ADVERTISEMENT

ജോലിസ്ഥലത്ത് ഗർഭച്ഛിദ്രത്തെക്കുറിച്ച് ചർച്ച ചെയ്യരുതെന്ന് മെറ്റാ ജീവനക്കാർക്ക് മുന്നറിയിപ്പ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിനെ ഇത്തരം ചർച്ചകൾക്ക് ഉപയോഗിക്കുന്നത് വര്‍ധിച്ചേക്കുമെന്ന അപകടസാധ്യത ചൂണ്ടിക്കാട്ടിയാണ് മെറ്റായുടെ (മുൻപ് ഫെയ്സ്ബുക്) നീക്കം. കമ്പനിയിൽ ജീവനക്കാർക്കു പരസ്പരം സന്ദേശമയയ്ക്കാനുള്ള ‘വർക്ക്‌പ്ലേസ്’ എന്ന പ്ലാറ്റ്‌ഫോമിലാണ് ‘അബോർഷൻ’ എന്ന വാക്ക് ഉപയോഗിക്കുന്നത് നിരോധിച്ചത്.

 

മെറ്റാ എക്സിക്യൂട്ടീവ് വ്യാഴാഴ്ച ജീവനക്കാരോട് ഇക്കാര്യം പറഞ്ഞു എന്നാണ് ‘ദ് വെർജി’ലെ റിപ്പോർട്ട്. കമ്പനിയുടെ പുതിയ നയമനുസരിച്ച് ജോലിസ്ഥലത്ത് ഗർഭച്ഛിദ്രത്തെക്കുറിച്ച് സംസാരിക്കുന്നത് നിരോധിച്ചിരിക്കുന്നു. ‘ഗർഭച്ഛിദ്രം ശരിയോ തെറ്റോ, ഗർഭച്ഛിദ്രത്തിനുള്ള വഴികൾ അല്ലെങ്കിൽ അവകാശങ്ങൾ, വിഷയത്തെക്കുറിച്ചുള്ള രാഷ്ട്രീയ, മത, മാനുഷിക വീക്ഷണങ്ങൾ എന്നിവയെക്കുറിച്ചുള്ള അഭിപ്രായങ്ങളോ സംവാദങ്ങളോ ചർച്ച ചെയ്യുന്നതിൽ നിന്ന് ജീവനക്കാരെ നയം വിലക്കുന്നു’ എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

 

ജോലിസ്ഥലത്ത് ജീവനക്കാർക്കിടയിൽ ഏറ്റവും ഭിന്നിപ്പുണ്ടാക്കുന്നതും റിപ്പോർട്ട് ചെയ്യപ്പെട്ടതുമായ വിഷയമാണ് ഗർഭച്ഛിദ്രം എന്നാണ് മെറ്റായുടെ എച്ച്ആർ മേധാവി ജാനെല്ലെ ഗേൽ പറഞ്ഞത്. മെറ്റായുടെ സിഒഒ ഷെറിൽ സാൻഡ്‌ബെർഗ് മുൻപ് ഗർഭച്ഛിദ്രത്തെ ‘ഇത് ഞങ്ങളുടെ ഏറ്റവും വലിയ മൗലികാവകാശങ്ങളിൽ ഒന്ന്’ എന്നാണ് വിശേഷിപ്പിച്ചത്. ഓരോ സ്ത്രീയ്ക്കും അവർ എവിടെ ജീവിച്ചാലും അവൾ അമ്മയാകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ സ്വാതന്ത്ര്യമുണ്ടായിരിക്കണം. സ്ത്രീകളുടെ ആരോഗ്യത്തിനും സമത്വത്തിനും കുറച്ച് കാര്യങ്ങൾ പ്രധാനമാണെന്നും അവർ അടുത്തിടെ തന്റെ ഫെയ്സ്ബുക് പേജിൽ കുറിച്ചിരുന്നു.

 

അതേസമയം, ‘ജോലിസ്ഥലത്ത്, ഈ വിഷയം ചർച്ച ചെയ്യുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു’ എന്നാണ് മെറ്റയുടെ ഏറ്റവും മുതിർന്ന എക്സിക്യൂട്ടീവുമാരിൽ ഒരാളായ നവോമി ഗ്ലീറ്റ് ഒരു പോസ്റ്റിൽ കുറിച്ചത്. ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള ചർച്ച നിരോധിക്കുന്ന നയം മെറ്റാ ജീവനക്കാർക്കിടയിൽ ഭിന്നിപ്പുണ്ടാക്കിയതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

 

English Summary: Don’t discuss abortion at work, Meta warns employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com