വിവാഹമോചനദ്രവ്യം മാകെൻസിയുടെ ജീവിതം മാറ്റിമറിച്ചു, കിട്ടിയത് 2.5 ലക്ഷം കോടി
Mail This Article
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടെക് ലോകം ചർച്ച ചെയ്യുന്നത് ജെഫ് ബെസോസ്–മാകെൻസി വേർപ്പിരിയലും വിവാഹമോചനദ്രവ്യ തുകയുമാണ്. ലോകത്തെ ഏറ്റവും സമ്പന്നനായ ആമസോൺ ഓൺലൈൻ വ്യാപാര സ്ഥാപന ഉടമ ജെഫ് ബെസോസ് മുൻ ഭാര്യയും എഴുത്തുകാരിയുമായ മാകെൻസിക്ക് വിവാഹമോചനദ്രവ്യമായി നല്‍കിയത് 36 ബില്ല്യൻ ഡോളറാണ് (ഏകദേശം 2.5 ലക്ഷം കോടി രൂപ).
ഇത്രയും തുക ലഭിച്ചതോടെ ലോകത്തെ കോടീശ്വരികളായ വനിതകളുടെ പട്ടികയിൽ മാകെൻസി മൂന്നാം സ്ഥാനത്തെത്തി. ഈ വർഷം ആദ്യത്തിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. 25 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചാണ് ഇരുവരും പിരിഞ്ഞത്.
ആമസോണിന്റെ 16.3 ശതമാനം ഓഹരികളാണ് ബെസോസ് മാകെൻസിക്ക് വിവാഹമോചനദ്രവ്യമായി നൽകിയത്. എന്നാൽ ഓഹരികളുടെ പേരിലുള്ള വോട്ടവകാശം ബെസോസിനു തന്നെ നല്‍കി. വിവാഹമോചനം ഓഹരി വിപണിയെയും സമ്പദ് രംഗത്തെയും ബാധിക്കില്ലെന്ന് നേരത്തെ തന്നെ വിദഗ്ധർ വിലയിരുത്തിയിരുന്നു. ബെസോസിന്റെ ട്വിറ്റർ അക്കൗണ്ടിലാണ് വേർപിരിയൽ വാർത്ത ഇരുവരും ഒരുമിച്ചു ലോകത്തെ അറിയിച്ചത്. നല്ല സുഹൃത്തുക്കളായും 4 മക്കളുടെ ഉത്തമ മാതാപിതാക്കളായും തുടരുമെന്നും ഇരുവരും പറഞ്ഞിരുന്നു.
ആമസോൺ സ്ഥാപിക്കുന്നതിനു മുൻപ് ന്യൂയോർക്കിലെ സ്വകാര്യ സ്ഥാപനത്തിൽ സഹപ്രവർത്തകരായിരിക്കുമ്പോഴാണ് ഇവർ പരിചയപ്പെടുന്നത്. ബെസോസ് ആമസോൺ സ്ഥാപിച്ചപ്പോൾ ആദ്യ ജീവനക്കാരിൽ ഒരാളായി മാകെൻസിയും ഉണ്ടായിരുന്നു. തുടർന്നു വിവാഹിതരായ ഇരുവരും കുറച്ചുകാലമായി അകന്നു കഴിയുകയായിരുന്നു.