ADVERTISEMENT

ഫെയ്സ്ബുക്കിൽ ഷെയർ ചെയ്ത ഫോട്ടോകൾ അശ്ലീല സൈറ്റിൽ പ്രചരിക്കുന്നതിനെതിരെ കോട്ടയത്തെ യുവ എഴുത്തുകാരി സൈബർ പൊലീസിനെ സമീപിച്ചത് വലിയ ചർച്ചയായിട്ടുണ്ട്. ഫെയ്സ്ബുക്കിൽ ഷെയർ ചെയ്ത ഫോട്ടോകൾ ഒരു അഡൽറ്റ് സൈറ്റിൽ ഉണ്ടെന്ന് സുഹൃത്ത് പറഞ്ഞാണ് ചിത്തിര അറിഞ്ഞത്. പരാതി കൊടുക്കാൻ ചെന്നപ്പോൾ പ്രൊഫൈൽ ലോക്ക് ചെയ്യാത്തിനെപ്പറ്റി ഉപദേശം തരികയാണ് പൊലീസ് ചെയ്തതെന്ന് ചിത്തിര ആരോപിക്കുന്നു.

 

സോഷ്യൽമീഡിയ സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ ദുഃഖിക്കേണ്ടി വരുമെന്നാണ് സൈബർ ലോകത്തു നിന്നുള്ള ഇത്തരം പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം തുടങ്ങി സോഷ്യൽമീഡിയ വെബ്സൈറ്റുകളിൽ പോസ്റ്റ് ചെയ്ത സത്രീകളുടെ ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യക്തിയുടെ അനുമതിയില്ലാതെ ചിലർ ഹാക്ക് ചെയ്തും ദുരൂപയോഗം ചെയ്യുന്നുണ്ട്.

 

സോഷ്യൽമീഡിയകളിൽ സുരക്ഷിതമല്ലാത്ത രീതിയിൽ സൂക്ഷിച്ചിരുന്ന ചിത്രങ്ങൾ ഡൗൺസലോഡ് ചെയ്ത് അശ്ലീല വെബ്സൈറ്റുകളിൽ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിൽ സോഷ്യൽമീഡിയകളിലെ ചിത്രങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന നിരവധി വിഡിയോ അശ്ലീല സൈറ്റുകളിലുണ്ട്. ഇത്തരം വിഡിയോകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഓരോ ദിവസവും നിരവധി പരാതികളാണ് സൈബർ പൊലീസിനും അശ്ലീല വെബ്സൈറ്റുകൾക്കും ലഭിക്കുന്നത്.

 

∙ ചതിക്ക് പിന്നിൽ ആപ്പുകളും

 

തന്റെ സ്മാര്‍ട് ഫോണില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ഫോട്ടോകള്‍ ആരുടെയോ കൈയ്യിലെത്തിയെന്നറിഞ്ഞ് പലരും ഞെട്ടിപ്പോകാറുണ്ട്. പാസ്‌വേർഡുളള പ്രൈവറ്റ് ഫോള്‍ഡറില്‍ സൂക്ഷിച്ചിരുന്ന ഫോട്ടോകളാണ് പലപ്പോഴും അപരിചിതരുടെ കയ്യിലെത്തുന്നത്. ചില ക്രിമിനലുകൾ അത് പോൺവെബ്സൈറ്റിലും സോഷ്യൽമീഡിയകളിലും പബ്ലിഷ് ചെയ്യുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. നമ്മുടെ മൊബൈലിലുള്ള ആപ്ലിക്കേഷന്‍ ഫോണിലുളള ധാരാളം സ്വകാര്യ ഡേറ്റ പുറത്തേക്ക് അയയ്ക്കുന്നുണ്ടെന്നത് രഹസ്യമായ പരസ്യമാണ്. ഇത്തരം ഡേറ്റയ്ക്ക് ഇന്ത്യയിലും രാജ്യാന്തര തലത്തിലും വലിയ വിപണി തന്നെയുണ്ട്. ഇവിടെ എല്ലാം ഇത്തരം സ്വകാര്യ ചിത്രങ്ങളും ഡേറ്റയും വിൽക്കുന്നുണ്ട്.

 

∙ എന്താണ് സംഭവിക്കുന്നത്? 

 

ആന്‍ഡ്രോയിഡ് ഫോണുകളിലും ടാബുകളിലും ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യുമ്പോള്‍ അവ ഉപയോക്താവിന്റെ കോണ്‍ട്കാട്‌സിലും ഗ്യാലറിയിലും സ്‌ക്രീന്‍ ഷോട്‌സിലുമൊക്കെ കടക്കാന്‍ അനുവാദം വാങ്ങുന്നുണ്ട്. ഇത് അവയുടെ സുഗമമായ പ്രവര്‍ത്തനത്തിനു വേണ്ടിയാണെന്നാണ് വയ്പ്പ്. ഒരു ഫോട്ടോ എഡിറ്റിങ് ആപ് ഗ്യാലറിയില്‍ കടക്കണമെന്നു പറയുന്നത് മനസ്സിലാക്കാം. പക്ഷേ, ഫോട്ടോയുമായി ഒരു ബന്ധവുമില്ലാത്ത ആപ് ഗ്യാലറിയില്‍ കടക്കണമെന്നു പറയുന്നത് പേടിപ്പിക്കേണ്ട കാര്യമാണ്. ഒരു ചാറ്റ് ആപ് ലൊക്കേഷന്‍ വേണമെന്നു പറയുന്നതും അതു പോലെ അനാവശ്യമാണ്. ഗെയ്മിങ് ആപ്പിന് കോള്‍ ഹിസ്റ്ററി പരിശോധിക്കേണ്ട കാര്യമോ, മെസേജ് വായിക്കേണ്ട കാര്യമോ ഇല്ലെന്നും സൈബര്‍ വിദഗ്ധന്‍ പറയുന്നു.

