ഒരോ രാജ്യത്തിനും സ്വന്തം ഇന്റര്‍നെറ്റ്: ഇറാനും റഷ്യയും ചൈനയും പണി തുടങ്ങി
Mail This Article
രണ്ടു ചേരികളായി തീരുന്നത് എങ്ങനെയെങ്കിലും സഹിക്കാമെന്നു വച്ചാല്‍ പോലും ഒരോ രാജ്യത്തിനും സ്വന്തം ഇന്റര്‍നെറ്റ് എന്ന ആശയം എങ്ങനെ ജനങ്ങള്‍ അംഗീകരിക്കും എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. മുൻപും പല രാജ്യങ്ങളും ഇന്റര്‍നെറ്റിനെ വിഭജിച്ച് തങ്ങളുടേതാക്കുന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഒരു രാജ്യത്തു മാത്രം നില്‍ക്കുന്ന ഇന്റര്‍നെറ്റ്. ഏകദേശം അത്തരമൊരു സാധ്യതയാണ് ഇപ്പോള്‍ ഉരുത്തിരിഞ്ഞു വരുന്നതത്രെ. തങ്ങളുടെ പ്രാദേശിക ഇന്റര്‍നെറ്റിന്റെ പണി 80 ശതമാനവും പൂര്‍ത്തിയായതായി ഇറാന്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. സ്വന്തം ഇന്റര്‍നെറ്റ് എന്നത് തങ്ങളുടെ സ്വപ്‌നമാണെന്ന് റഷ്യയും പറഞ്ഞിരുന്നു. അതിര്‍ത്തി കടന്നെത്തുന്ന വിവരക്കുത്തൊഴുക്കിനെ തടയുക തന്നൊയാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യം. സ്വേച്ഛാതിപത്യ പ്രവണതകളുള്ള സർക്കാരുകള്‍ റഷ്യയും ഇറാനും പ്രതിനിധാനം ചെയ്യുന്ന ആശയത്തെ ഏറ്റെടുത്തേക്കുമെന്നാണ്കരുതുന്നത്.
ചൈനയ്ക്ക് സ്വന്തം ഇന്റര്‍നെറ്റ് എന്ന ആശയം അത്രമേല്‍ സ്വീകാര്യമാണെന്നതു കൂടാതെ അവര്‍ ആ ദിശയില്‍ കാര്യമായി മുന്നേറുക പോലും ചെയ്തു. അവരുടെ ഗോള്‍ഡന്‍ ഷീല്‍ഡ് പ്രൊജക്ട് ജനതയെ നിരീക്ഷണ വിധേയമാക്കാനുള്ളത് ആയിരുന്നെങ്കില്‍ ഇപ്പോള്‍ അവര്‍ ഉയര്‍ത്തിയിരിക്കുന്ന ഗ്രെയ്റ്റ്ഫയര്‍വോള്‍ ബാഹ്യ ശക്തികളെ പടിക്കു പുറത്തു നിർത്തിയിരിക്കുന്നു. രാജ്യത്തേക്കു എന്തു കടന്നു വരണമെന്നു തീരുമാനിക്കുന്നത് സർക്കാരാണ്. ഗൂഗിളും ഫെയ്‌സ്ബുക്കും എല്ലാം ചൈനീസ് വന്‍മതിലിനു വെളിയിലാണ്. എന്നാല്‍ ഇതിലും ഭീകരമാണ് റഷ്യയുടെയും ഇറാന്റെയും നീക്കമത്രെ. ചൈനയ്ക്ക് എന്നെങ്കിലും ഇന്റര്‍നെറ്റിന്റെ മുഖ്യ ധാരയിലേക്കു വരണമെന്നു വച്ചാല്‍ അതിനു സാധിക്കും. എന്നാല്‍ ഈ രണ്ടു രാജ്യങ്ങളൊരുക്കുന്ന ഇന്റര്‍നെറ്റിന് അതിന് സാധിക്കുക എളുപ്പമല്ലത്രെ.
