ഇന്റര്‍നെറ്റ് ഒന്നിപ്പിച്ച ലോകത്തെ 5ജി വിഭജിക്കും? ചൈനക്ക് പിന്നിൽ 30 രാജ്യങ്ങൾ
Mail This Article
ഒരു പക്ഷേ, വിദ്യാഭ്യാസമുള്ള മനുഷ്യര്‍ക്കു മുന്നില്‍ അവതരിച്ച ഏറ്റവും വലിയ 'അദ്ഭുതമാണ്' ഇന്റര്‍നെറ്റ്. സ്വതന്ത്രവും അനിര്‍ഗളവുമായ അതിന്റെ ഒഴുക്ക് സംസ്കാരങ്ങളെയും രാജ്യങ്ങളെയും തമ്മിലല്‍ അടുപ്പിക്കുകയും അറിവിന്റെ ബണ്ടുകള്‍ പൊട്ടിച്ചു വിട്ട് സാധാരണക്കാരിലേക്കു പോലും എത്തുകയും ചെയതു. മറ്റൊരു ശക്തിക്കുമാകാത്തതു പോലെ ഈ കടമ ഇന്റര്‍നെറ്റ് ചുരുങ്ങിയ കാലത്തിനിടയില്‍ നിര്‍വഹിക്കുകയും ചെയ്തു. അത് അങ്ങനെ തന്നെ നില്‍ക്കുന്നതാണ് മനുഷ്യരാശിക്കു നല്ലതെന്ന് കൂടുതല്‍ പേര് വാദിക്കുമ്പോഴും ഇന്റര്‍നെറ്റ് 2030നു മുൻപ് വിഭജിക്കപ്പെടുമെന്ന് ഗൂഗിളിന്റെ മുന്‍ ചീഫ് എക്സിക്യൂട്ടീവ് എറിക് സ്മഡ്റ്റ് പറഞ്ഞിരുന്നു. പലര്‍ക്കും അതത്ര വിശ്വസനീയമായി തോന്നിയിരുന്നില്ല. അദ്ദേഹത്തിന്റെ പ്രവചനം ഇന്റര്‍നെറ്റ് വിഭജിക്കപ്പെടുകയും ഒരു പകുതി ചൈനയും മറു പകുതി അമേരിക്കയും കൈയ്യില്‍ വയ്ക്കും എന്നുമായിരുന്നു. അതും അതിലപ്പുറവും സംഭവിക്കാന്‍ പോകുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍.
ഒരു പക്ഷേ, അദ്ദേഹം പ്രവചിച്ചതിനു മുൻപ് തന്നെ അത്തരം ഒരു സാഹചര്യം വന്നേക്കാം. പ്രശസ്ത ചൈനീസ് ടെക്നോളജി കമ്പനിയായ വാവെയെ അമേരിക്കയിലെ ഡൊണള്‍ഡ് ട്രംപ് ഭരണകൂടം കരിംപട്ടികയില്‍ പെടുത്തിയതാണ് എല്ലാം ശീഘ്രമാക്കന് ഇപ്പോള്‍ പെട്ടെന്നു വന്നുപെട്ട കാരണം. 5ജിയുടെ വിതരണം ഒരോ രാജ്യത്തെ സംബന്ധിച്ചും അത്രമേല്‍ പ്രാധാന്യമുള്ളതാണ്. വിവിധ രാജ്യങ്ങളില്‍ 5ജി എത്തണമെങ്കില്‍ അമേരിക്കയുടെയോ ചൈനയുടെയോ ചേരികളില്‍ നില്‍ക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. നിലവില്‍ 5ജി ഏറ്റവും ചിലവു കുറച്ചു നടപ്പാക്കാന്‍ കഴിയുന്ന കമ്പനി വാവെയാണ്. ഇതുവരെ അവരുടെ സേവനം തേടിയത് 30 രാജ്യങ്ങളാണ്.
എന്നാല്‍ കഴിഞ്ഞ രണ്ടു മാസത്തോളമായി അവരുടെയടുത്തേക്ക് അധികം രാജ്യങ്ങള്‍ ചെല്ലുന്നില്ല. ഈ കാലയളവില്‍ നോക്കിയ കമ്പനിക്കു ലഭിച്ചത് 12 ആവശ്യക്കാരെയാണെങ്കില് വാവെയ്ക്ക് കിട്ടയത് മൂന്നു ഓര്‍ഡറുകള്‍ മാത്രമാണ്. ഇനി തങ്ങളുടെ രാജ്യത്ത് 5ജി എത്തിക്കാനായി ഇരു ചേരികളിലേക്കും രാജ്യങ്ങള്‍ ചെല്ലുന്നതോടെ ഇന്റര്‍നെറ്റ് വിഭജനത്തിന്റെ കഥ തുടങ്ങിയേക്കും എന്നാണ് പറയുന്നത്. അതായത് 5ജി സ്വതന്ത്ര ഇന്റര്‍നെറ്റിന്റെ സ്വച്ഛതയ്ക്കു ഭംഗം വരുത്തിയേക്കും.