രൈസ് വിസിറ്റ് നടത്തി. സെലിബ്രിറ്റികള്‍ എത്തുന്ന ഇടമായിരുന്നു ക്ലബ്ഹൗസ് തുടക്കത്തില്‍. അക്കാലത്ത് ബൗദ്ധികവും സാങ്കേതികവിദ്യാ കേന്ദ്രീകൃതവുമായ കാര്യങ്ങള്‍ മുതല്‍ സിലിക്കന്‍ വാലി കമ്പനികളുടെ ബിസിനസ് തന്ത്രങ്ങള്‍ വരെ വിഷയമാക്കിയ സംസാരങ്ങള്‍ മുഴങ്ങിയ ക്ലബ്ഹൗസിലേക്ക് ജൂണ്‍ ആകുമ്പോഴേക്ക് കൊച്ചുവര്‍ത്തമാനവും അശ്ലീലവും ചേക്കേറി തുടങ്ങി.

clubhouse-hacker

∙ റെഡ് റൂമുകള്‍

ക്ലബ്ഹൗസ് ഗൗരവക്കാരുടെ സംഗമസ്ഥാനമായിരുന്ന സമയത്താണ് താനും കൂട്ടുകാരും ചേര്‍ന്ന് കൊച്ചുവര്‍ത്തമാനത്തിനായി ഒരു ക്ലബ് തുടങ്ങിയതെന്ന് രാജ് (ശരിയായ പേരല്ല) പറയുന്നു. ഓഗസ്റ്റില്‍ അത്തരം അധികം ഗ്രൂപ്പുകള്‍ ഇല്ലായിരുന്നു എന്നും രാജ് പറയുന്നുണ്ട്. ആദ്യ ആഴ്ചകളില്‍ത്തന്നെ ഗ്രൂപ്പിന് മികച്ച പ്രതികരണം ലഭിച്ചു. 1000 പേരൊക്കെ വരെ തുടക്കത്തില്‍ത്തന്നെ തടിച്ചുകൂടി. ഉച്ചതിരിഞ്ഞു 2 മണി മുതല്‍ അടുത്ത ദിവസം വെളുപ്പിന് 3-4 മണി വരെയൊക്കെ കൊച്ചു വര്‍ത്തമാനം നിണ്ടുപോയി. അതൊക്കെ തമാശയായിരുന്നു എന്നും എന്നാല്‍ പിന്നീട് അത് തമാശയല്ലാതായെന്നും രാജ് പറയുന്നു. തുടക്കത്തില്‍ എംബിബിഎസ് വിദ്യാര്‍ഥികളൊക്കെ എത്തി ലൈംഗിക വിദ്യാഭ്യാസ ക്ലാസുകളൊക്കെ എടുത്തു. സ്വയംഭോഗം മുതല്‍ ലൈംഗികത വരെ ചര്‍ച്ച ചെയ്യപ്പെട്ടു. ഇതോടെ ക്ലബിന്റെ പ്രശസ്തി വര്‍ധിച്ചു. അതോടൊപ്പം ക്ലബിനെക്കുറിച്ചുള്ള പരാതികളും. എന്നാല്‍ ക്ലബ്ഹൗസിന്റെ നിബന്ധനകളില്‍ അത്തരം ഗ്രൂപ്പുകള്‍ ഉണ്ടാക്കരുതെന്ന് പറയുന്നില്ലെന്ന് രാജ് പറയുന്നു. ആരെയും സംസാരിക്കാനും നിര്‍ബന്ധിക്കാറില്ല. നിലവില്‍ 40,000 ലേറെ അംഗങ്ങളാണ് ഈ ക്ലബില്‍ ഉള്ളത്. പക്ഷേ, ക്ലബ് തുടങ്ങിയ താന്‍ അതില്‍നിന്നു പുറത്തുപോന്നെന്നും രാജ് പറയുന്നു. ഇത്തരം ഗ്രൂപ്പുകളും പോരെന്നുള്ളവരാണ് റെഡ് റൂമുകള്‍ തുടങ്ങുന്നത്. ഇവയാകട്ടെ പ്രാദേശിക ഭാഷകളിലാണ് കൂടുതലും. ഹിന്ദിയിലും തമിഴിലും മറ്റും ഇത്തരം ചുവന്ന മുറികള്‍ ഉണ്ട്.

