ഒരു ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉടമയ്ക്കു നാലു വ്യത്യസ്ത പ്രൊഫൈലുകള്‍; വലിയ മാറ്റങ്ങൾ ഇങ്ങനെ

Mail This Article
ജോലിസംബന്ധമോ, പഠന സംബന്ധമോ, സ്വകാര്യമോ, മറ്റു താത്പര്യങ്ങളോഏതായാലും ഇഷ്ടപ്പെട്ട രീതിയില്‍ നാലു വ്യത്യസ്ത പ്രൊഫൈലുകള്‍ വരെ ഇനി ഒരു ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉടമയ്ക്ക് തന്റേതായി സൃഷ്ടിക്കാം. ഒരു പ്രൊഫൈലില്‍ ഇടുന്ന പോസ്റ്റുകള്‍ മറ്റു പ്രൊഫൈലുകളില്‍ ഉള്ള സുഹൃത്തുക്കൾ കാണില്ല എന്നതിനാല്‍ വലിയൊരു പ്രശ്നവും പല എഫ്ബി ഉപയോക്താക്കള്‍ക്കും ഒഴിവായിക്കിട്ടിയേക്കും. ഇതുവഴി സ്വകാര്യ ജീവിതവും ഔദ്യോഗിക ജീവിതവും ഒക്കെ വ്യത്യസ്ത വിഭാഗങ്ങളായി സൂക്ഷിക്കാം. സുഹൃത്തുക്കള്‍ക്കായും, ബന്ധുക്കള്‍ക്കായും, സഹപ്രവര്‍ത്തകര്‍ക്കായും, സഹപാഠികള്‍ക്കായും ഒക്കെ പ്രൊഫൈലുകള്‍ സൃഷ്ടിക്കാമെന്നത് വലിയൊരു മാറ്റമായിരിക്കും.
വ്യത്യസ്ത താത്പര്യങ്ങള്‍ സംരക്ഷിക്കാം

തങ്ങളുടെ പ്രധാന അക്കൗണ്ടിനൊപ്പം നാലു വ്യത്യസ്ത പേരുകളില്‍ നാലു പ്രൊഫൈലുകള്‍ വരെയാണ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുക. ഒരു വ്യക്തിപരമായ ഐഡന്റിറ്റി സൃഷ്ടിച്ച ശേഷം ലോഗ്-ഔട്ട് ചെയ്യേണ്ട കാര്യമില്ല. ഓരോ പ്രൊഫൈലിലേക്കും വ്യത്യസ്ത ഫീഡുകളായിരിക്കുംഎത്തുക എന്നതിനാല്‍ എഫ്ബി ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വ്യത്യസ്ത താത്പര്യങ്ങള്‍ ഇനി സംരക്ഷിക്കാനായേക്കുമെന്നും കമ്പനി കരുതുന്നു. ഏതു താത്പര്യത്തിനായാണോ ഒരു പ്രൊഫൈല്‍ സൃഷ്ടിച്ചത്, അവയ്ക്കനുസരിച്ചുള്ള കാര്യങ്ങള്‍ ആയിരിക്കും അവിടെ ലഭിക്കുക. ഉദാഹരണത്തിന് ഭക്ഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ഒരു പ്രൊഫൈല്‍ സൃഷ്ടിക്കാം. സുഹൃത്തക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി മറ്റൊന്ന് സൃഷ്ടിക്കാം.
