ADVERTISEMENT

മെറ്റായുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിന്റെ വിൻഡോസ് ഡെസ്‌ക്‌ടോപ് പതിപ്പിൽ ഇനി മുതല്‍ വിഡിയോ, ഓഡിയോ കോളുകൾ ചെയ്യാം. ഡെസ്ക്ടോപ് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് വേഗത്തിൽ ലോഡുചെയ്യുമെന്നും ഗ്രൂപ്പ് ഓഡിയോ, വിഡിയോ കോളുകൾ മെച്ചപ്പെടുത്തുമെന്നുമാണ് മെറ്റാ മേധാവി മാർക്ക് സക്കർബർഗ് പറഞ്ഞത്.

 

ഇതോടൊപ്പം തന്നെ ഉപയോക്താക്കൾക്ക് ഇപ്പോൾ കൂടുതൽ പേരെ ഗ്രൂപ്പ് കോളിലേക്ക് ക്ഷണിക്കാമെന്നും കമ്പനി പറയുന്നു. വിൻഡോസിനായുള്ള പുതിയ വാട്സാപ് ഡെസ്‌ക്‌ടോപ് ആപ് മൊബൈൽ ആപ്പിന് സമാനമായ ഇന്റർഫേസാണ് അവതരിപ്പിക്കുന്നത്. മെറ്റായുടെ ബ്ലോഗ് പോസ്റ്റ് പ്രകാരം പുതിയ വാട്സാപ് ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനിലൂടെ ഇപ്പോൾ എട്ട് പേരുമായി ഗ്രൂപ്പ് വിഡിയോ കോൾ ചെയ്യാം. ഒരേസമയം 32 പേരുമായി ഓഡിയോ കോളുകളും ചെയ്യാനാകുമെന്ന് പറയുന്നു.

 

കൂടുതൽ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സഹപ്രവർത്തകരുമായും ഒന്നിച്ച് കോൾ ചെയ്യാൻ കാലക്രമേണ ഈ പരിധികൾ വർധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. വിൻഡോസിനായുള്ള പുതിയ വാട്സാപ് ഡെസ്‌ക്‌ടോപ് ആപ്ലിക്കേഷന് മൊബൈൽ പതിപ്പിന് സമാനമായ ഇന്റർഫേസ് ആണെന്നും മെറ്റാ പറയുന്നു.

 

കമ്പനിയുടെ മറ്റ് ആപ്പുകളെ പോലെ തന്നെ ഡെസ്‌ക്‌ടോപ് ആപ്പിലും എൻഡ്-ടു-എൻഡ് എൻക്രിപ്‌ഷൻ നൽകുന്നത് തുടരുമെന്ന് വാട്സാപ് പറയുന്നു. പ്രൈമറി ഫോൺ സ്വിച്ച് ഓഫ് ആണെങ്കിലും വിൻഡോസ് ഡെസ്ക്ടോപ് ആപ്പിൽ മെസേജുകൾ ലഭ്യമാകും. ഉപയോക്താക്കൾക്ക് ഇപ്പോൾ ഒരു വാട്സാപ് അക്കൗണ്ടുമായി നാല് ഡിവൈസുകൾ വരെ കണക്റ്റ് ചെയ്യാം. പ്രൈമറി ഫോണിൽ ഇന്റർനെറ്റ് ലഭ്യമല്ലെങ്കിൽ പോലും  എല്ലാ ഉപകരണങ്ങളിലും മെസേജുകൾ ലഭിക്കും. ആപ്പിളിന്റെ മാക് ഉപയോക്താക്കൾക്കുള്ള വാട്സാപ് ഡെസ്‌ക്‌ടോപ് പതിപ്പ് ബീറ്റ ടെസ്റ്റിങ്ങിലാണ്. ഇത് വൈകാതെ തന്നെ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

 

English Summary: WhatsApp Desktop App With Faster Speeds and Improved Group Calling Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com