∙ ഇവിടെ നടക്കുന്നതെന്ത്?

ചുവപ്പന്‍ മുറികളില്‍ നഗ്ന ചിത്രങ്ങള്‍ കൈമാറ്റത്തില്‍ തുടങ്ങി, പ്രൈവറ്റ് വിഡിയോ കോളിലേക്കു വരെ എത്തുന്ന സ്ഥിതിയാണ് ഉള്ളതെന്നു പറയുന്നു. ചില റൂമുകളിലാകട്ടെ അശ്ലീല ഓഡിയോയും കേള്‍പ്പിക്കും. ചില മുറികളില്‍നിന്ന് ദീര്‍ഘനിശ്വാസങ്ങളും കിതപ്പുകളും ഒക്കെ കേള്‍ക്കാം. ഇത്തരം റൂമുകളില്‍നിന്ന് സ്വകാര്യ വിഡിയോ പ്ലാറ്റ്‌ഫോമുകളിലേക്ക് അംഗങ്ങള്‍ പോകുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിലേറെ പ്രശ്‌നമാണ് ഇത്തരം റൂമുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ടീനേജര്‍മാര്‍ എന്നും റിപ്പോര്‍ട്ട് പറയുന്നു. അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ച് ഇത്തരം റൂമുകള്‍ നീക്കംചെയ്യാന്‍ ക്ലബ്ഹൗസിനു സാധിക്കുന്നില്ലെന്നതും ഒരു കുറവായി ആപ്പിന്റെ വിമര്‍ശകര്‍ പറയുന്നു.

clubhouse-app

∙ നിരുപദ്രവകരമെന്നു തോന്നാം പക്ഷേ...

ചില റൂമുകള്‍ നിരുപദ്രവകരമെന്നു തോന്നാം. വാട്‌സാപ് നമ്പറുകള്‍ പങ്കുവയ്ക്കുക ഒക്കെയാണ് ഇവിടെ നടക്കുന്നത്. പക്ഷേ, തുടര്‍ന്ന് അശ്ലീല ചുവയോടെ സ്ത്രീകളോടുള്ള സംസാരം തുടങ്ങുന്നു. ഇതേക്കുറിച്ച് പരാതി നല്‍കിയ പല സ്ത്രീകള്‍ക്കും ക്ലബ്ഹൗസ് മോഡറേറ്റര്‍മാര്‍ മറുപടിപോലും കൊടുത്തിട്ടില്ലെന്നും ആരോപണമുണ്ട്. അവിടെയും കാര്യങ്ങള്‍ നില്‍ക്കാറില്ല. സ്വകാര്യ ഭാഗങ്ങള്‍ക്ക് വിലയിടുക തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവരും ഉണ്ട്. ഇത്തരം കേസുകള്‍ സൈബര്‍ അന്വേഷകര്‍ക്കു മുന്നിലെത്തിയിട്ടുണ്ട്. എന്നാല്‍, പല ഉപയോക്താക്കളെയും തളര്‍ത്തുന്നത് തങ്ങള്‍ നല്‍കിയ പരാതികള്‍ക്ക് ക്ലബ്ഹൗസിന്റെ ഭാഗത്തു നിന്ന് ഒരു പ്രതികരണവും ഇല്ലെന്നതാണ്. ക്ലബ്ഹൗസില്‍ നിന്ന് തിരിച്ചറിയപ്പെട്ട് സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള ആക്രമണങ്ങള്‍ നേരിടുന്നവരും ഉണ്ട്. ഇത്തരം പല കേസുകളിലും പൊലീസ് ഒരു എഫ്‌ഐആര്‍ പോലും ഫയല്‍ ചെയ്യുന്നില്ലെന്നുള്ള ആരോപണവും ഉയര്‍ന്നു കഴിഞ്ഞു.

English Summary: Clubhouse becomes pornhub

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com