ഓരോ പ്രൊഫൈലിലും സെറ്റിങ്‌സ് മാറ്റണം
ഇത്തരം ഒരു മോഡല്‍ ഇന്‍സ്റ്റഗ്രാമില്‍ പരീക്ഷിച്ചു വിജയിച്ചതില്‍ നിന്നാണ് എഫ്ബിയിലേക്കും ഇത് എത്തിക്കാന്‍ ഇരു കമ്പനികളുടെയും ഉടമയായ മെറ്റാ തിരുമാനിച്ചത്. പല ഉപയോക്താക്കള്‍ക്കും തങ്ങളുടെ കൂട്ടുകാരെയും, താത്പര്യങ്ങളെയും, ബന്ധുക്കളെയുമൊക്കെ വ്യത്യസ്ത പ്രൊഫൈലുകളില്‍ കണാനായിരിക്കും ഇഷ്ടമെന്നു പറയുന്നു.ഒറിജിനല്‍ അക്കൗണ്ടില്‍ ഒരാള്‍ക്ക് ഇത്തരം പ്രൊഫൈല്‍ ഉള്ള കാര്യം കാണാനും ആകില്ല.ഓരോ പുതിയ പ്രൊഫൈലിലും ഫെയ്‌സ്ബുക്കിന്റെ ഡീഫോള്‍ട്ട് പ്രൈവസി-നോട്ടിഫിക്കേഷന്‍ സെറ്റിങ്‌സ് ആയിരിക്കു ഉണ്ടായിരിക്കുക.ഇത് ഓരോന്നും ആവശ്യാനുസൃതം മാറ്റേണ്ടതായുണ്ട്.
പ്രൊഫൈലുകള്‍ക്കു ചില പരിമതികളും
ഇതൊക്കെയാണെങ്കിലും പുതിയ പ്രൊഫൈലുകള്‍ക്ക് ചില പരിമിതികളും ഉണ്ട്. യോഗ്യതയുള്ള, പ്രായപൂര്‍ത്തിയായവരുടെ അക്കൗണ്ടുകള്‍ക്കു മാത്രമെ പുതിയ പ്രൊഫൈലുകള്‍ സൃഷ്ടിക്കാനാകൂ. ഇവര്‍ ഫെയ്‌സ്ബുക്കിന്റെ നയം അംഗീകരിക്കുന്നവര്‍ ആയിരിക്കണം. അതായത്, പ്രായമോ, ലൊക്കേഷനോ തെറ്റിച്ചു പ്രൊഫൈല്‍ സൃഷ്ടിച്ചിരിക്കുന്നവര്‍ ആയിരിക്കരുത്.

കൂടാതെ, ഫെയ്‌സ്ബുക്ക് ഡേറ്റിങ്, മാര്‍ക്കറ്റ് പ്ലെയ്‌സ്, പ്രൊഫഷണല്‍ മോഡ്, പേമെന്റ്‌സ് തുടങ്ങിയവ പ്രധാന അക്കൗണ്ടില്‍ മാത്രമെ പ്രവര്‍ത്തിപ്പിക്കാനാകൂ എന്നും അറിഞ്ഞിരിക്കണം. കൂടാതെ, ഫെയ്‌സ്ബുക്ക് ആപ്പിലും, വെബിലും മാത്രമെ പ്രൊഫൈലുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കാനാകൂ.മെസഞ്ചറില്‍ ഇപ്പോള്‍ ഇതു സപ്പോര്‍ട്ട് ചെയ്യുന്നില്ല. എന്നാല്‍,താമസിയാതെ സപ്പോര്‍ട്ട് കിട്ടിയേക്കും.
ത്രെഡ്‌സില്‍ ഇടുന്ന പോസ്റ്റുകള്‍ 5 മിനിറ്റ് വരെ എഡിറ്റ് ചെയ്യാനായേക്കും
ട്വിറ്റര്‍ പ്ലാറ്റ്‌ഫോമിന് ബദലായി മെറ്റാ അവതരിപ്പിച്ച ത്രെഡ്‌സില്‍ ഇടുന്ന പോസ്റ്റുകള്‍ 5 മിനിറ്റിന് ഉളളില്‍ എഡിറ്റു ചെയ്യാനുള്ള അവസരം താമസിയാതെ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ എക്‌സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ട്വിറ്ററില്‍ ഇത് ബ്ലൂ സബ്‌സ്‌ക്രൈബര്‍മാര്‍ക്കു മാത്രമെ അനുവദിക്കുന്നുള്ളു.
