ചെയ്തത് വൻ അബദ്ധമായി, ടിക്ടോക് പകർത്താൻ ശ്രമിച്ച ഇന്‍സ്റ്റഗ്രാം നാണംകെട്ടു!
Mail This Article
ടിക് ടോക്കിനെ പകര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ ശക്തമായതിന് പിന്നാലെ പുതിയ അപ്ഡേഷന് പിന്‍വലിച്ച് ഇന്‍സ്റ്റഗ്രാം. തങ്ങള്‍ക്ക് നേരിട്ട് പരിചയമില്ലാത്തവരുടെ ഫോട്ടോയും വിഡിയോയും കൂടുതലായി ഇന്‍സ്റ്റഗ്രാമിന്റെ ഫീഡില്‍ വരുന്നതായിരുന്നു പുതിയ ഫീച്ചര്‍. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള സെലിബ്രിറ്റികളില്‍ ചിലരായ കെയ്ല്‍ ജെന്നറും കിം കര്‍ദാഷിയനും അടക്കമുള്ളവര്‍ ഇതിനെതിരെ പരസ്യമായി രംഗത്തു വന്നതോടെയാണ് സിഇഒ തന്നെ പിന്മാറ്റം പ്രഖ്യാപിച്ചത്.
ഉപയോക്താക്കൾക്ക് നേരിട്ട് പരിചയത്തിലില്ലാത്ത ഇന്‍സ്റ്റഗ്രാമില്‍ നിന്നുള്ള ഫോട്ടോകളും വിഡിയോകളും ടൈംലൈനില്‍ വരുന്നതിനെതിരെയാണ് വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നത്. 'ഇടക്കെങ്കിലും തിരിച്ചടി കിട്ടിയില്ലെങ്കില്‍ ഞങ്ങള്‍ വളരെ വലിയവരാണെന്ന ചിന്തയുണ്ടാവും. ഞങ്ങള്‍ ഒരടി പിന്നിലേക്കു വെക്കുകയാണ്. ഈയൊരു നീക്കത്തില്‍ നിന്നും പലതും പഠിക്കാനായി. പുതിയ ആശയവുമായി തിരിച്ചുവരും' എന്നായിരുന്നു ഇന്‍സ്റ്റ സിഇഒ ആദം മൊസേരി പറഞ്ഞത്. മറ്റാരും അവതരിപ്പിക്കാത്തതും ബന്ധമില്ലാത്തതുമായ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയാണെന്നും അത് ഏറ്റെടുക്കുന്നുവെന്നും മൊസേരി പറഞ്ഞിരുന്നു.
ചെറു വിഡിയോകളായ റീല്‍സിന് വലിയ തോതില്‍ പ്രചാരണം ഇന്‍സ്റ്റഗ്രാം നടത്തുന്നുണ്ട്. ടിക് ടോക്കിന്റെ പ്ലേബുക്കിന് സമാനമായ ഫീച്ചറാണിത്. ഡയറക്ട് മെസേജുകളേക്കാള്‍ വ്യക്തികളുടെ സ്റ്റോറീസും റീല്‍സുമാണ് കൂടുതലായി പങ്കുവെക്കപ്പെടുന്നതെന്നും മൊസേരി പറഞ്ഞിരുന്നു. ഇതൊക്കെയാണിവിടെ നടക്കുന്നത് എന്നറിയിക്കാനാണ് റീല്‍സ് ഉപഭോക്താക്കളുടെ ഫീഡിലേക്ക് കൊടുത്തതെന്നും മൊസേരി വിശദീകരിക്കുന്നു. ഇത് സൂഹൃത്തുക്കള്ക്കിടയില് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നായിരുന്നു ഇന്‍സ്റ്റഗ്രാമിന്റെ പ്രതീക്ഷ. എന്നാല്‍ അവര്‍ പ്രതീക്ഷിച്ച പോലെയല്ല കാര്യങ്ങള്‍ പോയതെന്നു മാത്രം.