പുട്ടിന്‍ കഴിഞ്ഞ മാസം ഒപ്പുവച്ച ഒരു നിയമത്തില്‍ റഷ്യയില്‍ വരാന്‍ പോകുന്ന ഇന്റര്‍നെറ്റില്‍ സർക്കാരിന്റെ കൈകടത്തല്‍ അത്രയധികം കൂടുതലായിരിക്കും. ഇന്റര്‍നെന്റ്റ് നിയന്ത്രണ അതോറിറ്റിയായ റോസ്‌കോംനഡസര്‍ (Roskomnadzor) എന്ന ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരപ്പാക്കിയ ഇന്റര്‍നെറ്റായിരിക്കും ഇനി റഷ്യയില്‍ പ്രചരിക്കുക. ഇതാകട്ടെ റഷ്യയുടെ സൈബര്‍ സ്വാതന്ത്ര്യ പ്രഖ്യാപനവും ആയിരിക്കും. ഇത്തരം മോഡല്‍ എത്ര രാജ്യങ്ങള്‍ക്കു സ്വീകാര്യമായിരിക്കുമെന്നാണ് അറിയേണ്ടത്.
ഫെയ്‌സ്ബുക്കും ആപ്പിളും ഗൂഗിളും വാട്‌സാപും ഇല്ലാത്ത ഒരു ഇന്റര്‍നെറ്റ് സങ്കല്‍പ്പിച്ചു തുടങ്ങേണ്ട കാലമായോ?
ചൈനയെയും റഷ്യയെയും പോലെ ഇന്റര്‍നെറ്റ് ഭീമന്മാരെ പടിക്കു വെളിയില്‍ നിർത്താന്‍ ഒരോ രാജ്യവും തീരുമാനിച്ചാല്‍ അത് വമ്പന്‍ മാറ്റമായിരിക്കും കൊണ്ടുവരിക. അതിനുള്ള സാധ്യത തീരെ ഇല്ലാതില്ല. അങ്ങനെ വന്നാല്‍ പ്രമുഖ പടിഞ്ഞാറന്‍ കമ്പനികള്‍ പലതും അതിര്‍ത്തിക്കപ്പുറത്തായിരിക്കാം. അതോടെ ലോകം മുഴുവന്‍ വേരുകളാഴ്ത്തിയ ഇത്തരം കമ്പനികളുടെ പ്രവര്‍ത്തന രീതിയും മാറിയേക്കാം.
ആദ്യം അമേരിക്കയുടെയും സഖ്യ രാഷ്ട്രങ്ങളുടെയും കീഴിലുള്ള ഒരു കഷണവും ചൈനയുടെയും റഷ്യയുടെയും കീഴിലുള്ള മറ്റൊരു കഷണവുമായി ആയിരിക്കാം വിഭജനം. ചില രാജ്യങ്ങള്‍ ആരുടെ കൂടെ കൂടണമെന്ന തീരുമാനമെടുക്കാതെ നിന്നേക്കും. എന്നാല്‍ ഇതിനിടെ അമേരിക്കയും ചൈനയും തമ്മില്‍ ഒരു ധാരണയിലെത്തുന്നതായിരിക്കും സ്വതന്ത്ര ഇന്റര്‍നെറ്റ് നിലനില്‍ക്കണമെന്നു സ്വപ്‌നം കാണുന്നവര്‍ ആഗ്രഹിക്കുന്ന കാര്യം. റഷ്യയും ചൈനയും ഇറാനും എല്ലാം പോലെയുള്ള രാജ്യങ്ങള്‍ സ്വന്തം ഇന്റര്‍നെറ്റുമായി അകന്നു നിന്നാല്‍ പോലും മറ്റുള്ളവര്‍ തമ്മിലുള്ള സഹവര്‍ത്തിത്തം വിടാതിരിക്കലായിരിക്കും അഖണ്ഡ ഇന്റര്‍നെറ്റ് നിലനിന്നു കാണാന്‍ ഇഷ്ടപ്പെടുന്നവരുടെ സ്വപ്നം.