അനധികൃതമായി ഉപയോക്തൃ ഡേറ്റ ചോർത്തി, സ്‌നാപ്പിന് 279.01 കോടി രൂപ പിഴ
Mail This Article
അനധികൃതമായി, അനുമതിയില്ലാതെ ഉപയോക്താക്കളുടെ ഡേറ്റ ചോർത്തിയ സ്‌നാപ്ചാറ്റിന്റെ മാതൃ കമ്പനിയായ സ്‌നാപ്പിന് 3.5 കോടി ഡോളര്‍ (ഏകദേശം 279.01 കോടി രൂപ) പിഴ ചുമത്തി. യുഎസിലെ ഇല്ലിനോയിസ് സ്റ്റേറ്റിലാണ് ഡേറ്റ ചോർത്തിയ കേസിൽ 3.5 കോടി ഡോളർ നൽകാൻ സ്നാപ് സമ്മതിച്ചത്.
സ്‌നാപ്ചാറ്റിന്റെ ഫിൽട്ടറുകളും ലെൻസുകളും ബയോമെട്രിക് ഇൻഫർമേഷൻ പ്രൈവസി ആക്‌ട് (BIPA) ലംഘിച്ചുവെന്നാണ് കേസ്.കമ്പനി ഉപയോക്താക്കളുടെ സമ്മതമില്ലാതെ ബയോമെട്രിക് ഡേറ്റ ശേഖരിച്ചിട്ടുണ്ടെന്ന് ചിക്കാഗോ ട്രിബ്യൂൺ കണ്ടെത്തി. 2015 നവംബർ 17 മുതൽ ഇതുവരെ സ്നാപ്പിന്റെ ലെൻസുകളും ഫിൽട്ടറുകളും ഉപയോഗിച്ചവരുടെ ഡേറ്റയാണ് ശേഖരിച്ചത്. ഇതു പ്രകാരം ഓരോ വ്യക്തിക്കും 58 മുതൽ 117 ഡോളർ വരെ സ്നാപ് നഷ്ടപ്പരിഹാരം നൽകേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ബയോമെട്രിക് ഡേറ്റ എന്തിനാണ് ശേഖരിക്കുന്നതെന്നും അത് എത്രകാലം സൂക്ഷിക്കുമെന്നും കമ്പനികൾ രേഖാമൂലം അറിയിക്കണമെന്ന് ഇല്ലിനോയിസ് സ്റ്റേറ്റിലെ നിയമം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, സ്‌നാപ്ചാറ്റ് ലെൻസുകൾ ഒരു നിർദിഷ്ട വ്യക്തിയെ തിരിച്ചറിയുന്നതിനോ മുഖം തിരിച്ചറിയുന്നതിനു വേണ്ടിയോ ഉപയോഗിക്കുന്ന ബയോമെട്രിക് ഡേറ്റ ശേഖരിക്കില്ലെന്ന് കമ്പനി വക്താവ് പറഞ്ഞു.
അതേസമയം, ചൈനീസ് വിഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കും 9.2 കോടി പിഴ നൽകാൻ ഇല്ലിനോയിസിലെ ഫെഡറൽ ജഡ്ജി ചൊവ്വാഴ്ച വിധിച്ചിരുന്നു. ടിക്ടോക്ക് ഫെഡറൽ നിയമവും ഇല്ലിനോയിസിന്റെ ബയോമെട്രിക് ഇൻഫർമേഷൻ പ്രൈവസി ആക്ടും ലംഘിച്ചുവെന്ന അവകാശവാദത്തെ തുടർന്നാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. 2021ൽ, സമാനമായ കേസിൽ 65 കോടി ഡോളർ പിഴ നൽകാൻ ഫെയ്സ്ബുക്കും സമ്മതിച്ചിരുന്നു.
English Summary: Snap agrees to pay $35 mn over illegal user data collection in US