ഫോട്ടോകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്ന രീതിയിലേക്കു തന്നെ ഇന്‍സ്റ്റഗ്രാമിനെ തിരികെ എത്തിക്കണമെന്ന ആവശ്യമാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കപ്പെട്ടതിന് പിന്നാലെ ഉയര്‍ന്നത്. തങ്ങള്‍ക്ക് യാതൊരു പരിചയവുമില്ലാത്തവരുടെ വിഡിയോകളും ചിത്രങ്ങളുമൊക്കെ എന്തിന് കാണണമെന്ന ചോദ്യവും ഉയര്‍ന്നു. ഇന്‍സ്റ്റഗ്രാമിനെ ഇന്‍സ്റ്റഗ്രാമായി തന്നെ നിലനിര്‍ത്തണമെന്ന പോസ്റ്റര്‍ കിം കര്ദാഷിയന് അടക്കമുള്ളവര്‍ പങ്കുവെച്ചതോടെ ഈ ഫീച്ചറിന്റെ കാര്യത്തിലൊരു തീരുമാനമായി.
2020 ഓഗസ്റ്റിലായിരുന്നു ഇന്‍സ്റ്റഗ്രാം റീല്‍സ് ആദ്യമായി അവതരിപ്പിച്ചത്. സമൂഹമാധ്യമ പ്ലാറ്റ്ഫോമെന്ന നിലയില്‍ ടിക് ടോക്കിന്റെ പ്രചാരം കുത്തനെ കൂടുന്നതിനിടെയായിരുന്നു ഇത്. ചെറു വിഡിയോകള്‍ക്ക് വലിയ തോതില്‍ പ്രചാരം നല്കിക്കൊണ്ടായിരുന്നു ടിക് ടോക് പുതു തലമുറക്കാര്‍ക്കിടയില്‍ തരംഗമായത്. ടിക് ടോക് ഫീച്ചറിന് സമാനമായ റീല്‍സ് ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും സജീവമായുണ്ട്. റീല്‍സിന്റെ സാന്നിധ്യം കൂട്ടാനുള്ള ശ്രമമാണ് ഇന്സ്റ്റഗ്രാമിന് തിരിച്ചടിയായത്.
ഫെയ്സ്ബുക്കിന്റേയും ഇന്‍സ്റ്റഗ്രാമിന്റേയും മാതൃകമ്പനിയായ മെറ്റായുടെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് നിക്ഷേപകരുമായി സംസാരിക്കവേ ഒരുകാര്യം വ്യക്തമാക്കിയിരുന്നു. ഫെയ്സ്ബുക്കിന്റേയും ഇന്‍സ്റ്റഗ്രാമിന്റേയും ഫീഡില്‍ റെക്കമന്റ് ചെയ്യുന്ന കണ്ടന്റ് അടുത്തവര്‍ഷം അവസാനമാകുമ്പോഴേക്കും ഇരട്ടിയാക്കുമെന്നായിരുന്നു സക്കര്‍ബര്‍ഗിന്റെ പ്രഖ്യാപനം. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ഫീഡില്‍ 15 ശതമാനത്തിലേറെ കണ്ടന്റ് റെക്കമെന്റഡ് ആണ്. ഇന്‍സ്റ്റഗ്രാമില്‍ ചെലവിടുന്നതിന്റെ 20 ശതമാനം സമയവും റീല്‍സാണ് ആളുകള്‍ നോക്കുന്നതെന്നും സക്കര്‍ബര്‍ഗ് ചൂണ്ടിക്കാണിച്ചിരുന്നു. സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ച നയം നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇന്സ്റ്റഗ്രാമിന് വലിയ തോതില്‍ എതിര്‍പ്പു നേരിടേണ്ടി വന്നത്. ഇപ്പോള്‍ പിന്നോട്ട് പോയെങ്കിലും തങ്ങള്‍ പുതിയ ഫീച്ചറുകളുമായി വരുമെന്ന് ഇന്‍സ്റ്റഗ്രാം സിഇഒ തന്നെ അറിയിച്ചിട്ടുമുണ്ട്.
English Summary: Instagram Is Walking Back Its Controversial Changes