 

പ്രശ്‌നത്തിന്റെ പങ്ക് ഉപയോക്താക്കള്‍ തന്നെ വരുത്തിവയ്ക്കുന്നതാണെന്നും പറയാം. ആപ്പിന് പിന്നിലെ ടേംസ് ആന്‍ഡ് കണ്‍ഡിഷന്‍സ് വായിക്കാന്‍ ആരും സമയം കണ്ടെത്താറില്ല. ആപ് ഉപയോഗിക്കാനുള്ള ധൃതിക്ക് തങ്ങള്‍ എന്തിനൊക്കെയാണ് അനുമതി നല്‍കുന്നതെന്ന് ആരും പരിശോധിക്കാറില്ല. ആപ്പുകളില്‍ പൂര്‍ണമായി വിശ്വാസമര്‍പ്പിക്കുന്ന ഉപയോക്താക്കള്‍ സ്വയം കുഴപ്പത്തില്‍ ചാടുകയാണ്. ചില ആപ്പുകള്‍ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങള്‍ അടങ്ങുന്ന എസ്എംഎസ് വരെ കടത്തും. വണ്‍-ടൈം പാസ്‌വേഡുകളും പൊക്കും. ചില ആപ്പുകളാകട്ടെ ആളുകളുടെ ശരീര ചലനങ്ങള്‍ വരെ രേഖപ്പെടുത്തും.

 

മൊബൈൽ ഉപയോക്താക്കളെക്കുറിച്ചുള്ള എല്ലാത്തരം വിവരങ്ങളും വില്‍പനയ്‌ക്കെത്തുന്നുണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്. ഇത്തരം കേസുകളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നു. ഉപയോക്താക്കളുടെ ഫോട്ടോകളിലും വിഡിയോയിലും കണ്ണുവയ്ക്കുന്ന ആപ്പുകളുടെ എണ്ണം വര്‍ധിക്കുകയാണ്. ഗ്രേ മാര്‍ക്കറ്റില്‍ ഫോട്ടോകള്‍ക്ക് വളരെ പ്രിയമാണത്രെ. സെക്സ് വിഡിയോ കിട്ടിയാല്‍ അതിന് ലക്ഷങ്ങൾ വരെ ലഭിക്കുമെന്നും പറയുന്നു. സ്മാര്‍ട് ഫോണ്‍ ആപ് പ്രേമം ഉപയോക്താക്കള്‍ക്ക് വലിയൊരു സ്വകാര്യത ഭീഷണിയാണ്.

 

ജനങ്ങൾ കൂടുതല്‍ സമയം ആപ്പുകളില്‍ ചെലവഴിക്കുന്നു. വെബ് ബ്രൗസിങ് നടത്തുന്നവരുടെ എണ്ണം കുറവാണ്. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു മുൻപ് അവ എന്തെല്ലാം വേണമെന്നാണ് പറയുന്നതെന്ന് വ്യക്തമായി മനസ്സിലാക്കണം. പ്രൈവസി പോളിസി ഉറപ്പായും വായിച്ചിരിക്കണമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. (ചിലരുടെ കാര്യത്തിലെങ്കിലും ഇതൊക്കെ വളരെ അപ്രായോഗികമാണ്. എത്ര പേര്‍ക്ക് ഇംഗ്ലിഷിലുള്ള ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് വായിച്ചാല്‍ മനസ്സിലാകും?) മറ്റെല്ലാവരും ഇന്‍സ്റ്റാള്‍ ചെയ്യുന്നു. ഞാനും ഇന്‍സ്‌റ്റാള്‍ ചെയ്യുന്നുവെന്ന നയമാണ് പലരും പിന്തുടരുന്നത്.

 

ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു മുൻപ് ഉപയോക്താവ് ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് വായിച്ചുവെന്ന് ഉറപ്പു വരുത്തണമെന്നാണ് മിക്കവരും നല്‍കുന്ന ഉപദേശം. പേഴ്‌സണല്‍ ഡേറ്റയിലേക്ക് കടക്കാന്‍ അനുവദിച്ചില്ലെങ്കിലും മിക്ക ആപ്പുകളും പ്രവര്‍ത്തിക്കും. ഈ പ്രശ്‌നം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായി സർക്കാരുകളും മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്.

 

English Summary: Young writer whose pics appeared on porn site aghast at cyber police response

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com