50 രാജ്യങ്ങൾ 737 മാക്സ് ഉപേക്ഷിച്ചു; കണ്ണുതള്ളി ബോയിങ്, നഷ്ടം 1.74 ലക്ഷം കോടി
Mail This Article
അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിങ്ങിന്റെ ഏറ്റവും പുതിയ മോഡൽ 737 മാക്സ് 8 വൻ പ്രതിസന്ധിയിൽ. അമ്പത് രാജ്യങ്ങളിലെ വിമാന കമ്പനികളാണ് ബോയിങ് 737 മാക്സ് 8 വിഭാഗത്തിലുള്ള വിമാന സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്. അപകട സാധ്യത കണക്കിലെടുത്താണ് 50 രാജ്യങ്ങളിലെയും വിമാനങ്ങൾ സർവീസിൽ നിന്നു പിൻവലിച്ചത്. ഇതോടെ കമ്പനിയുടെ ഓഹരി വിപണി ഇടിഞ്ഞു. 24 മണിക്കൂറിനിടെ കമ്പനിക്ക് നേരിട്ടത് 1.74 ലക്ഷം കോടി രൂപയുടെ നഷ്ടമാണ്.
നിലവിൽ വിവിധ രാജ്യങ്ങളിലായി മുന്നൂറോളം ബോയിങ് 737 മാക്സ് 8 വിമാനങ്ങൾ സർവീസിലുണ്ട്. ഇത്യോപ്യൻ എയർലൈൻസ് ഉപയോഗിച്ച ബോയിങ് 737 മാക്സ് കഴിഞ്ഞ ദിവസം അഡിസ് അബാബയിൽ തകർന്ന് 157 പേർ മരിച്ചതിന്റെ പശ്ചാത്തലത്തിലാണു സർവീസുകൾ നിർത്തി വയ്ക്കാനുള്ള തീരുമാനം. ലയൺ എയറിന്റെ ഇതേ വിഭാഗത്തിലുള്ള വിമാനം കഴിഞ്ഞ ഒക്ടോബറിൽ ഇന്തൊനീഷ്യയിൽ തകർന്ന് 180 പേർ മരിച്ചിരുന്നു.
കാനഡ, യുഎസ്, ഇന്ത്യ, ചൈന, യൂറോപ്യൻ രാജ്യങ്ങൾ എല്ലാം ബോയിങ് 737 മാക്സ് വിമാനം പിൻവലിച്ചിട്ടുണ്ട്. ബോയിങ് ബ്രാൻഡിനു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരിക്കുകയാണ് 737 മാക്സ്8. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വിമാനം സർവീസ് നിർത്തിവെക്കാൻ ഉത്തരവിട്ടതോടെ ബോയിങ് ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ആറു മാസത്തിനിടെ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് വിമാനം തകർന്നുവീണത് വ്യോമയാന മേഖലയിൽ വൻ ചർച്ചയായിട്ടുണ്ട്.
അതേസമയം, വിമാനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ഏപ്രിലിൽ 737 മാക്സ്8 ന്റെ സോഫ്റ്റ്‌വെയർ പരിഷ്കരിക്കുമെന്ന് ബോയിങ് അറിയിച്ചിട്ടുണ്ട്. വിമാനങ്ങൾക്ക് സുരക്ഷാപ്രശ്നമുണ്ടെന്നും പരിശോധിച്ചുവരികയാണെന്നും ബോയിങ് വക്താവ് പറഞ്ഞു. അകതേസമയം, ഇതേ മോഡൽ വിമാനം തന്നെ വിവിധ വിമാന കമ്പനികൾ അയ്യായിരത്തോളം ബുക്കിങ് നടത്തിയിട്ടുണ്ടെന്നാണ് മറ്റൊരു റിപ്പോർട്ട്.