എക്‌സിന്റെ ഇന്ത്യയിലെ പോളിസി വിഭാഗം മേധാവി രാജിവച്ചു
എക്‌സ് കമ്പനിയുടെ ഇന്ത്യാ-ദക്ഷിണേഷ്യ മേഖലയുടെ പോളിസി വിഭാഗം മേധാവി സമിറാന്‍ ഗുപ്ത രാജിവച്ചു എന്ന് റോയിട്ടേഴ്‌സ്. ഇന്ത്യയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുമായി രാജിക്കു ബന്ധമുണ്ടെന്നും ശ്രുതിയുണ്ട്. ഉള്ളടക്കം നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രവും എക്‌സും കോടതിയില്‍ ഏറ്റുമുട്ടുകയാണിപ്പോള്‍. എക്‌സിന്റെ ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു ഗുപ്ത.
ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ചെയ്യുന്ന കമ്പനിയായി ആപ്പിള്‍

പ്രാദേശികമായി ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉണ്ടാക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് ഇന്ത്യയിപ്പോള്‍. ഇതിനായി പല പ്രോത്സാഹനങ്ങളും കമ്പനികള്‍ക്ക് നല്‍കുന്നുണ്ട്. പല ആഗോള ഭീമന്മാരും തങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചെറിയൊരു ഭാഗമെങ്കിലും ഇന്ത്യയില്‍ തുടങ്ങിയിട്ടുമുണ്ട്. ഏറ്റവും പുതിയ കണക്കു പ്രകാരം ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ചെയ്യുന്ന കമ്പനിയായി മാറിയിരിക്കുകയാണ് ആപ്പിള്‍.
രാജ്യത്തു നിന്ന് കയറ്റുമതി ചെയ്ത 12 ദശലക്ഷം ഫോണുകളില്‍ 49 ശതമാനവും ആപ്പിളാണ് കയറ്റി അയച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ജൂണില്‍ അവസാനിച്ച പാദത്തിലെ കണക്കാണിത്. സാംസങിനെ കടത്തിവെട്ടിയാണ് പുതിയ നേട്ടം ആപ്പിള്‍ കൈവരിച്ചിരിക്കുന്നത്. ഏകദേശം 45 ശതമാനം സ്മാര്‍ട്ട്‌ഫോണാണ് സാംസങ് ഈ കാലയളവില്‍ കയറ്റുമതി ചെയ്തിരിക്കുന്നത്. അതേസമയം, മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി 13 ദശലക്ഷമായിരുന്നു. അതിന് ഇടിവു വന്നിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
മൈക്രോസോഫ്റ്റിന്റെ ആക്ടിവിഷന്‍ ഏറ്റെടുക്കലിന് യുകെ അംഗീകാരം നല്‍കിയേക്കും
ലോകത്തെ ഏറ്റവും വലിയ ഏറ്റെടുക്കലുകളില്‍ ഒന്നായി കരുതപ്പെടുന്ന മൈക്രോസോഫ്റ്റിന്റെ ആക്ടിവിഷന്‍ ഇടപാടിന് യുകെ അംഗീകാരം നല്‍കിയേക്കും. ചരിത്രപ്രധാനമെന്നാണ് ഈ ഇടപാട് വിശേഷിപ്പിക്കപ്പെടുന്നത്. മൈക്രോസോഫ്റ്റ് 69 ബില്ല്യന്‍ ഡോളര്‍ നല്‍കിയാണ് വിഡിയോ ഗെയിം നിര്‍മാതാവായ ആക്ടിവിഷന്‍ ബ്ലിസഡിനെ സ്വന്തമാക്കുന്നത്.
പ്രമുഖ ഗെയിം നിര്‍മ്മാതാക്കളായ സോണി അടക്കമുള്ള കമ്പനികള്‍ ഈ ഇടപാടിനെതിരെ തങ്ങളുടെ അതൃപ്തി അറിയിച്ചിരുന്നു. ബ്രിട്ടിഷ് കമ്പനിയായ ആക്ടിവിഷനെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നതിനെതിരെ യുകെയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍, താമസിയാതെ ബ്രിട്ടിഷ് ഗവണ്‍മെന്റ് ഈ ഇടപാടിന് അംഗീകാരം നല്‍കിയേക്കുമെന്നാണ് എപി റിപ്പോര്‍ട്ട് ചെയ്യുന്നത്.
English Summary: You Can Now Have Multiple Personal Profiles on Facebook